അപൂർവ ശരീരവുമായി ജനിച്ച ചെമ്മരിയാടിന്റെ കുഞ്ഞാണ് ഇപ്പോൾ സൗത്ത് ആഫ്രിക്കയിലെ ലേഡി ഫ്രെരെ ഗ്രാമത്തിലെ ചർച്ചാവിഷയം. പാതി മനുഷ്യനും പാതി ആടുമായി ജനിച്ച വികൃതരൂപം ചെകുത്താന്റെ സന്തതിയാണെന്നാണ് ഗ്രാമീണരുടെ വാദം. ദുർമന്ത്രവാദത്തിന്റെയോ പ്രകൃതിവിരുദ്ധ ലൈംഗികതയുടെയോ അനന്തരഫലമാണ് വികൃതജന്മമെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്.ജീവനറ്റ നിലയിലായിരുന്നുആട്ടിൻകുട്ടിയുടെ ജനനം.ഇളം റോസ് നിറത്തിലുള്ള ശരീരത്തിൽ കൈകാലുകളും കുളമ്പുമുണ്ടായിരുന്നു.തലയും ശരീരവും വീർത്ത നിലയിലായിരുന്നു.
![sheep gave birth to this bizarre creature sheep gave birth to this bizarre creature](https://img-mm.manoramaonline.com/content/dam/mm/ml/environment/environment-news/images/2017/Jun/23/sheep-rare-birth.jpg.image.470.246.jpg)
വികൃതരൂപവുമായി ജനിച്ച ചെമ്മരിയാടിന്റെ ചിത്രങ്ങൾ ഗ്രാമത്തിൽ ചർച്ചയായതോടെ അധികാരികൾ സത്യാവസ്ഥ അന്വേഷിക്കാനായി വിദഗ്ദ്ധരെ നിയോഗിച്ചു. വെറ്ററിനറി വിഭാഗം നടത്തിയ പരിശോധനയിൽ ഗർഭാരംഭത്തിൽ പിടിപെട്ട റിഫ്റ്റ് വാലി ഫീവർ എന്ന രോഗമാണ് ആട്ടിൻകുട്ടിയുടെ വികൃതരൂപത്തിനു കാരണമെന്നു തെളിഞ്ഞു. മഴക്കാലത്ത് ആടുകളെ ബാധിക്കുന്ന രോഗമാണിതെന്നും വിദഗ്ദ്ധർ പറഞ്ഞു.
ചെമ്മരിയാടിന്റെ ഗർഭകാലം അഞ്ചു മാസമാണ്. ഗർഭാവസ്ഥയിൽ ഉള്ളിൽ കടന്ന വൈറസ് രക്തത്തിലൂടെ കടന്ന് ഗർഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിച്ചതാണ് വികൃതരൂപത്തോടെ ആട്ടിൻകുഞ്ഞ് ജനിക്കാനുള്ള കാരണം. ചെമ്മരിയാടിൻ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടത്തി ആളുകളെ സത്യാവസ്ഥ അറിയിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഗ്രാമവാസികൾ ഭയക്കേണ്ടതില്ലെന്നും ദുർമന്ത്രവാദത്തിന്റെയോ പ്രകൃതിവിരുദ്ധ ലൈംഗികതയുടെയോ അനന്തരഫലമല്ല വികൃതരൂപത്തിന്റെ പിന്നിലെന്നും അധികൃതർ വ്യക്തമാക്കി.