ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു. ആഫ്രിക്കൻ ഹോൺ അഥവാ ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന കിഴക്കു ഭാഗമാണ് പിളർന്നു മാറുന്നത്. കര ഇങ്ങനെ പിളർന്നു മാറുന്നതിന് സാധാരണ ദശലക്ഷക്കണക്കിനു വർഷങ്ങൾ വേണ്ടിവരാറുണ്ട്. എന്നാൽ ഇവിടെ നേരത്തെ കരുതിയതിലും വേഗത്തിലാണ് ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതെന്ന് ശാസ്ത്രലോകം വ്യക്തമാക്കി. കെനിയയും സൊമാലിയയും ടാന്‍സാനിയയും എത്യോപ്യയും ജിബുട്ടിയും ഉള്‍പ്പെടുന്ന ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കുന്ന കിഴക്കു ഭാഗമാണ് ആഫ്രിക്കയില്‍ നിന്നും പിളര്‍ന്നു മാറുന്നത്.
ആഫ്രിക്കയില്‍നിന്ന് കിഴക്കന്‍ ഭാഗം പിളര്‍ന്നുമാറുന്നതോടെ ഇരുഭാഗത്തെയും വേര്‍തിരിക്കുന്നത് സമുദ്രമായിരിക്കും. ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിങ്ങനെ രണ്ടുഭാഗങ്ങളായി മാറുന്നതോടെ ഇവയ്ക്കിടയില്‍ വലിയ വിടവ് രൂപപ്പെടും. ഇതോടെ കിഴക്കന്‍ ആഫ്രിക്ക ഉള്‍പ്പെടുന്ന സൊമാലി ഫലകം നബിയന്‍ ഫലകത്തില്‍നിന്ന് അകന്നുമാറും.
പ്രതിവര്‍ഷം 2.5 സെന്റി മീറ്റര്‍ വേഗത്തിലാണ് സൊമാലി ഫലകം നബിയന്‍ ഫലകത്തില്‍നിന്ന് തെന്നിമാറുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്. കിഴക്കന്‍ ഭാഗം ഭൂഖണ്ഡത്തില്‍നിന്ന് പിളര്‍ന്നുമാറുന്നതിന്റെ വേഗത പ്രതീക്ഷിച്ചതിനെക്കാള്‍ കുടുതലാണെന്നതിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കെനിയയിലെ തിരക്കേറിയ മായ് മഹിയു പാതയില്‍ ഇതിനോടകം തന്നെ വലിയ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു. അഗ്‌നിപര്‍വത സ്ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ട ഭ്രംശരേഖയാണ് പാതയില്‍ ഇത്തരത്തില്‍ വിള്ളലുണ്ടാകാന്‍ കാരണം.
കെനിയ നാഷണല്‍ ഹൈവേസ് അതോറിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 700 മീറ്റര്‍ നീളത്തിലും 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മായ് മാഹിയു നരോക് ഹൈവേയിലെ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ താൽക്കാലിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മണ്ണും പാറയുമിട്ട് വിള്ളല്‍ നികത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് ദീര്‍ഘകാല പരിഹാരമല്ലെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും.അധികൃതർ വ്യക്തമാക്കി.
ഭൂമിക്കടിയിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തനഫലമായാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൊമാലിയ, എത്യോപ്യയുടെ ഒരു ഭാഗം, കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് പുതിയ ഭൂഖണ്ഡമായി മാറുന്നത്. വര്‍ഷങ്ങള്‍ക്കകം ആഫ്രിക്കയ്ക്കും കൊമ്പിനുമിടയിലേക്ക് ഇന്ത്യന്‍ മഹാസമുദ്രം ഇരമ്പിയെത്തുമെന്നാണ് ഗവേഷകരുടെ നിഗമനം. 5 കോടി വര്‍ഷമെങ്കിലും വേണ്ടിവരും ആഫ്രിക്കന്‍ ഭൂഖണ്ഡം പിളരുന്ന ഈ പ്രതിഭാസം പൂര്‍ണ്ണമാകാൻ. ഇത്തരം പ്രതിഭാസങ്ങളുടെ പ്രഭവ കേന്ദ്രം ഭൂമിക്കടിയിലായതിനാല്‍ തന്നെ ഇതു തടയാന്‍ മനുഷ്യന്റെ നിലവിലെ സാങ്കേതിക വിദ്യകള്‍ അപര്യാപ്തമാണ്.
ഏഴ് വൻകരകളാണ് ഭൂമിയിലുള്ളത്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക എന്നിവയാണ് ആ വൻകരകൾ. ഇതില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡമാണ് രണ്ടായി പിളര്‍ന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു തുടങ്ങിയിട്ടുണ്ട്.