ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൻ എ ജി സൃഷ്ടിച്ച ‘പുകമറ സോഫ്റ്റ് വെയർ’ വിവാദം ഹോളിവുഡ് സിനിമയ്ക്ക് ഇതിവൃത്തമാവുന്നു. ‘ടൈറ്റാനിക്കി’ലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ ലിയനാർഡൊ ഡി കാപ്രിയോയുടെ ആപ്രിയൻവേ പ്രൊഡക്ഷൻ കമ്പനിയും വയാകോം ഇൻകോർപറേറ്റഡിന്റെ ഭാഗമായ പാരമൗണ്ട് ഇൻകോർപറേറ്റഡും ചേർന്നാവും ‘ഡീസൽഗേറ്റ്’ പ്രമേയമാവുന്ന സിനിമ നിർമിക്കുക. പരിസ്ഥിതി മലിനീകരണത്തിനെതിരെ സജീവമായി രംഗത്തുള്ള ഡി കാപ്രിയോയുടെ യാത്രകൾ ഹൈബ്രിഡ് കാറായ ടൊയോട്ട ‘പ്രയസി’ലാണ്. ഈ പശ്ചാത്തലം മൂലമാവാം പരിസ്ഥിതിക്കു ഭീഷണി ഉയർത്തുന്ന ഡീസൽ എൻജിനുകളെ യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധനയെ അതിജീവിക്കാൻ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കൃത്രിമം കാട്ടിയത്.
‘പുകമറ സോഫ്റ്റ്വെയർ’ വിവാദത്തെപ്പറ്റി ജാക് എവിങ് രചിക്കുന്ന പുസ്തകമാവും നിർദിഷ്ട സിനിമയുടെ അടിസ്ഥാനം. ഡി കാപ്രിയൊയുടെ കമ്പനിയുമായി സഹകരിച്ചാണ് പാരമൗണ്ട് ഈ പുസ്തകത്തെ സിനിമയാക്കാനുള്ള അവകാശം സ്വന്തമാക്കിയത്. പ്രമേയം സ്പഷ്ടമാണെങ്കിലും ഈ സിനിമയുടെ സംവിധായകാനായോ നായകനായോ ഡി കാപ്രിയൊ രംഗത്തുണ്ടാവുമോ എന്നു വ്യക്തമായിട്ടില്ല.
ബിസിനസ് ലോകത്തു നിന്നുള്ള തട്ടിപ്പുകൾ ഇതിവൃത്തമാക്കി സിനിമ നിർമിക്കുന്നത് ഇപ്പോൾ ബോളിവുഡിലെ പുതിയ പ്രവണതയായിട്ടുണ്ട്. ഓഹരി വ്യാപാര രംഗത്തെ തട്ടിപ്പുകൾ പ്രമേയമാക്കിയ ‘ദ് വുൾഫ് ഓപ് വാൾ സ്ട്രീറ്റി’ൽ ഡി കാപ്രിയൊയായിരുന്നു നായകൻ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.