Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയാൾ എന്റെ കുഞ്ഞിനെ കൊന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള

charmila-kishore

അയാൾ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാൻ പറ്റാതെയാണ് ഞാൻ അയാളെ ഉപേക്ഷിച്ചത് - കിഷോർസത്യയുമായുള്ള വിവാഹം വേണ്ടന്നുവച്ചതിന്റെ കാരണം വ്യക്തമാക്കി ചാർമിള. പ്രണയങ്ങളും വിവാഹങ്ങളും വിവാദങ്ങളുമായി ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് ചാർമിള. പ്രശസ്ത സീരിയൽ-സിനിമാ താരം കിഷോർ സത്യയാണ് തന്റെ ആദ്യ ഭർത്താവെന്ന് ചാർമിള കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. എന്നാൽ ചാർമിള തന്റെ ഭാര്യയോ കാമുകിയോ അടുത്ത സുഹൃത്തോ പോലും അല്ലായിരുന്നു, ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററിൽ ഒപ്പുവയ്പ്പിച്ചതെന്ന് കിഷോർ സത്യ പറഞ്ഞിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ച് ചാർമിള രംഗത്ത്. 

1995ലാണ് ഞാനും കിഷോർ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഞാൻ. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കിൽ സിനിമയിൽ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടർ മാത്രമായിരുന്ന കിഷോർ സത്യയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകൻമാരുമുണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിക്കൂടെ. ഒരാൾക്കു വേണ്ടി മരിക്കാൻ ബ്ലെയ്ഡ് എടുത്തു എന്നുപറഞ്ഞ് എല്ലാവർക്കും വേണ്ടി ബ്ലെയ്ഡ് എടുക്കുന്നവളാണ് ചാർമിള എന്ന് വിചാരിക്കരുത്. ഒരു ബ്ലെയ്ഡ് കാണിച്ചാൽ ഇല്ലാതാകുന്ന ധൈര്യമേ കിഷോർ സത്യയ്ക്ക് ഉള്ളോ?

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടാണ് ഒപ്പ് ഇടുവിച്ചതെങ്കിൽ ഫോട്ടോയിൽ കരഞ്ഞുകൊണ്ടല്ലേ നിൽക്കണ്ടത്. ഇത്ര സന്തോഷമായിട്ട് എങ്ങനെ നിൽക്കാൻ പറ്റും. ഭീഷണിക്ക് വഴങ്ങിയ ഒരാളുടെ മുഖമായിരുന്നോ കിഷോർസത്യയ്ക്ക് അതിൽ. അടിവാരത്തിന്റെ സെറ്റിൽവച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. കിഷോറിന്റെ അമ്മ മരിച്ച സമയമായിരുന്നു അത്. ഞാനും മാനസികമായി തകർന്ന അവസ്ഥയിലും. ഇരുവരും ദുഖിതരായിരുന്നു. സ്വന്തം സങ്കടങ്ങൾക്കിടയിലും കിഷോർ എന്നെ സ്വാന്തനിപ്പിച്ചിട്ടുണ്ട് ആ പെരുമാറ്റത്തിൽ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. സിനിമ പാക്ക്അപ്പ് ആകാൻ നേരം കിഷോറാണ് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്. അത് പിന്നീട് വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ഒരു കാലം കഴിഞ്ഞപ്പോൾ സിനിമ എന്റെ താൽപ്പര്യമല്ലാതെയായി. കുടുംബിനിയാകണം, വിവാഹജീവിതം വേണം എന്നുള്ള ആഗ്രഹം അതിശക്തമായിട്ടുണ്ടായിരുന്നു.

അതുകൊണ്ടാണ് കിഷോർ പറയുന്നത് അനുസരിച്ച് സിനിമ പോലും ഉപേക്ഷിച്ച് വീട്ടിലിരുന്നത്. ചെന്നൈയിൽവച്ച് ഒരുദിവസം പോലും ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞിരുന്നില്ല. നാലുവർഷത്തിന് ശേഷം ഷാർജയിൽ ഞാൻ എത്തിയപ്പോൾ അവിടെവച്ച് എന്തിനാണ് എന്നെ സ്വീകരിച്ചത്, ഇഷ്ടമല്ല എന്നു പറഞ്ഞാൽ മതിയാരുന്നല്ലോ? എന്നെ സ്വീകരിച്ചു ഞങ്ങൾ വിവാഹജീവിതം ആരംഭിച്ചു. 

ഒരുമാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി. അതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ് ഞാൻ കണ്ടത്. എന്റെ കുഞ്ഞിനെക്കൊല്ലാൻ വയറിന് ചവിട്ടി, അടിച്ചു, അയാളെ പേടിച്ച് അപ്പാർട്ട്മെന്റിലൂടെ ഞാൻ ഓടിയിട്ടുണ്ട്. ഗർഭിണിയായിരുന്ന എന്നെക്കൊണ്ട് കാശിന് വേണ്ടി സ്റ്റാർ നൈറ്റിൽ ഡാൻസ് വരെ ചെയ്യിച്ചു. കുഞ്ഞിനെ കൊല്ലാൻ നിരന്തരം ഉപദ്രവമായിരുന്നു. ഈ ഉപദ്രവങ്ങളുടെ ആഘാതത്തിലാണ് എന്റെ ഗർഭപാത്രത്തിൽ തുള വീണത്. പീഡനം സഹിക്കവയ്യാതെ ചെന്നൈയിലെത്തി ഗർഭഛിദ്രം നടത്തി എന്റെ കുഞ്ഞിനെ കൊന്നു. ഇനിയെങ്കിലും സ്വഭാവം മാറുമായിരിക്കും എന്നെ സ്വീകരിക്കുമായിരിക്കുമെന്ന് കരുതി ഷാർജയിൽ തിരിച്ചെത്തിയപ്പോൾ കണ്ടത് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ കിഷോർ സത്യയെയാണ്. ഇതിനപ്പുറം ഒരു വിവാഹജീവിതത്തിന് വേണ്ടി എനിക്ക് സഹിക്കാനാവുമായിരുന്നില്ല. ഇതോടെയാണ് വിവാഹമോചനം നേടുന്നത്.

വിവാഹം രജിസ്റ്റർ ചെയ്യാൻ ബ്ലേഡ് എടുത്തു എന്നുണ്ടെങ്കിൽ ഡിവോഴ്സ് ആയപ്പോഴും അത് ചെയ്യണമല്ലോ? ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഒപ്പിട്ടത് എന്നല്ലേ പറഞ്ഞത്, അപ്പോൾ ആ ജീവിനെ കൈവിടുമ്പോൾ അവർ പിന്നെയും പോയി കൈമുറിക്കേണ്ടതല്ലേ? അത് ചെയ്തില്ലല്ലോ?

കിഷോറിന്റെ കുടുംബത്തെ ഓർത്താണ് ഇത്രയും നാൾ ഈ സത്യം പറയാതെയിരുന്നത്. പക്ഷെ അതിന്റെ പേരിൽ ഞാൻ ഭാര്യയല്ല, ഒരുമിച്ച് കഴിഞ്ഞിട്ടില്ല, ഭീഷണിപ്പെടുത്തുകയായിരുന്നു എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതിന് പറയാൻ ഇതിലും നല്ല എത്രയോ കാരണങ്ങൾ നിരത്താമായിരുന്നു. ഞാൻ മദ്യപിച്ച് നിരന്തരം ഫോൺ ചെയ്തു എന്നു പറയുന്നു; ആ കാലത്ത് നിരന്തരം ഫോൺചെയ്ത് ശല്യപ്പെടുത്താൻ സാങ്കേതിക വിദ്യയൊന്നും പുരോഗമിച്ചിരുന്നില്ല. 

ഫോണിലൂടെ മദ്യപിച്ചത് തിരിച്ചറിയാൻ എന്തെങ്കിലും യന്ത്രം കിഷോർസത്യയ്ക്ക് ഉണ്ടോ? എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു, അപ്പോഴൊന്നും ഞാൻ പ്രതികരിച്ചില്ല. കിഷോർ സത്യയെപ്പോലെയുള്ള ഒരു അഭിനേതാവിനെതിരെ ആരോപണം ഉന്നയിച്ചതുകൊണ്ട് ഇന്നും എനിക്ക് ഒരുലാഭവും കിട്ടില്ല. എനിക്ക് നഷ്ടപ്പെട്ട ജീവിതം നഷ്ടമായത് തന്നെയാണ്. പക്ഷെ സ്വന്തം ജീവിതം രക്ഷിക്കാൻ യാതൊരു മടിയുമില്ലാതെ കള്ളങ്ങൾ കിഷോർ പറയുന്നത് കേട്ടിട്ട് മിണ്ടാതെയിരുന്നാൽ ചാർമിള, ചാർമിളയല്ലാതെയായിപ്പോകും. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ – ചാർമിള പറഞ്ഞു.

Your Rating: