ബാലതാരമായി സിനിമാ ലോകത്തെത്തിയ മഞ്ജിമയുടെ നായികയായുള്ള വരവായിരുന്നു ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രത്തിലൂടെ. ചിത്രമങ്ങ് ഹിറ്റായതോടെ മഞ്ജിമയുടെ വരവും ആഘോഷമായി. ഇപ്പോള്‍ തമിഴിലും തെലുങ്കിലും മഞ്ജി തന്റെ വരവറിയിച്ചു കഴിഞ്ഞു.
ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിലും മഞ്ജിമ തന്നെ നായിക. തമിഴിൽ ചിമ്പുവും തെലുങ്കിൽ നാഗചൈതന്യയുമാണ് മഞ്ജിമയുടെ നായകന്മാർ. സിനിമയുടെ വിശേഷങ്ങളുമായി മഞ്ജിമ മനോരമ ഓൺലൈനിൽ...
ഏത് താരത്തിന്റെയും സ്വപ്നമാണ് ഗൗതം മേനോനും എ ആർ റഹ്മാനും ഒപ്പമുള്ള ഒരു സിനിമ. ആ സ്വപ്നം തമിഴിലെ ആദ്യ അരങ്ങേറ്റത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നു.
ഇതൊരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ പ്രോജക്ടിന്റെ ഭാഗമായി ഞാൻ ഗൗതം സാറിനൊപ്പമുണ്ട്. അതൊരു അനുഭവം തന്നെയാണ്സ പല കാര്യങ്ങളും അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ സാധിക്കും. അഭിനേതാക്കൾക്ക് ഒരുപാട് വില കൊടുക്കുന്ന സംവിധായകൻ. ഒന്നിനും നിർബന്ധിക്കാതെ നമ്മുടേതായ രീതിയിൽ കാര്യങ്ങൾ മികച്ചതാക്കുകയാണ് അദ്ദേഹത്തിന്റെ രീതി. ഗൗതം സാർ എന്റെ മെന്റർ കൂടിയാണ്.
ഈ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് റഹ്മാൻ സാറിനെ കാണുന്നത്. ചടങ്ങിന് മുമ്പേ ഗൗതം സാറിനോട് റഹ്മാനെ പരിചയപ്പെടണമെന്ന് പറഞ്ഞിരുന്നു. ചടങ്ങിന് ശേഷമാണ് റഹ്മാൻ സാറിനൊപ്പം ഒരുപാട് സമയം ചിലവഴിച്ചു. അതെന്റെ ജീവിതത്തിലെ വലിയൊരു നിമിഷമായിരുന്നു.
ചിമ്പുവോ നാഗചൈതന്യയോ?
(ചോദ്യം കേട്ടതും മഞ്ജിമ ചിരിച്ചു.) അങ്ങനെ പറയാൻ പറ്റില്ല. രണ്ടുപേര്‍ക്കും അവരുടേതായ കഴിവുകൾ ഉണ്ട്. ഇരുവരോടും നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ചിമ്പു നാച്ച്വറൽ ആക്ടറാണ്. നാഗചൈതന്യ ഒരുപാട് ഹാർഡ്‌വർക്കിങ് ആണ്.
നാഗചൈതന്യ പെട്ടന്നുതന്നെ എല്ലാവരുമായും സൗഹൃദത്തിലാകും. അദ്ദേഹവുമായി വഴക്കുകൂടാം. ചിമ്പു കുറച്ചുകൂടി റിസേർവ്ഡ് ആണ്. എന്നാൽ അടുത്തുകഴിഞ്ഞാൽ നല്ലൊരു സുഹൃത്താണ് ചിമ്പു.
മലയാളത്തിൽ കരിയർ തുടങ്ങി തമിഴിലും തെലുങ്കിലും അഭിനയിച്ചു. ഈ ഇൻഡസ്ട്രി തമ്മിലുള്ള വ്യത്യാസം
കുട്ടിക്കാലം മുതലേ അച്ഛന്റെ സുഹൃത്തുക്കളെല്ലാം സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരാണ്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളെന്ന പരിഗണനയിൽ സെറ്റിൽ ചെല്ലുമ്പോഴൊക്കെ എന്നെ അവർ പരിചയപ്പെടുകയും ചെയ്തിരുന്നു. മലയാളം സ്വന്തം വീടുപോലെയാണ്. എന്നാൽ തമിഴ് , തെലുങ്ക് അങ്ങനല്ല. അവിടെ നമ്മുടേതായ പേര് ഉണ്ടാക്കി എടുക്കണം.
കുറച്ചുകൂടി പ്രൊഫഷനലാകണം. പുതിയ ആളുകൾ, പദ്ധതികൾ. അവിടെ ഉയർച്ചയുംതാഴ്ച്ചയും ഉണ്ടാകും. എന്നാൽ ഇതെല്ലാം നമ്മളെ പുതിയൊരു ആളാക്കി മാറ്റും.
റോഡ് മൂവി ഗണത്തിൽപ്പെടുന്ന ചിത്രമാണോ അച്ചം എൻപത് മടമൈയടാ? അതോ മറ്റൊരു വിണൈതാണ്ടി വരുവായയോ?
വിണൈതാണ്ടി വരുവായുടെ രണ്ടാം ഭാഗമാണോ ഈ ചിത്രമെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. കാരണം രണ്ട് സിനിമകളുടെയും തീം ഒന്നാണ്. ഈ സിനിമയുടെ ആദ്യം പകുതി കളർഫുൾ ആണ്. എന്നാല്‍ രണ്ടാം പകുതിയിൽ സിനിമ മാറുന്നു.
ഒരു വടക്കൻ സെൽഫിയിലെ പ്രതികരണം
ഒരു വടക്കൻ സെൽഫി കണ്ട് ഒരുപാട് പേർ അഭിനന്ദിക്കുകയും വിമർശിക്കുകയും ചെയ്തു. സിനിമയുടെ ക്ലൈമാക്സ് രംഗം കണ്ട് ഇനി അഭിനയിക്കരുതെന്ന് പോലും എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കും ഒരു വടക്കൻ സെൽഫിയിലെ അണിയറപ്രവർത്തകർക്കും ക്ലൈമാക്സ് സീനിലെ എന്റെ അഭിനയത്തിൽ പൂർണതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകർ മറ്റൊരു രീതിയിലാണ് അതിനെ കണ്ടത്.
11 വർഷമായി സിനിമാലോകത്തു നിന്നു പൂർണമായി മാറിനിന്ന ശേഷമായിരുന്നു ഒരു വടക്കൻ സെൽഫിയിൽ അഭിനയിച്ചത്. കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത്. പ്രത്യേകിച്ച ഡബ്ബിങിലും വികാരഭരിതമായ രംഗങ്ങളിലും.
ഇത്തരം വിമർശനം മനസ്സില്‍വച്ചുകൊണ്ടാണ് ഗൗതം മേനോൻ ചിത്രത്തിൽ അത്തരം രംഗങ്ങളിൽ അഭിനയിച്ചത്. എല്ലാവർക്കും താഴ്ച ഉണ്ടാകും. അവിടെ നിന്ന് നമ്മൾ തന്നെ സ്വയം കരകയറണം. ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, അഭിനയതത്തിന്റെ കാര്യത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് മുഴുവൻ ഗൗതം സാറിനാണ്.
ഒരു വടക്കൻ സെൽഫി സൂപ്പർഹിറ്റായിരുന്നു. നടിമാരുടെ ഭാഗ്യനായകനാണോ നിവിൻ പോളി?
(മഞ്ജിമ ചിരിക്കുന്നു)...അറിയില്ല, അദ്ദേഹത്തിന്റെ കരിയർ പരിശോധിച്ചാൽ അങ്ങനെ തോന്നാം.
ഒരു വടക്കൻ സെൽഫിക്ക് ശേഷം എന്നെ ഒരുപാട് പിന്തുണച്ചത് റിന്ന ചേച്ചിയാണ് (നിവിൻ പോളിയുടെ ഭാര്യ). വിനീതേട്ടനും അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ ചേച്ചിയും ഒപ്പമുണ്ടായിരുന്നു.
ചാക്കോച്ചന്റെ പ്രിയം സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെ നായികയായി കാണാനാകുമോ?
അങ്ങനെയൊരു ഓഫർ എനിക്കു വന്നതാണ്. എന്നാൽ തമിഴിൽ രണ്ടുസിനിമകളിൽ കരാർ ഒപ്പിട്ടിരുന്നതിനാൽ അത് നടന്നില്ല.