നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കും. അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തളളിക്കളഞ്ഞു കൊണ്ടു സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയില്‍, അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ദിലീപും കുടുംബവും. അതേസമയം, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു പ്രോസിക്യൂഷന്റെ തീരുമാനം.
ദിലീപിനെതിരെ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചുവെന്ന് റിപ്പോർട്ട് ഉണ്ട്. മുദ്രവച്ച കവറിൽ ഇത് കോടതിയിൽ ഹാജരാക്കും. ദൃശ്യങ്ങൾ പകർത്തിയ ഫോണിനെക്കുറിച്ചും സൂചന ലഭിച്ചെന്ന് റിപ്പോർട്ട് ഉണ്ട്. ഇത് കണ്ടേത്തണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ വെളളിയാഴ്ച ദിലിപീന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിക്കു മുന്നിലെത്തിയിരുന്നു. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അസൗകര്യം പരിഗണിച്ചു വാദത്തിനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം ഇന്നുണ്ടാവും. ചില പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഇരയാണു താനെന്ന വാദമാണു ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. തനിക്കെതിരെ തെളിവൊന്നുമില്ലെന്നും എല്ലാ കെട്ടിച്ചമച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്താനാണു ദിലീപിന്‍റെ അഭിഭാഷകന്റെ നീക്കം. എന്നാല്‍ ദിലീപിനു ജാമ്യം നല്‍കരുതെന്ന വാദത്തില്‍ ഉറച്ചുനിൽക്കുകയാണ് സര്‍ക്കാര്‍.
ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയിൽ നിന്നുളളവരാണെന്നും വലിയ സ്വാധീന ശക്തിയുളള ദിലീപിനെപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാൽ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ നിലപാടെടുക്കും. കേസിന്‍റെ കുറ്റപത്രം ആഴ്ചകള്‍ക്കകം സമര്‍പ്പിക്കുമെന്നും ദീലീപ് ഉൾപ്പെടെയുളള പ്രതികളെ ഉൾപ്പെടുത്തി വിചാരണ നടപടികള്‍ ഉടൻ തുടങ്ങാൻ ഉദ്ദേശിക്കുന്നെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.