Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരാജിന്റെ ‘സവാരി’യിൽ അതിഥിയായി ദിലീപ്

suraj-dileep

സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമാകുന്ന 'സവാരി' എന്ന സിനിമയിൽ അതിഥിതാരമായി ദിലീപ് എത്തും. തേക്കിൻകാട്‌ മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി നവാഗത സംവിധായകൻ അശോക് നായർ ഒരുക്കുന്ന ചിത്രമാണ് ‘സവാരി’. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവർത്തിക്കുന്ന ‘സവാരി’യെന്ന പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ വേഷമിടുന്നു. സിനിമയിൽ ദിലീപിന്റെ കഥാപാത്രമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.

കഴിഞ്ഞ വർഷമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ചിത്രം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ ദിലീപ് അഭിനയിക്കാൻ തയാറായ സാഹചര്യത്തെക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകൾ ചുവടെ

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

കഴിഞ്ഞ 10 വർഷം മുൻപ്, 2007 കാലഘട്ടത്തിലാണ് ഞാൻ എല്ലാ ചെറുപ്പക്കാരെയും പോലെ ഒരുപാട് സിനിമ സ്വപ്നങ്ങളുമായി സിനിമ ഇൻഡസ്ട്രിയിലേക്ക് കാൽ വെച്ചത്. 2007 -ൽ നിഴൽ എന്ന സിനിമ നിർമിച്ചുകൊണ്ടാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് വന്നത്. അഭിനയം ആയിരുന്നു മനസ്സിലെ ആഗ്രഹം. അതുകൊണ്ടു തന്നെ സ്വന്തമായി നിർമിച്ച സിനിമയിൽ അഭിനയിക്കുകയും ചെയ്തു. അതിനുശേഷം ഇങ്ങോട്ടുള്ള 10 വർഷത്തെ കാലയളവിൽ ഞാൻ 5 സിനിമകൾ നിർമ്മിക്കുകയും 10 -ഓളം സിനിമകളിൽ അഭിനയിക്കുകയും രണ്ടുമൂന്നു സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. ഇതിൽ അവസാനം ആയി എത്തിനിൽക്കുന്നത് ഞാൻ കഥ എഴുതി സംവിധാനവും നിർമ്മാണവും ചെയ്ത '''സവാരി'' എന്ന സിനിമയാണ്.

ഇതിൽ ശ്രീ. സുരാജ് വെഞ്ഞാറമൂട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെയേറെ പ്രതീക്ഷയോടെ ഞങ്ങൾ ടീം മെംബേർസ് എല്ലാം നോക്കിക്കാണുന്ന ഒരു സിനിമയാണ് ''സവാരി''. ആ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അതിലെ കഥയെ ആസ്പദമാക്കി അതിന്റെ ക്ലൈമാക്സിൽ വളരെ പ്രധാനപ്പെട്ട ഒരാൾ എത്തേണ്ടത് അത്യാവശ്യമായിട്ടുണ്ട്. 10 വർഷത്തെ സിനിമ ബന്ധത്തിൽ എനിക്ക് ( മമ്മൂട്ടി, മോഹൻലാൽ റേഞ്ചിൽ അല്ല) ഒട്ടുമിക്ക നടൻ നടി എന്നിവരുമായി നേരിൽ കാണാനും ഫോണിൽ സംസാരിക്കാനും ഉള്ള അടുപ്പം ഉണ്ട്.

ഇതിൽ മമ്മൂക്കയോടൊപ്പം 2 സിനിമയിൽ അഭിനയിച്ചു, അവസാനം സൈലൻസ്‌ എന്ന ചിത്രത്തിൽ ആണ് അഭിനയിച്ചത്. ലാലേട്ടനോടൊപ്പം ഇതുവരെ സാധിച്ചിട്ടില്ല. 10 വർഷത്തെ സിനിമ ബന്ധത്തിൽ എല്ലാവരോടും നല്ല ബന്ധം കാത്തുസൂക്ഷിക്കുവാൻ എനിക്ക് കഴിഞിട്ടുണ്ട് എന്നാണ് വിശ്വാസം.
എന്റെ സ്വപ്ന സിനിമ സവാരിയുടെ ക്ലൈമാക്സിൽ അതിഥി ആയി ഒരു നല്ല റേഞ്ച് ഉള്ള നടൻ വേണമായിരുന്നു. അത്രയേറെ പ്രാധാന്യം ഉള്ള ഒരു കഥാപാത്രം ആയിരുന്നു അത്. പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയുന്ന ഒരു 10 പേരെടുത്താൽ അതിൽ മൂന്നോ നാലോ നടന്മാരെ പലതവണ ഞാൻ പോയി കണ്ടു കഥ പറഞ്ഞു. അതിലൊരു നടൻ വരാം എന്ന് പറഞ്ഞ് തലേന്ന് ഫോൺ എടുക്കാതായി ..

മറ്റുള്ളവർ തങ്ങളുടെ ഇമേജ്, തങ്ങൾ നിൽക്കുന്ന റേഞ്ച് , തുടങ്ങി കുറെ മുടന്തൻ കാരണങ്ങൾ പറഞ്ഞ് കൊണ്ടും ഒരു അഥിതി താരമായി വരാൻ അവർ ആരും തയ്യാറായില്ല. ഒരു സാധാരണ മനുഷ്യനെ പോലെ ഞാനും ചിന്തിച്ചു. ടിവി ചാനൽ ഇന്റർവ്യൂവിൽ എല്ലാം എത്ര ഭംഗി ആയിട്ടാണ് ഇവർ പലതും പറയുന്നത്‌. എല്ലാവരും വളരെ വിശാല മനസ്കരും സഹജീവികളോട് കരുണ കാണിച്ചു സഹകരിക്കുന്നവർ എന്നൊക്കെയാണ് അത് കാണുമ്പോൾ നമ്മൾ ചിന്തിച്ചിരുന്നത്. എല്ലാം വെറും അഭിനയം തന്നെ. ഇത്രയൊക്കെ സിനിമ ചെയ്ത എനിക്കുപോലും ഇവരുടെ അടുത്ത് ഒന്ന് എത്തിപ്പെടാൻപ്പെട്ട പാട് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ ഇവരുടെയൊക്കെ സംസാരം കേൾക്കുമ്പോൾ ഇത്രയ്ക്കു നല്ല മനസ്സുള്ളവരാണോ ഇവരെല്ലാം എന്ന് ചിന്തിച്ചുപോകും.

ഇങ്ങനെ മാനസികമായി വല്ലാത്ത വിഷമത്തിൽ ഇരിക്കുന്ന അവസരത്തിൽ, എന്റെ പ്രശ്നങ്ങൾ ഞാൻ പ്രശസ്ത നിർമ്മാതാവായ രഞ്ജിത്തേട്ടന്റെ അടുത്ത് പറഞ്ഞിരുന്നു. എന്റെ വിഷമം ദിലീപേട്ടനെ കണ്ടപ്പോൾ രഞ്ജിത്തേട്ടൻ അദ്ദേഹത്തോട് പറഞ്ഞ മാത്രയിൽ തന്നെ എന്നോട് ദിലീപേട്ടനെ ഒന്ന് വിളിക്കു എന്ന് രഞ്ജിത്തേട്ടനോട് പറയുകയും ചെയ്‌തു. അന്ന് കേസും പ്രശ്നങ്ങളും ഒന്നും ഇല്ലാതെ തന്റെ സിനിമ തിരക്കുകളുമായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയായിരുന്നു ദിലീപേട്ടൻ. വേഗത്തിൽ തന്നെ ഞാൻ ദിലീപേട്ടനെ വിളിക്കുകയും ചെയ്‌തു. അങ്ങനെ ദിലീപേട്ടനെ ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി കാണുകയും അദ്ദേഹം കഥ മുഴുവൻ പറയുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാൻ ക്ലൈമാക്സ് മുഴുവനും വിവരിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ പോലും ഞാൻ ചിന്തിക്കാത്ത പ്രവർത്തിയാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത് .

ഒരിക്കലും ഒരു ഒഴിവു കഴിവു പോലും പറയാതെ എന്റെ തോളിൽ തട്ടി അദ്ദേഹം മനസ്സിൽ തൊട്ടുതന്നെ പറഞ്ഞു ''ഇത്തരം നല്ല കഥകൾ വേണം സിനിമയ്ക്ക്. സമൂഹത്തിനു മുന്നിൽ ഇതുപോലെ ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഏറ്റവും നല്ല മാർഗം സിനിമ തന്നെയാണെന്നും
സമൂഹം ശ്രദ്ധിക്കേണ്ട, അറിയേണ്ട ഒരു വിഷയം ആണ് ഈ സിനിമയിൽ ഉള്ളത് എന്നും അതുകൊണ്ടു നമുക്കിത് ചെയ്യണം, ഞാൻ അത് ചെയ്യാം എന്ന് ദിലീപേട്ടൻ വളരെ സന്തോഷത്തോടെ പറഞ്ഞു. ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല അദ്ദേഹം ഒരു അഥിതി താരം ആയി എന്റെ സിനിമയിൽ അഭിനയിക്കാൻ തയ്യാറാകും എന്ന്. പ്രത്യേകിച്ചും ഒരു പുതുമുഖ സംവിധായകനായ എന്റെ സിനിമയിൽ .കാരണം തൊട്ടു താഴെ നിൽക്കുന്ന നടൻമാർ പോലും തങ്ങളുടെ ഇമേജിനു കോട്ടം തട്ടും എന്ന് കരുതി ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.

കുറെയേറെ തിരക്കുകൾ കാരണം ആറുമാസക്കാലം അദ്ദേഹം തിരക്കിൽ ആയിപോയി, എങ്കിലും ഇടയ്ക്കിടെ അദ്ദേഹം എന്നെ ഓർക്കുകയും നമുക്ക് ചെയ്യാം എന്ന് പറയുകയും ചെയ്തിരുന്നു. പലപ്പോഴും പല ലൊക്കേഷനിലും ഞാൻ അദ്ദേഹത്തെ കണ്ടു, അപ്പോഴൊക്കെ തിരക്കിനിടയിലും ഓടിവരികയും എന്നോട് സ്നേഹത്തോടെ വേഗം തന്നെ നമുക്കതു ചെയാം എന്നും സുഖവിവരങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. എന്റെ ഷൂട്ടിങ്ങ് വൈകുന്തോറും സിനിമയിലെ സുഹൃത്തുക്കൾ തന്നെ ദിലീപൊന്നും വരില്ല ,നീ വേറെ ആളെ നോക്കിക്കോ എന്ന് വരെ പറഞ്ഞപ്പോഴും എനിക്ക് അദ്ദേഹത്തെ വിശ്വാസമായിരുന്നു.
അങ്ങനെ മറ്റൊരു സിനിമയ്ക്ക് ഇടയിൽ എന്റെ സിനിമയ്ക്കു വേണ്ടി അദ്ദേഹം സമയം കണ്ടെത്തുകയും രാത്രി വളരെ ഏറെ വൈകി എങ്കിലും അത് ഭംഗിയായി ഷൂട്ട് ചെയ്തു അവസാനിപ്പിക്കാൻ സഹകരിക്കുകയും ചെയ്തു.. സമൂഹ നന്മ പ്രതിപാദിക്കുന്ന ആ വിഷയത്തിൽ അഭിനയിക്കാൻ അദ്ദേഹം വളരെ തിരക്കിലും സമയം കണ്ടെത്തി സഹകരിച്ചത് എന്റെ മരണം വരെ നിറഞ്ഞ മനസ്സോടെ, നന്ദിയോടെ മാത്രമേ എനിക്ക് ഓർക്കാൻ കഴിയു.

എന്ത്കൊണ്ട് ഇത് ഇത്രയും ദിവസം പറഞ്ഞില്ല എന്ന് പലരും ചോദിച്ചു, അദ്ദേഹത്തെ വച്ച് അഭിനയിപ്പിച്ചതുകൊണ്ടു എന്റെ സിനിമ റിലീസിങ്ങിന് തടസം ആകും എന്നുള്ള ഭയം എന്നൊക്കെ പറഞ്ഞ് സെന്റിമെൻസിന് വേണ്ടി ഇത്തരം പോസ്റ്റ് ഇടാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഇത്രയും നന്മ ഉള്ള ആളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, ഞാൻ അനുഭവിച്ചതാണ് ആ മനസ്സിലെ നന്മ .. അത് വൈകുന്നേരം 8 മണിക്ക് ചാനലിൽ വന്നിരുന്ന് ഘോര ഘോരo പ്രസംഗിക്കുന്ന കപട സദാചാര വാദികൾ വിചാരിച്ചാൽ മായുന്നതല്ല .. അദ്ദേഹം അനുഭവിക്കുന്ന വിഷമം താൽക്കാലികമാകട്ടെ എന്നും, മനസ്സിൽ നന്മ ഉള്ള അദ്ദേഹത്തിന് ദൈവം തുണയാവുമെന്നും ഞാൻ വിശ്വസിക്കുന്നു. എല്ലാം ശുഭപര്യവസാനിക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഏതു ഘട്ടത്തിലും എന്റെയും ഞങ്ങളുടെ ടീമിന്റെയും പ്രാർത്ഥന അദ്ദേഹത്തിന് എന്നും ഉണ്ടാകും. എന്റെ മരണം വരെ അദ്ദേഹത്തോടുള്ള നന്ദിയും സ്നേഹവും എന്നിൽ ഉണ്ടാകും.