Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റപത്രം കണ്ട് ഞെട്ടി, എന്നാൽ ഒരു സംശയം; സംഗീത ലക്ഷ്മണ

dileep-sangeetha

ദിലീപിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പേ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ പൊലീസ് നടപടി ഗുരുതരമായ തെറ്റാണെന്ന് അഭിഭാഷക സംഗീത ലക്ഷ്മണ. ഈ കേസിൽ രഹസ്യവിചാരണയാണ് നിയമം അനുശാസിക്കുന്നതെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ കുറ്റപത്രവും അതിന്റെ ഉള്ളടക്കവും പരസ്യപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും സംഗീത പറഞ്ഞു.

സംഗീത ലക്ഷ്മണയുടെ കുറിപ്പ് വായിക്കാം

നടൻ ദിലീപിനെതിരെ കുറ്റപത്രം. കേൾക്കുമ്പോൾ ഞെട്ടണം. ശരി.. ഒക്കെ, ഞെട്ടി!! എന്നാൽ സംശയം ഇതാണ്, കുറ്റപത്രം കുറ്റപത്രം എന്ന് ചുമ്മാതങ്ങ് പറഞ്ഞാ മതിയോ? ഈ പറയുന്ന കുറ്റപത്രം പൊലീസ് കൊണ്ടു പോയി സമർപ്പിക്കുന്ന കോടതി ഇത് കാണുക, അംഗീകരിക്കുക, ഫയലിൽ സ്വീകരിക്കുക എന്നൊക്കെ പറയുന്ന ചില ചടങ്ങുകൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട് എന്നാണ് ഞാൻ പഠിച്ചിട്ടുള്ള ക്രിമിനൽ നടപടി ക്രമം അഥവാ Cr.P.C അനുശാസിക്കുന്നത്. 

അത്രയും കഴിയുമ്പോൾ മാത്രമാണ് അത് കുറ്റപത്രമാവുക. എന്റെ അറിവ് അതാണ്. എന്റെ അനുഭവജ്ഞാനവും അത് തന്നെയാണ്.

ഇതിനൊക്കെ മുൻപ്, ഈ കുറ്റപത്രം പരിഗണിക്കേണ്ടുന്ന കോടതിയിലെ ന്യായാധിപൻ ഇത് കാണുന്നതിന് മുൻപ് പൊലീസ് എന്തിനാണ് കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തത്? ഈ കേസ് വിചാരണയ്ക്ക് എത്തുന്ന കോടതിയിലെ ജഡ്ജിയുടെ അധികാരങ്ങളെ വെല്ലുവിളിക്കുന്ന പ്രവർത്തിയാണ് പൊലീസ് അന്വേഷണ സംഘം ഈ ചെയ്തത്.

യുവനടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യവിചാരണയാണ് നിയമം അനുശാസിക്കുന്നത്. ആ വഴിക്ക് കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നൊരു വാർത്ത വായിച്ചതായി ഓർമ്മിക്കുന്നു. അങ്ങനെയെങ്കിൽ, താൻ റേപ്പ് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കോടതി പരിഗണിച്ച്, വിചാരണ നടത്തി തീർപ്പ് കൽപ്പിക്കേണ്ടുന്ന കുറ്റപത്രവും അതിന്റെ ഉള്ളടക്കവും പരസ്യപ്പെടുത്തുന്നതിൽ, പരസ്യമായി ചർച്ച ചെയ്യപ്പെടുന്നതിൽ നമ്മുടെ യുവനടിക്ക് പരാതിയൊന്നുമില്ലേ?

ചർച്ച ചെയ്യപ്പെടണം. ഇതും ചർച്ച ചെയ്യപ്പെടണം. എവിടെ WCC? എവിടെ നമ്മുടെ വനിതാ സംഘടനകൾ? സ്ത്രീ സുരക്ഷാ അപ്പോസ്ത്തല ചേച്ചിമാര്‍ എവിടെ? ഇങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനാ? എല്ലാരും കൂടി ഒന്നിറങ്ങി വാ, വന്നു നിന്ന് ഇതൊന്ന് പൊലിപ്പിക്ക്. വരൂ, കടന്നു വരൂ.. പ്ലീസ്.

രാവിലെ കുറച്ചധികം തിരക്കുണ്ട്. ഓഫീസിൽ പോകണം. വിവിധ കോടതികളിൽ കേസുകളുണ്ട്. അവിടെയെല്ലാം ഓടി എത്തണം. അതൊക്കെ ഒതുക്കിയെടുത്ത ശേഷം പിന്നെയും ഓഫിസിൽ. ഇന്നത്തെ ജോലികൾ തീർത്തശേഷം വന്നു ഞാൻ ബാക്കി കൂടി എഴുതാൻ ശ്രമിക്കാം. പറയാനുണ്ട്. ഇനിയും പറയാനുണ്ട്.