കഞ്ചാവും മയക്കുമരുന്നും യുവത്വത്തിന്റെ തുടിപ്പുകളെ കാർന്നു തിന്നുന്നുവെന്ന യാഥാർത്ഥ്യം വീണ്ടും നമുക്കു മുന്നിലേക്ക് എത്തുകയാണ്. ലഹരികൾക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാകുന്നുണ്ടെങ്കിലും മയക്കുമരുന്ന് മരണങ്ങൾ നിത്യസംഭവമാകുകയാണ്. മരിച്ചു ജീവിച്ചും മാനസിക വൈകൃതങ്ങൾക്ക് അടിമപ്പെട്ടും എത്ര ജീവിതങ്ങളാണ് ഇങ്ങനെ പാഴായി പോകുന്നത്.
അത്തരത്തിൽ നമ്മൾ കേൾക്കാൻ ആഗ്രഹിക്കാത്ത കഥകളിൽ ഒന്നാണ് ജയസൂര്യ പറയുന്നത്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഗുരുതരാവ്സ്ഥയിൽ കഴിയുന്ന സുഹൃത്തിനെപ്പറ്റിയുള്ള ഈ കുറിപ്പ് ക്രൂരമായ ഈ വിപത്തിനെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്.
ജയസൂര്യയുടെ കുറിപ്പ് വായിക്കാം–
" ഒരു മാതിരി കോപ്പിലെ ദിവസം ആയിപ്പോയി "
രാവിലെ തന്നെ എന്റെ ഒരു ഫ്രണ്ട് വിളിച്ചിട്ട് ചോദിച്ചു. അളിയാ നീ എവിടെയാന്ന്.. ഞാൻ പറഞ്ഞു ഞാൻ വീട്ടിലുണ്ട് എന്താടാ .. എടാ നമ്മുടെ പ്രശാന്ത് സീരിയസായിട്ട് ഹോസ്പിറ്റലിലാ... നീ പറ്റിയാ ഒന്ന് വാ... ഞാൻ വരാടാ ...എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത് നേരെ ഹോസ്പിറ്റലിലേയ്ക്ക് പോയി.. എന്റെ ദൈവമേ... കോളേജിലെ ചുള്ളൻ ചെക്കൻ ആയിരുന്നു. പെണ്ണുങ്ങൾ ഇവനെ പരിചയപ്പെടാൻ പൊറകെ നടന്ന കഥകളൊക്കെ എനിയക്കറിയാം.
അവൻ ഐസിയുവിൽ കിടക്കുന്ന കിടപ്പ് കണ്ടപ്പോ എന്റെ കണ്ണ് തള്ളിപ്പോയി. ഒരു മെലിഞ്ഞ് ഉണങ്ങിയ ഒരു രൂപം. കണ്ണൊക്കെ കുഴിഞ്ഞ് തൊട്ടാൽ ചോര വരും എന്ന് തോന്നിയിരുന്ന കവിളാണ്, അതൊക്കെ ഒട്ടി കവിളെല്ലൊക്കെ ഇപ്പൊ ശരിയക്ക് കാണാം.. ഇവൻ ബംഗലൂരുവിൽ പഠിക്കാൻ പോയതാ.. കൊളേജിൽ പഠിക്കുമ്പോഴേ അത്യാവശ്യം വലിയൊക്കെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോ കണ്ട്രോൾ ചെയ്യാൻ ആരുമില്ലല്ലോ.. വൈകുന്നേരമാകുമ്പോ ദിവസവും വെള്ളമടി പതുക്കെ അങ്ങ് തൊടങ്ങി..അപ്പൻ കാശ് അയച്ചു കൊടുക്കോല്ലോ... അങ്ങനെ കൊറച്ച് വർഷം കഴിഞ്ഞപ്പോ അവന് തെരക്കേടില്ലാത്ത ഒരു ജോലി കിട്ടി. പിന്നെ വെള്ളമടി മാറി മറ്റേ വലിയായി (കഞ്ചാവ്) കൊറച്ച് കഴിഞ്ഞ് സാറിന് അതീന്നും വളരണം എന്നായി, ജോലിയിൽ വളർന്നില്ല പക്ഷേ ഇതിൽ വളർന്നു... പച്ച കളർ കാണും, നീല കളർ കാണും, ഫോക്കസ് കൂടും എന്നൊക്കെ പറഞ്ഞായിരുന്നു ഫുൾ അങ്കം.. പിന്നേ എൽഎസ്ഡി എന്ന് പറയുന്ന പുതിയ എന്തോ കുന്തത്തിലേയക്ക് തിരിഞ്ഞു...
അതോടെ എല്ലാം തീരുമാനമായി... ഇവന്റെ നിലപാട് ഇതാണ്.. ആകെ ഒരു ജീവിതമേ ഉള്ളൂ.. അത് മാക്സിമം എൻജോയ് ചെയ്യുക.. ഇതാണോ എൻജോയ്മെന്റ്? " "ആത്മഹത്യ ചെയ്യുന്നവനും ഒരു ന്യായം ഉണ്ടല്ലോ " ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിചാരിക്കുന്ന തെണ്ടികളെ നല്ല ചവിട്ട് വെച്ച് കൊടുക്കാനാ തോന്നിയത് ആ പാവം അപ്പന്റെയും, അമ്മേടേം മുഖം കണ്ടപ്പൊ.. ആ ഐസിയുവിന്റെ മുൻപിൽ ഒരു എൽഎസ്ഡി ക്കാരനെയും ഞാനപ്പൊ കണ്ടില്ല. അല്ല ഇനി വന്നാലും അവർക്കൊന്നും ചെയ്യാനും പറ്റില്ല... ആകെ ഒരു ജീവിതമേയുള്ളൂ..അത് കഞ്ചാവിന് തിന്നാനുള്ളതാണോ,, അതോ മദ്യത്തിന് തിന്നാൻ കൊടുക്കാനുള്ളതാണോ എന്ന് തീരുമാനിച്ചില്ലെങ്കിൽ യഥാർത്ഥ ജീവിതം എന്താണെന്ന് അറിയാതെ പോകും. ഇതാണ് യഥാർത്ഥ spiritual വഴി എന്ന് ചിന്തിയ്ക്കുന്ന കൊറെ മണ്ടൻമാരും ഇവിടെ ഉണ്ട്... "ജീവിതം, കഞ്ചാവ് ,ലഹരി".. ഇതിനൊക്കെ മൂന്ന് അക്ഷരങ്ങളേ ഉള്ളൂ. അതിൽ "ജീവിതം സെലക്ട് ചെയ്താൽ ജീവിതം ഉണ്ടാകും" മറ്റേത് സെലക്ട് ചെയ്താൽ അത് നമ്മുടെ ജീവിതോം കൊണ്ട് പോകും. കണ്ട ആ കാഴ്ച പഠിപ്പിച്ചതാ....