ന്യൂഡൽഹി ∙ നോയിഡ ഭൂമി കുംഭകോണത്തിൽ യുപി മുൻ ചീഫ് സെക്രട്ടറി നീര യാദവിന്റെയും ഐഎഎസ് ഉദ്യോഗസ്ഥൻ രാജീവ് കുമാറിന്റെയും തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചു. എന്നാൽ, ശിക്ഷ മൂന്നു വർഷത്തിൽ നിന്നു രണ്ടു വർഷമായി ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ.ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് കുറച്ചു.
1971 ബാച്ച് ഐഎഎസ് ഓഫിസറായ നീര യാദവ് 1995ൽ നോയിഡ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന (സിഇഒ) സമയത്തു പ്ലോട്ട് വിതരണത്തിൽ അഴിമതി കാട്ടിയെന്നാണു കേസ്. ആ സമയത്തു ഡപ്യൂട്ടി സിഇഒ ആയിരുന്നു 1983 ബാച്ച് ഐഎഎസ് ഓഫിസറായ രാജീവ് കുമാർ. ഇരുവരും ഗൂഢാലോചന നടത്തിയെന്നു തെളിഞ്ഞതിനെ തുടർന്നാണു കീഴ്ക്കോടതി ശിക്ഷ വിധിച്ചത്.