റായ്പുർ ∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് സ്ഫോടനത്തിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിലെ (സിആർപിഎഫ്) നാലു ജവാന്മാർക്കു വീരമൃത്യു. രണ്ടു ജവാന്മാർക്കു പരുക്കേറ്റു. ഛത്തീസ്ഗഡിൽ ബിജാപുർ ജില്ലയിൽ ഇന്നലെ വൈകിട്ടു 4നാണ് ആക്രമണം.
അർധ സൈനിക വിഭാഗത്തിലെ 6 ജവാന്മാർ കയറിയ വാഹനം ക്യാംപിനു ഒരു കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് സ്ഫോടനം. കുഴിബോംബിനെ ചെറുക്കാൻ ശേഷിയുള്ള വാഹനമാണ് ഉഗ്രസ്ഫോടനത്തിൽ തകർന്നത്.
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അടുത്തമാസം 12നാണ്. ആദ്യഘട്ടത്തിലെ 18 മണ്ഡലങ്ങളിൽ എട്ടെണ്ണവും മാവോയിസ്റ്റ് ബാധിത ജില്ലകളാണ്. സമീപ ജില്ലയായ സുക്മായിൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി രമൺസിങ് ബിജെപി പ്രചാരണം ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നു മാവോയിസ്റ്റുകൾ വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് അടുത്ത മാസം 20നാണ്.