Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി–ട്രംപ് കൂടിക്കാഴ്ച: ഇന്ത്യ–യുഎസ് ഭീകരവിരുദ്ധ സഹകരണം ശക്തമാക്കാൻ ധാരണ

96446403 വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലിംഗനം ചെയ്യുന്നു.

വാഷിങ്ടൻ ∙ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കാനും ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ മെച്ചപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപു തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയിൽ തീരുമാനം. ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ് കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങൾ നീക്കണമെന്നും ചർച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

തന്റെ സന്ദർശനം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്രംപുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. യുഎസ് സന്ദർശനം പൂർത്തിയാക്കിയ മോദി, സന്ദർശനത്തിന്റെ മൂന്നാം ഘട്ടമായി നെതർലൻഡിലേക്കു തിരിച്ചു.

ഭീകരതയ്ക്കെതിരെ യോജിച്ചു പോരാടും

ആഗോള ഭീകരതയ്ക്കെതിരായ പോരാട്ടത്തിനാണ് ഇരുരാജ്യങ്ങളുടെയും പ്രഥമ പരിഗണനയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭീകരവാദം, തീവ്രവാദം, മൗലികവാദം എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നും അദ്ദേഹം അറിയിച്ചു. ഈ വെല്ലുവിളികൾക്കെതിരായ പോരാട്ടത്തിൽ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കും. ഭീകരവാദത്തെ തുടച്ചുനീക്കുന്നതിനൊപ്പം ഭീകരരുടെ അഭയസ്ഥാനങ്ങൾ കണ്ടെത്തി ഉൻമൂലനം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും പ്രഥമ പരിഗണന നൽകുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇന്തോ – പസഫിക് മേഖലയിൽ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യമെന്നും മോദി പറഞ്ഞു.

Donald Trump, Narendra Modi, Melania Trump ഒറ്റക്കയ്യായി: വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വനിത മെലനിയ ട്രംപും ചേർന്നു സ്വീകരിക്കുന്നു. (ചിത്രം കടപ്പാട്: റോയിട്ടേഴ്സ്)

ഭീകര സംഘടനകളേയും മുസ്‍ലിം തീവ്രവാദത്തെയും ഇവയ്ക്ക് വളമാകുന്ന പ്രത്യയശാസ്ത്രത്തെയും ഉൻമൂലനം ചെയ്യുന്നതിൽ ഇരുരാജ്യങ്ങളും ബദ്ധശ്രദ്ധരാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള സുരക്ഷാ രംഗത്തെ സഹകരണം ഏറ്റവും പ്രധാനപ്പെട്ടതാണ്. ഭീകരവാദത്തിന്റെ പരിണിതഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രണ്ടു രാജ്യങ്ങളാണ് നമ്മൾ. അതുകൊണ്ടുതന്നെ അവയെ ഉൻമൂലനം െചയ്യാൻ നാം ബദ്ധശ്രദ്ധരാണ് – ട്രംപ് പറഞ്ഞു.

മോദിക്കു വൈറ്റ്ഹൗസിൽ ഊഷ്മള സ്വീകരണം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. മോദിയെ സ്വാഗതം ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു. തുടർന്നായിരുന്നു ട്രംപ്–മോദി ചർച്ച. ഇതിനുശേഷം ഉഭയകക്ഷി പ്രതിനിധി സംഘങ്ങൾ തമ്മിലുള്ള ചർച്ചയിലും ഇരുവരും പങ്കെടുത്തു.

TRUMP MODI വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും സംഘത്തിനുമൊപ്പം വിരുന്നിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപേ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സനും മോദിയുമായി പ്രത്യേക ചർച്ച നടത്തിയിരുന്നു. ഭീകരവിരുദ്ധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണു ചർച്ച ചെയ്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉദ്യോഗസ്ഥരും മോദിക്കൊപ്പമുണ്ടായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി എസ്. ജയ്‌ശങ്കർ, ഇന്ത്യയുടെ യുഎസ് അംബാസഡർ നവ്‌തേജ് സർന എന്നിവരാണു ഇന്ത്യാസംഘത്തിലുള്ളത്.

വൈറ്റ്ഹൗസിൽ ട്രംപ് വിരുന്നൊരുക്കുന്ന ആദ്യ വിദേശനേതാവ്

ഇന്ത്യ–യുഎസ് സംയുക്ത പ്രസ്താവനയ്ക്കുശേഷം വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണു മോദിക്ക് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണു ഒരു വിദേശനേതാവിനു ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കിയത്. നരേന്ദ്രമോദിയുടെ മൂന്നാമത്തെ വൈറ്റ്ഹൗസ് സന്ദർശനമാണിത്. 2014 സെപ്റ്റംബറിലും 2016 ജൂണിലും നരേന്ദ്രമോദി വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്.

related stories