Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിക്കെതിരായ പരാമർശങ്ങൾ അപലപനീയം, ശിക്ഷാർഹം: വിമൻ ഇൻ സിനിമാ കലക്ടീവ്

Women-in-Cinema-Collective വിമൻ ഇൻ സിനിമാ കലക്ടീവ് പ്രവർത്തകർ. (ഫയൽ ചിത്രം)

കൊച്ചി ∙ യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ‘വിമൻ ഇൻ സിനിമാ കലക്ടീവ്’. അതിക്രമത്തിന് ഇരയായ നടിക്കെതിരായ പരാമർശങ്ങളെ അപലപിക്കുന്നതായി സംഘടന, സമൂഹമാധ്യമത്തിലെ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, അതിക്രമത്തിനെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് നിയമവിരുദ്ധവും അപലപനീയവുമാണെന്ന് വിമൻ കലക്ടീവ് ചൂണ്ടിക്കാട്ടി.

വിവാദവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരങ്ങളായ സലിംകുമാർ, അജു വർഗീസ് തുടങ്ങിയവർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതോടെ, മാപ്പപേക്ഷയുമായി ഇരുവരും രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി വിമൻ ഇൻ സിനിമാ കലക്ടീവ് രംഗത്തെത്തിയത്. ലിംഗനീതിയും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വനിതാ സിനിമാ പ്രവർത്തകർ ആരംഭിച്ച സംഘടനയാണിത്.

2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരംതാഴ്ത്തി സംസാരിക്കുന്നതോ അവർക്ക് നേരെയുണ്ടായ അതിക്രമത്തെ റദ്ദാക്കുന്ന തരത്തിൽ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയിൽ നിർത്തുന്നത് മാപ്പ് അർഹിക്കുന്ന പ്രവർത്തിയുമല്ല.

ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും അപലപിക്കുന്നതായും സംഘടന അറിയിച്ചു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ, പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വിമൻ കലക്ടീവ് ആവശ്യപ്പെട്ടു.

related stories