കൊച്ചി∙ പൾസർ സുനി ജയിലിൽനിന്നു ദിലീപിനയച്ച കത്തിനു പിന്നിൽ ദുരൂഹതയൊന്നുമില്ലെന്നു സഹതടവുകാരനായിരുന്ന ജിൻസണ്‍. സുനി ആവശ്യപ്പെട്ടതുപ്രകാരം മറ്റൊരു തടവുകാരനായ വിപിൻലാലാണു കത്തെഴുതിയതെന്നും ഇരുവരും ജയിലിൽ സുഹൃത്തുക്കളായിരുന്നുവെന്നും ജിൻസണ്‍ മനോരമ ന്യൂസിനോടു പറഞ്ഞു. കത്തു പുറത്തേക്കു കടത്തിയതിന്റെയും മൊബൈൽ ഫോൺ ജയിലിനുള്ളിലേക്കു കടത്തിയതിന്‍റെയും വിശദാംശങ്ങൾ ജിൻസൺ വെളിപ്പെടുത്തി.
പൾസർ സുനി ദിലീപിന് അയച്ച കത്ത് വാർത്തയായി മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾത്തന്നെ അത് എഴുതിയതു സുനിയല്ലെന്നു വ്യക്തമായിരുന്നു. ജയിലിൽ സുനിയെ പാർപ്പിച്ച അതേ സെല്ലിലെ മറ്റൊരു തടവുകാരനായ വിപിൻലാലിന്റെ കയ്യക്ഷരമാണു കത്തിലുള്ളതെന്നു തെളിഞ്ഞ ഘട്ടത്തിൽ പക്ഷേ, വിപിൻ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞത് നിർബന്ധിപ്പിച്ച് എഴുതിപ്പിച്ചതാണെന്നാണ്. ദുരൂഹതകൾ ഒട്ടേറെ അവശേഷിക്കുന്ന കേസിൽ ഈ ആരോപണം വീണ്ടുമൊരു പുകമറയായി. എന്നാൽ വിപിന്റെ ഈ വാദത്തിന്റെ മുനയൊടിക്കുകയാണ് അതേ സെല്ലില്‍ ഇരുവരുടെയും സഹതടവുകാരനായിരുന്ന ജിൻസൺ.
ജയില്‍ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാൻ നൽകിയത്. എന്നാല്‍ എഴുതിയശേഷം ജയിൽ അധികൃതർ അറിയാതെ പുറത്തേക്കു കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിൻലാൽ മരട് കോടതി പരിസരത്തുവച്ചു വിഷ്ണുവിനു കൈമാറുകയും വിഷ്ണു പിന്നീടു ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കു വാട്സാപ്പിൽ അയച്ചു കൊടുക്കുകയുമായിരുന്നു.
നാദിർഷയെയും അപ്പുണ്ണിയെയും വിളിക്കാൻ സുനിൽ കുമാർ ഉപയോഗിച്ച മൊബൈൽ ഫോൺ ജയിലിൽ എത്തിച്ചതിനെക്കുറിച്ചു ജിൻസണ്‍ പറയുന്നുണ്ട്. ഈ മൊബൈൽ ഫോണിന്റെ നമ്പർ അടക്കം വിവരങ്ങൾ ജിൻസണാണു പൊലീസിനു നൽകിയത്. തന്നെ വിളിപ്പിക്കുമെന്നും ഗൂഡാലോചനയുടെ അന്വേഷണത്തിനായി പൊലീസ് തയാറെടുത്തു കഴിഞ്ഞിരുന്നുവെന്നും ജിൻസൺ പറയുന്നു.