മോസ്കോ∙ റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ (നാലാം തലമുറ) യുദ്ധവിമാനമായ മിഗ്–35 ഉടൻ ഇന്ത്യയിലേക്ക്. മിഗ്–35 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കു വിൽക്കാൻ മിഗ് കോർപ്പറേഷൻ താൽപര്യം പ്രകടിപ്പിച്ചു. മിഗ് കോര്‍പറേഷന്റെ സിഇഒ ഇല്യ തരാസെന്‍കോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരിയിലാണ് മിഗ്-35 വിമാനങ്ങള്‍ അവതരിപ്പിച്ചത്. മിഗ്-35 വില്‍ക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെ വ്യോമസേനയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായും ടെന്‍ഡര്‍ സമര്‍പ്പിച്ചതായും സിഇഒ വ്യക്തമാക്കി. ഇന്ത്യയ്ക്കു വേണ്ടി നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് ആവശ്യങ്ങളെക്കുറിച്ച് ധാരണ കിട്ടേണ്ടതുണ്ട്. ആ തരത്തിലുള്ള ചർച്ചകളാണു നടക്കുന്നതെന്നും താരാസെന്‍കോ പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധത്തിന് 50 വര്‍ഷത്തെ ചരിത്രമുണ്ടെന്നും സിഇഒ വ്യക്തമാക്കി. എപ്പോഴും പുതിയ വിമാനം അവതരിപ്പിക്കുമ്പോള്‍ മിഗ് ആദ്യം പരിഗണിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇപ്പോള്‍ വിലയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ല. മിഗ്-35ന്റെ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ചാണ് ആശയവിനിമയം നടക്കുന്നതെന്നും മിഗ് കോർപറേഷൻ സിഇഒ പറഞ്ഞു.
അമേരിക്കൻ കമ്പനിയായ ലോക്ഹീൽഡ് മാർട്ടിൻ നിർമ്മിക്കുന്ന എഫ്-35 വിമാനങ്ങളെ മറികടക്കുന്നതാണ് മിഗ്–35 എന്നാണ് കമ്പനിയുടെ അവകാശവാദം. നാൽപ്പതു വർഷത്തേക്കുള്ള പരിപാലനം, വിമാനത്തിന് ആവശ്യമായ പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ കമ്പനി വ്യോമസേനയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്.