Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സൈന്യം പൂർണസജ്ജം; സിഎജി റിപ്പോർട്ട് തള്ളി കേന്ദ്രമന്ത്രി ജയ്റ്റ്‍ലി

Arun Jaitley

ന്യൂഡൽഹി ∙ ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ വെടിക്കോപ്പുകളില്ലെന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് തള്ളി പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‍ലി. രാജ്യത്തിന്റെ പരമാധികാരം പ്രതിരോധിക്കുന്നതിന് ആവശ്യമായ സന്നാഹങ്ങൾ ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധമുണ്ടായാൽ 15–20 ദിവസം മാത്രമേ ഇന്ത്യൻ സേനയ്ക്കു പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന സിഐജി റിപ്പോർട്ട് പ്രതിപക്ഷം രാജ്യസഭയിൽ ഉന്നയിച്ചപ്പോഴാണ് ജയ്റ്റ്ലി മറുപടി നൽകിയത്.

സിഎജി റിപ്പോർട്ടിൽ ഒരു പ്രത്യേക സമയത്തെ കാര്യം മാത്രമാണ് പറയുന്നതെന്ന് ജയ്റ്റ്ലി സഭയെ അറിയിച്ചു. ആയുധങ്ങൾ വാങ്ങാനുള്ള നടപടികൾ ലളിതമാക്കി. അധികാര വികേന്ദ്രീകരണം നടപ്പാക്കിയതുമൂലം സേനയുടെ ഒാരോ വിഭാഗത്തിനും അവരുടെ ആവശ്യാനുസരണം ആയുധങ്ങൾ വാങ്ങാൻ സാധിക്കും– ജയ്റ്റ്‍ലി വ്യക്തമാക്കി.

എന്നാൽ, ജയ്റ്റ്ലിയുടെ വിശദീകരണത്തിൽ പ്രതിപക്ഷം തൃപ്തരായില്ല. നടപടിക്രമങ്ങൾ എന്നു മുതലാണ് ലളിതമാക്കിയതെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ചോദിച്ചു. ഏതാനും ദിവസം മുൻപാണ് ഇക്കാര്യം നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ സർക്കാർ യാതൊന്നും ചെയ്തില്ല. രാജ്യത്തിന് മുഴുവൻ സമയ പ്രതിരോധമന്ത്രിപോലുമില്ല. മുൻപുണ്ടായിരുന്ന മന്ത്രിയുടെ (മനോഹർ പരീക്കർ) പ്രവർത്തനം മോശമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Indian Army

വിഷയത്തിൽ പ്രതിപക്ഷത്തിന് വിശദമായ ചർച്ച നടത്തണമെങ്കിൽ പ്രത്യേക നോട്ടിസ് നൽകണമെന്ന് ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. അതിർത്തിയിൽ ചൈനയും പാക്കിസ്ഥാനുമായി സംഘർഷം തുടരുന്ന സമയത്താണ് ഇത്തരമൊരു റിപ്പോർട്ടെന്നത് ഗൗരവകരമാണെന്ന് വിഷയം ഉന്നയിച്ച എസ്പി നേതാവ് രാംഗോപാൽ യാദവ് പറഞ്ഞു. എന്തുകൊണ്ടാണ് പത്തു ദിവസത്തിൽ കൂടുതൽ പോരാടാനുള്ള ആയുധങ്ങൾ നമ്മുക്കില്ലാതെ പോയത്? ജനങ്ങൾക്കത് അറിയേണ്ടതുണ്ട്. രാജ്യത്തെ രക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം– രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു.

സിഎജി റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ

2013ൽ സിഎജി നടത്തിയ അന്വേഷണത്തിലും ആവശ്യമായ ആയുധങ്ങൾ ഇന്ത്യൻ സേനയ്ക്കില്ലെന്നു കണ്ടെത്തിയിരുന്നു. മുൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യാതൊരു നിലപാടും സർക്കാർ‌ എടുത്തില്ലെന്നു നിലവിലെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സേനയ്ക്ക് ആവശ്യമായ 90 ശതമാനം ആയുധങ്ങളും ഓർഡൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി) ആണു നിർമിക്കുന്നത്. ബാക്കിയുള്ളവ മറ്റുള്ളവരിൽനിന്ന് വാങ്ങുകയാണു പതിവ്. ഇത്തരത്തിൽ ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനു സേനയിൽനിന്ന് ലഭിച്ച കത്തുകൾ 2009 മുതൽ കെട്ടിക്കിടക്കുകയാണ്.

2019 നുള്ളിൽ ആവശ്യമായ വെടിക്കോപ്പുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം 16,500 കോടിയുടെ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ അക്കാര്യത്തിൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കരാറുകൾ പോലും നൽകിയിട്ടില്ലെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 152 തരം വെടിക്കോപ്പുകളാണ് ഇന്ത്യൻ സേന ഉപയോഗിക്കുന്നത്. ഇതിൽ 55 ശതമാനത്തോളം ഉപകരണങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണ്. പ്രവർത്തനത്തിന് ആവശ്യമായതിൽ 40 ശതമാനത്തിന്റെ കുറവുണ്ട്.

നിലവിൽ പത്തുദിവസത്തെ യുദ്ധത്തിനുവേണ്ട ആയുധങ്ങൾ മാത്രമാണ് ഇന്ത്യൻ സേനയുടെ പക്കലുള്ളത്. അതേസമയം, വെടിത്തിരികൾ ആവശ്യത്തിനില്ലാത്തതിനാൽ ടാങ്കുകൾക്കും ആർട്ടിലറികൾക്കുമുള്ള 83 ശതമാനത്തോളം വെടിക്കോപ്പുകളും ഉപയോഗിക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.