Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവരാജ് സിങ്ങിനെതിരെ ഗാർഹിക പീഡനക്കേസുമായി സഹോദരന്റെ ഭാര്യ

Yuvraj, Akanshka

ന്യൂഡൽഹി∙ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോദരന്റെ ഭാര്യയും ബിഗ് ബോസ് 10 റിയാലിറ്റി ഷോ മുൻ മത്സരാർഥിയുമായി അകാന്‍ഷ ആണ് ഗാര്‍ഹിക പീഡന പരാതി നൽകിയത്. യുവിയുടെ സഹോദരന്‍ സരോവർ സിങ്, മാതാവ് ശബ്നം സിങ് എന്നിവർ‌ക്കെതിരെയും കേസുണ്ട്.

കേസിലെ ആദ്യ വാദം കേൾക്കൽ ഈ മാസം 21ന് നടക്കും. കേസ് ഫയൽ ചെയ്തതായി അകാൻഷയുടെ അഭിഭാഷക സ്വാതി സിങ് സ്ഥിരീകരിച്ചു. ഭർത്താവ് സരോവറിന്റെയും മാതാവ് ശബ്നത്തിന്റെയും പീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് അകാൻഷ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടുണ്ട്. സ്പോട്ട്‍ബോയി ഓൺലൈൻ പോർട്ടലാണു ഇതുസംബന്ധിച്ച വാർത്ത നൽകിയത്.

യുവരാജിനും കുടുംബത്തിനുമെതിരെ അകാന്‍ഷ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. എല്ലാ നിയന്ത്രണവും ശബ്നത്തിനായിരുന്നു. അവരോട് പറയാതെ ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. ഗാർഹിക പീഡനം എന്നാൽ ശാരീരിക പീഡനം മാത്രമല്ല. മാനസികമായും സാമ്പത്തികമായും നടക്കുന്ന പീഡനങ്ങളും നിയന്ത്രണങ്ങളുമുണ്ട്. സരോവറും ശബ്നവും തനിക്കുമേല്‍ കുഞ്ഞിനായി സമ്മർദം ചെലുത്തി. ഇത്തരം പീഡനങ്ങൾക്കെല്ലാം യുവരാജും കൂട്ടുനിന്നു. അമ്മയെ അനുസരിക്കാതെ ഈ വീട്ടില്‍ താമസിക്കാനാവില്ലെന്നു യുവി ഭീഷണിപ്പെടുത്തിയതായും അകാൻഷയ്ക്കു വേണ്ടി സ്വാതി സിങ് പറഞ്ഞു.

നേരത്തെയും യുവരാജിനെതിരെ അകാന്‍ഷ ആരോപണം ഉന്നയിച്ചിരുന്നു. യുവരാജ് കഞ്ചാവ് ഉപയോഗിക്കാറുണ്ട്. യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണു താൻ ലഹരി ഉപയോഗിച്ചിരുന്നത്. ഭര്‍ത്താവിനോപ്പം പുക വലിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണ കാര്യമാണ്. സരോവറുമായുള്ള ബന്ധം ശരിയായ അർഥത്തിൽ വിവാഹമായിരുന്നില്ല. അതൊരു കടലാസ് രേഖ മാത്രമായിരുന്നെന്നും അകാൻഷ പറഞ്ഞു.