മുംബൈ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നടുറോഡിൽവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റേയും അക്രമിക്കുന്നതിന്റേയും ദൃശ്യങ്ങൾ സിസിടിവിയിൽ. മുംബൈ നെഹ്റു നഗറിലാണു സംഭവം. മുഖത്തടിയേറ്റു വീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനോ അക്രമിയെ പിടികൂടാനോ കണ്ടുനിന്നവർ തയാറായില്ല.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. സന്ധ്യയ്ക്കു ട്യൂഷൻ കഴിഞ്ഞുവന്ന നെഹ്റുനഗർ സ്വദേശിനിയായ പതിനാറുകാരിയാണ് അക്രമത്തിനിരയായത്. റോഡിലൂടെ നടന്നുവന്ന യുവാവ് പെൺകുട്ടിയെ കയറിപ്പിടിക്കുകയും അക്രമിക്കുകയുമായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചെങ്കിലും യുവാവിനെ പിന്തിരിപ്പിക്കാനോ അക്രമം തടയാനോ ചുറ്റുമുള്ളവർ ശ്രമിച്ചില്ല. മുഖത്തടിയേറ്റ പെൺകുട്ടി നിലത്തുവീണതോടെയാണു യുവാവ് അക്രമം അവസാനിപ്പിച്ചത്.
ദൃശ്യങ്ങൾ തെളിവായി ശേഖരിച്ച് കേസെടുത്ത പൊലീസ് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അക്രമിയെ നേരത്തേ കണ്ടിട്ടുണ്ടെന്നും പരാതി പിൻവിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റവാളിക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ആവശ്യപ്പെട്ടു.