Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥലവും സമയവും പറഞ്ഞോളൂ, സംവാദത്തിനു തയാർ: പിണറായിയോട് സുരേന്ദ്രൻ

K Surendran

തിരുവനന്തപുരം∙ വികസന കാര്യത്തിൽ കേരളം എവിടെയെത്തി നിൽക്കുന്നുവെന്ന് ചർച്ച ചെയ്യാൻ ബിജെപി തയാറാണെന്ന് കെ.സുരേന്ദ്രൻ. സംവാദത്തിനു വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംവാദത്തിനുള്ള സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങൾ റെഡി. താങ്കൾക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാം – സുരേന്ദ്രൻ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ മറുപടി.

വികസനത്തിന്റെയും ദാരിദ്ര്യ നിർമാർജനത്തിന്റെയും കാര്യത്തിൽ തങ്ങളോടു ഏറ്റുമുട്ടാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. അതിനു മറുപടിയായി, വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കിൽ തയറാണെന്ന് പിണറായിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം, വെല്ലുവിളിയിൽനിന്ന് അമിത് ഷാ ഓളിച്ചോടിയെന്ന് പിണറായി പരിഹസിച്ചു. ഇതിനു മറുപടിയായിട്ടാണ് സുരേന്ദ്രന്റെ ഫെയ്സ്ബുക് പോസ്റ്റ്.

കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക് പോസ്റ്റ് – പൂർണ രൂപം:

വികസനത്തിന്റെ കേരളാ മോഡൽ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നത്. കേരളം വികസനത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നിൽക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിനു ബിജെപി ഒരുക്കമാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉൾപ്പെടെ ഏതു രംഗത്തും. സിപിഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്രസാഹിത്യപരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചർച്ച നടത്താം. കൃഷി, വ്യവസായം, ഐടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചർച്ചാ വിഷയമാക്കാം. 

പ്രകൃതി ഇതുപോലെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം, ഇതുപോലെ മഴലഭിക്കുന്ന ഒരു നാട്, നാൽപ്പത്തിനാലു നദികളുള്ള നാട് എങ്ങനെ ഈ നിലയിലായി? നമ്മുടെ നെല്ലും നാളികേരവും കയറും നാണ്യവിളകളും എവിടെയെത്തി എന്നു നമുക്കു നോക്കാം. പ്രവാസികൾ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ടത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശമ്പളവും പെൻഷനും കൊടുത്തുകഴിഞ്ഞാൽ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സമ്പദ്ഘടന ഉൾപ്പെടെ എല്ലാം ചർച്ച ചെയ്യാം. 

സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാൽ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടിൽപ്പെടുത്തി മേനി പറയുന്നവർ വർത്തമാനകേരളം എവിടെ നിൽക്കുന്നു എന്ന വസ്തുത കൂടി ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഈ സംവാദം നിമിത്തമാവും. സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങൾ റെഡി. താങ്കൾക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാം.

related stories