ന്യൂഡൽഹി∙ രാജ്യത്ത് മാറ്റം കൊണ്ടുവരണമെങ്കിൽ പശു സംരക്ഷണം നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. മുസ്‌ലിം ഗോരക്ഷാ സംഘ് രൂപീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളെയും മുസ്‌ലിംകളെയും അടുപ്പിക്കാൻ ‘വിപ്ലവകരമായ ചുവടുവയ്പ്പാണ്’ സംഘിന്റെ രൂപീകരണമെന്നും കേന്ദ്ര സാമൂഹിക സുരക്ഷാ, ശാക്തീകരണ മന്ത്രിയായ അത്താവാലെ പറഞ്ഞു. നിയമം മൂലം നിരോധിച്ചാലേ ഗോവധത്തിനെതിരെ ബോധവൽക്കരണം സാധ്യമാകൂ. രാജ്യത്തു മാറ്റം കൊണ്ടുവരണമെങ്കിൽ ഇതു അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി അധികാരത്തിലില്ലാതിരുന്ന കാലത്തും പശുവിന്റെ പേരിൽ ആൾക്കൂട്ടം ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ആക്രമണം അംഗീകരിക്കാനാകില്ല. ഗോവധം ഒഴിവാക്കാൻ പൊലീസിന്റെ സഹായം തേടാമെന്നും അത്താവാലെ ഓർമിപ്പിച്ചു.
അത്താവാലെ തന്നെയാണ് ഇത്തരമൊരു സംഘടന രൂപീകരിക്കുന്നതിനു പിന്നിലെന്ന് മുസ്‌ലിം ഗോരക്ഷാ സംഘിന്റെ സ്ഥാപക പ്രസിഡന്റ് ഇർഫാൻ ഷെയ്ഖ് പറഞ്ഞു. ഗോസംരക്ഷണത്തിനു മുസ്‌ലിംകൾ കൂടി മുന്നിട്ടിറങ്ങണമെന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നിൽ. ഗോസംരക്ഷണത്തെക്കുറിച്ച് മുസ്‌ലിം സമുദായത്തിലെ കുട്ടികളെ ബോധവൽക്കരിക്കാനാണു പദ്ധതി. ഇതിനാവശ്യമായ പരിശീലന ക്ലാസുകളും മറ്റും സ്കൂളുകളിൽ നടത്തും. ഗോസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ‘ഗോ രത്ന പുരസ്കാരവും’ ഏർപ്പെടുത്തുമെന്നും ഷെയ്ഖ് വ്യക്തമാക്കി.