ഇന്ത്യയുടെ പ്രതിരോധമേഖലയിലെ കുതിപ്പ് അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് ചൈനീസ് റിപ്പോർട്ട്. പാക്കിസ്ഥാൻ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയിൽ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ അടുത്തിടെ വാങ്ങിയ, വാങ്ങുന്ന ആയുധങ്ങളും പോർവിമാനങ്ങളും വൻ ഭീഷണി തന്നെയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ തങ്ങളുടെയും പാക്കിസ്ഥാന്റെയും അതിർത്തിയിലെ തർക്കമേഖലകളിൽ വിന്യസിച്ചേക്കുമെന്നാണ് ചൈനീസ് മാധ്യമ റിപ്പോർട്ട്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാവുംവിധം രൂപകൽപന ചെയ്ത 36 റഫാൽ യുദ്ധവിമാനങ്ങൾക്കാണു കരാർ. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കരാറാണ് ഇതെന്നു സ്റ്റോക്ക്ഹോം രാജ്യാന്തര സമാധാന ഗവേഷണ സ്ഥാപനം (സിപ്റി) അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് ഉദ്ധരിച്ചു ചൈനയിലെ ഗ്ലോബൽ ടൈംസ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ചൈനയുടെ അയൽരാജ്യങ്ങളായ വിയറ്റ്നാമും ദക്ഷിണ കൊറിയയും മികച്ച ആയുധ ഇറക്കുമതിക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഏകദേശം 100 ബില്ല്യൻ ഡോളർ വരെയാണ് ഇന്ത്യ ആയുധങ്ങൾ വാങ്ങാൻ ചെലവിടുന്നത്. റഷ്യ, അമേരിക്ക, ഇസ്രായേൽ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നുണ്ട്. ഫ്രാൻസിൽ നിന്നു വാങ്ങുന്ന റഫേലിനു പുറമെ അമേരിക്കയുടെ എഫ്–16 വാങ്ങാൻ ഇന്ത്യയ്ക്ക് നീക്കമുണ്ടെന്നും ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ റഫേൽ ഇടപാടിൽ ആശങ്കയുണ്ടെന്ന് നേരത്തെ തന്നെ പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു.