ഇന്ത്യയുമായി ശീതയുദ്ധം തുടരുന്ന ചൈനയെ വെട്ടിലാക്കി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഭൂപടം പുറത്തുവന്നു. ഏഷ്യയിൽ ചൈനയേക്കാളും തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്നാണ് നാസയുടെ സാറ്റലൈറ്റ് ഡേറ്റകൾ വ്യക്തമാക്കുന്നത്. ബഹിരാകാശത്തു നിന്നു താഴേക്കു വീക്ഷിക്കുമ്പോൾ ഇന്ത്യയാണ് ഏറ്റവും തിളക്കമുള്ള രാജ്യം. എന്നാൽ ചൈനയുടെ ഭൂരിഭാഗവും ഇരുട്ടിലാണെന്നും സാറ്റലൈറ്റ് ഭൂപടങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ നാസയുടെ പുതിയ കണ്ടുപിടുത്തത്തെ ചൈനീസ് മാധ്യമങ്ങൾ രൂക്ഷമായ ഭാഷയിലാണ് നേരിട്ടത്. ഈ ഡേറ്റകളിലൊന്നും കാര്യമില്ലെന്നും നാസയുടെ ഭൂപടവും തെളിവുകളും തെറ്റാണെന്നും ചൈനീസ് മാധ്യമങ്ങൾ തുറന്നടിച്ചു. എർത്ത്സ് സിറ്റി ലൈറ്റ്സ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെ രാത്രികാല കാഴ്ച നാസ പകർത്തിയത്.
ഇന്ത്യയ്ക്ക് ഭൂപടത്തിൽ മാത്രമേ തിളങ്ങാൻ കഴിയൂ എന്നും എന്നാൽ ചൈന അങ്ങനെയല്ലെന്നും ചൈനീസ് മാധ്യമങ്ങൾ തുറന്നടിച്ചു. എന്നാൽ ഷാങ്ഹായിലെ മറ്റൊരു മാധ്യമം 'ദി പേപ്പർ' ഇതേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്, ഇന്ത്യയുടെ മൂന്നു ഭാഗവും കടലാണ്. ഇതാണ് തിളക്കത്തിനു പിന്നിലെ ഒരു കാരണം. ഇതിനു പുറമെ ഇന്ത്യയുടെ മൊത്തം ഭൂമിയുടെ 40 ശതമാനം സമതല പ്രദേശങ്ങളാണ്. എന്നാൽ ചൈനയുടെ കാര്യത്തിൽ ഇത് 12 ശതമാനം മാത്രമേ ആകുന്നുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്.
ചൈനീസ് ജനസംഖ്യയുടെ 28 ശതമാനം ഉയർന്ന പർവ്വതനിരകളിലും കുന്നിൻപുറങ്ങളിലും വസിക്കുന്നത്. ഇത് ചൈനയുടെ പടിഞ്ഞാറൻ, വടക്കൻ മേഖലകൾ താരതമ്യേന ചെയ്യുമ്പോൾ കുറവാണ്. അതിർത്തി തർക്കത്തെ തുടർന്ന് ഇന്ത്യയ്ക്കെതിരെ ശക്തമായി രംഗത്തുള്ള ചൈനയ്ക്കെതിരെയുള്ള ഈ രേഖകൾ ചൈനീസ് മാധ്യമങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.
നഗരവൽക്കരണത്തിന്റെ തോത് താരതമ്യം ചെയ്യുമ്പോൾ ചൈനയുടേത് 57 ശതമാനമാണ്. എന്നാൽ ഇന്ത്യയിൽ ഇത് 35 ശതമാനം മാത്രമാണെന്നും ചൈനീസ് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ചൈനയിൽ കൂടുതൽ വലിയ നഗരങ്ങളാണുള്ളത്. എന്നാൽ ഇന്ത്യയിലെ റൗണ്ട് ലൈറ്റുകൾ പോലെ തീവ്രമായതല്ല ചൈനീസ് നഗരങ്ങളിൽ നിന്നുള്ള റൗണ്ട് ലൈറ്റുകളെന്നും ചൈനീസ് മാധ്യമങ്ങൾ പറയുന്നു.
സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 30 കോടി ജനങ്ങൾക്ക് വൈദ്യുതി ഇല്ലെന്നാണ്. 18,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിയിട്ടില്ല. ഇത് 2015 ലെ കണക്കാണ്. എന്നാൽ കഴിഞ്ഞ മേയിലെ കണക്കുകൾ പ്രകാരം 18,000 ഗ്രാമങ്ങളിൽ 13,523 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിയെന്നാണ് കാണിക്കുന്നത്. എന്നാൽ 100 ശതമാനം ഇപ്പോഴും കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നും ചൈനീസ് മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു.