ADVERTISEMENT

ഉത്തരായനകാലത്തിൽ വരുന്ന ആദ്യത്തെ മൂന്നു ഭരണിദിനങ്ങൾ അതായത് മകരഭരണി, കുംഭഭരണി, മീനഭരണി എന്നിവ ദേവീപ്രധാനമാണ്. ആദിപരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളിക്കാണ്‌ ഈ ദിനങ്ങളിൽ ഏറ്റവും സവിശേഷത. ഭദ്രകാളി എന്നാൽ 'ഭദ്രമായ കാലത്തെ നൽകുന്നവൾ' എന്നാണ് അർഥം. 2024 ഏപ്രിൽ 10 ബുധനാഴ്ചയാണ് മീനഭരണി. അന്നേദിവസം വ്രതാനുഷ്‌ഠാനത്തോടെ ഭദ്രകാളീ ഭജനം നടത്തുന്നതും ക്ഷേത്രദർശനം നടത്തുന്നതും അതീവ ഫലദായകമാണ്.

ആദിപരാശക്തിയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. അജ്ഞത അകറ്റി ജ്ഞാനം പ്രസരിപ്പിച്ചു പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ദേവി കാളീരൂപം കൊണ്ടത് എന്നാണ് സങ്കൽപം. രൗദ്രഭാവമെങ്കിലും ഭക്തരിൽ മാതൃരൂപിണിയാണ് ദേവി. എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാൻ അമ്മയുടെ കരുതലെന്ന പോലെ ദേവി ഭക്തനെ പ്രാപ്തനാക്കും എന്നും വിശ്വാസം.

മീനഭരണിനാളിലെ ഭദ്രകാളീ ക്ഷേത്രദർശനവും ഭജനവും ഇരട്ടിഫലം നൽകും. രക്തപുഷ്‌പാഞ്‌ജലി, ചുവന്നപട്ട്, കടുംപായസം എന്നിവ ദേവിക്ക് പ്രധാനമാണ്. ചുവന്ന പുഷ്പങ്ങളോ മാലയോ സമർപ്പിക്കുന്നതു മനഃശാന്തിക്ക് കാരണമാകും. ക്ഷേത്രദർശനത്തിലുടനീളം അന്യചിന്തകൾക്കോ സംസാരങ്ങൾക്കോ ഇടം നൽകാതെ ദേവിയെ സ്മരിച്ചുകൊണ്ട് 'ഭദ്രകാള്യൈ നമഃ' എന്ന് ജപിക്കാം.

ചൊവ്വായുടെ അനിഷ്ടസ്ഥിതി മൂലം ദുരിതം അനുഭവിക്കുന്നവർ ഈ ദിനത്തിലെ ഭദ്രകാളീ ഭജനം മുടക്കരുത്. ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാവുന്നതാണ്. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ പാടില്ല. ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നു കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി നാമജപം നടത്തണം. ലളിതാസഹസ്രനാമം, ദേവീമാഹാത്മ്യം എന്നിവ അർഥം മനസിലാക്കി പാരായണം ചെയ്യുന്നത് അത്യുത്തമം. പരദൂഷണം, കലഹം, തർക്കം എന്നീ സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കാം. തെളിഞ്ഞ മനസ്സോടെയുള്ള നാമജപവും ക്ഷേത്രദർശനവും കുടുംബത്തിൽ ഐശ്വര്യം നിറയ്ക്കും.

ഭദ്രകാളീസ്തുതി
കാളി കാളി മഹാകാളീ
ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച
മാം ച പാലയ പാലയ

English Summary:

Experience Divine Blessings: The Ultimate Guide to Meenabharani Worship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com