ഉയരപ്പാത നിർമാണം: ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ക്രമീകരണങ്ങൾ; ദീർഘദൂര ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം തുടരുന്നു
Mail This Article
തുറവൂർ ∙ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് വരെയുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണത്തിനു കൂടുതൽ തൊഴിലാളികളെ നിയമിച്ചു. ഈ ഭാഗത്തെ കുഴികൾ നിറഞ്ഞ 580 മീറ്റർ ഭാഗത്ത് കോൺക്രീറ്റ് ടൈൽ പാകുന്ന ജോലി പൂർത്തിയാക്കിയതോടെ പടിഞ്ഞാറെ പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. ഗതാഗത നിയന്ത്രണത്തിനും അയവ് വരുത്തി.
മുൻപ് ഗതാഗത നിയന്ത്രണത്തിനായി ഉയരപ്പാത നിർമാണ തൊഴിലാളികൾ ധരിച്ചിരുന്ന അതേ കളർ ആയിരുന്നു ഗതാഗത നിയന്ത്രിക്കുന്നവരും ധരിച്ചിരുന്നത്. ഇവരെ ഡ്രൈവർമാർ ഗൗനിക്കാതായതോടെ ട്രാഫിക് പൊലീസിന്റെ വേഷത്തിലുള്ള 25 ജീവനക്കാരെ പുതുതായി നിയമിക്കുകയായിരുന്നു. പാതയിൽ അടിയന്തരമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ബാരിക്കേഡുകൾ മാറ്റി ഇരുമ്പ് ബാരിക്കേഡുകളും സ്ഥാപിച്ചു തുടങ്ങി. പ്ലാസ്റ്റിക് ബാരിക്കേഡുകൾ വാഹനങ്ങൾ തട്ടിത്തെറിപ്പിച്ചുള്ള യാത്ര ഒഴിവാക്കുന്നതിനാണ് പുതിയ രീതി.
ദീർഘദൂര ചരക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ഇരു പാതകളിലും ഒറ്റവരി യാത്ര ഏർപ്പെടുത്തിയതിനാൽ ചരക്ക് വാഹനങ്ങളടക്കം വലിയവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാലാണു നിയന്ത്രണം.അതേസമയം ചന്തിരൂർ മുതൽ കുത്തിയതോട് വരെയുള്ള റോഡിലെ കുഴികൾ അടച്ചിട്ടില്ല. ഇതിൽ ചന്തിരൂർ സെന്റ് മേരീസ് പള്ളി മുതൽ ചന്തിരൂർ പാലം വരെ ഒട്ടേറെ കുഴികളാണുള്ളത്.