ഭക്തിസാന്ദ്രമായി മണ്ണാറശാല ആയില്യം എഴുന്നള്ളത്തും പൂജയും
Mail This Article
ഹരിപ്പാട് ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ കന്നിമാസത്തിലെ ആയില്യം എഴുന്നള്ളത്തും പൂജയും ഭക്തർക്കു ദർശന പുണ്യമായി. വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആയില്യം എഴുന്നള്ളത്തു ദർശിക്കാൻ നൂറുകണക്കിനു ഭക്തർ രാവിലെ മുതൽ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിലെ ഉച്ചപൂജ കഴിഞ്ഞ് ഇല്ലത്തെ നിലവറയ്ക്കു മുന്നിൽ വലിയമ്മയുടെ നേതൃത്വത്തിൽ തിരുമേനിമാർ നാഗക്കളമിട്ടു. കളം പൂർത്തീകരിച്ചു വലിയമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. തുടർന്നു ശ്രീകോവിലിൽ പ്രവേശിച്ച് പൂജ കഴിച്ചു. കാരണവർ കുത്തുവിളക്കിലേക്കു ദീപം പകർന്നതോടെ എഴുന്നള്ളത്ത് ആരംഭിച്ചു.
വലിയമ്മ സാവിത്രി അന്തർജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവും, ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയുടെയും, ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി നാഗചാമുണ്ഡിയമ്മയുടെയും, ജയകുമാർ നാഗയക്ഷിയമ്മയുടെയും വിഗ്രഹങ്ങളുമായി ക്ഷേത്രത്തിനു വലംവച്ച് ഇല്ലത്തേക്കു നീങ്ങിയപ്പോൾ ഭക്തർ വായ്ക്കുരവ മുഴക്കുകയും നാഗസ്തുതികൾ ആലപിക്കുകയും ചെയ്തു. മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം, നാദസ്വരം, പഞ്ചവാദ്യം, തിമില, ഇടയ്ക്ക എന്നിവ എഴുന്നള്ളത്തിന് അകമ്പടിയായി. ഇല്ലത്തെ നിലവറയ്ക്കു സമീപത്തെ തളത്തിൽ എഴുന്നള്ളത്തു സമാപിച്ചു. അവിടെ സർപ്പക്കളങ്ങളിൽ തിടമ്പുകൾ വച്ചു വലിയമ്മ പൂജകൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പൂജകൾ രാത്രിയോടെ സമാപിച്ചു.