ADVERTISEMENT

ചെന്നൈ ∙ അമ്മ ചിട്ടപ്പെടുത്തിയ ശീലുകൾക്കൊത്ത് മകൾ ചുവടുവയ്ക്കുന്ന ഭരതനാട്യ അവതരണവുമായി 10ന് മ്യൂസിക് അക്കാദമി ഹാളിൽ ‘തമിഴ് ഇലക്യമും ഭാരതമും’ അരങ്ങേറും. വൈകിട്ട് 6.30ന് കസ്തൂരി ശ്രീനിവാസൻ ഹാളിലാണ് പരിപാടി. ഭരതനാട്യം നർത്തകിയും സംഗീതജ്ഞയുമായ വിദ്യ ഭവാനി സുരേഷാണ് നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുരാതന തമിഴ് സാഹിത്യവും ചരിത്രവും ആസ്പദമാക്കി വിദ്യ രചിച്ച ഇതേ പേരിലുള്ള കൃതിയുടെ നൃത്താവിഷ്കാരത്തിന് ചുവടുവയ്ക്കുന്നത് മകളും സിഎ പ്രാക്റ്റിഷനറുമായ മഹിത സുരേഷാണ്.

പെരിന്തൽമണ്ണ സ്വദേശി ബി.എ.സുരേഷിന്റെയും പാലക്കാട് സ്വദേശിയായ വിദ്യ ഭവാനിയുടെയും മൂത്ത മകളായ മഹിത 5 വയസ്സു മുതൽ നൃത്തം അഭ്യസിക്കുന്നുണ്ടെങ്കിലും സിഎ പഠനവും വിവാഹവും നൃത്തത്തിന് ഇടവേള നൽകാൻ കാരണമായി. ഭരതനാട്യത്തോടുള്ള അതിയായ അഭിനിവേശമാണ് വീണ്ടും നൃത്തരംഗത്ത് സജീവമാകാനുള്ള തീരുമാനത്തിനു പിന്നിലെന്ന് മഹിത പറഞ്ഞു. ഒരു വർഷത്തിലേറെയായുള്ള കഠിനമായ പ്രയത്നവുമാണ് 10ന് അരങ്ങിലെത്തുന്നത്. 

സ്ത്രീകളുടെ ജീവിതാവസ്ഥകളെയും രാമായണത്തിലെ പ്രസക്തമായ സന്ദർഭങ്ങളെയും രംഗത്തെത്തിക്കുന്ന അവതരണത്തിൽ രൗദ്രഭാവത്തിനാണ് പ്രാമുഖ്യമെന്നതാണ് പ്രത്യേകത. നഗരത്തിലെ പ്രമുഖ ഓഡിറ്റിങ് സ്ഥാപനത്തിലെ മാനേജർ ജോലിക്കു ശേഷമുള്ള സമയമാണ് മഹിത പരിശീലനത്തിനായി കണ്ടെത്തിയിട്ടുള്ളത്. മാതാവു തന്നെ ഗുരുവായതിനാൽ പരിശീലനസമയവും സൗകര്യങ്ങളും ക്രമീകരിക്കുന്നത് എളുപ്പമായി. ചാർട്ടേഡ് അക്കൗണ്ടന്റ് തന്നെയായ ഭർത്താവ് കെ.വിജയ് സുബ്രഹ്മണ്യവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com