ഫോർട്ട്വൈപ്പിൻ ബോട്ട് ജെട്ടി തകർന്നു; വെള്ളം കയറാതിരിക്കാൻ നിർമിച്ചിരുന്ന കൽഭിത്തിയും നാമാവശേഷമായി
Mail This Article
എളങ്കുന്നപ്പുഴ∙ ഫോർട്ട് വൈപ്പിനിലെ കോർപറേഷൻ ജെട്ടി പൂർണമായി തകർന്നു. ജെട്ടിയിലേക്കു വെള്ളം കയറാതിരിക്കാൻ നിർമിച്ചിരുന്ന കൽഭിത്തിയും നാമാവശേഷമായി. ഇതോടെ വേലിയേറ്റത്തിൽ വേമ്പനാട് കായലിൽ നിന്നു വെള്ളം കയറുന്നത് സമീപത്തെ ബസ് സ് റ്റാൻഡ് കെട്ടിടത്തിനും ഭീഷണിയായി. വൈപ്പിൻ ഫോർട്ട്‌കൊച്ചി ഫെറിബോട്ട് സർവീസിനായി നിർമിച്ച ജെട്ടിയാണ് ഗതകാല സ്മരണ അയവിറക്കി ഇല്ലാതാകുന്നത്. റോറോ വന്നതോടെ ബോട്ട് സർവീസ് നിർത്തിയത് അധികൃതരുടെ ശ്രദ്ധ ഇവിടെ ഇല്ലാതാക്കി. റോറോ അറ്റകുറ്റപ്പണിക്കു നീക്കുമ്പോൾ ബോട്ട് സർവീസ് താത്ക്കാലികമായി നടത്തിയിരുന്നു. ബോട്ടിന്റെ ഫിറ്റ്‌നസ്,ലൈസൻസ് കാലാവധി കഴിഞ്ഞതോടെ സർവീസ് ഇല്ലാതായി.
തുടർച്ചയായി റോറോ മുടങ്ങുന്ന സാഹചര്യത്തിൽ ബോട്ട് സർവീസ് വേണമെന്നാവശ്യം വീണ്ടും ഉയർന്നു. യോഗ്യത വീണ്ടെടുത്ത് ബോട്ട് എത്തിയാലും അടുക്കാൻ ജെട്ടിയില്ല.ബോട്ട് ജെട്ടി പുനർ നിർമിക്കണമെന്നാവശ്യപ്പെട്ടു വൈപ്പിൻ ജനകീയ കൂട്ടായ്മ മേയർക്കു നിവേദനം നൽകി. വൈപ്പിനിലെത്തുന്ന യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യാനും ജെട്ടി ഉപയോഗിക്കാമെന്നു ചെയർമാൻ മജ്‌നു കോമത്ത്,ജനറൽ കൺവീനർ ജോണി വൈപ്പിൻ എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.