ആരു കാക്കും, റോഡിൽ? നടക്കാനും റോഡ് കുറുകെ കടക്കാനും മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ടോ?
ഒട്ടും ‘സേഫ്’ അല്ല തൊടുപുഴ ∙ ജില്ലയിലെ പ്രധാന നഗരമായ തൊടുപുഴയിൽ സുരക്ഷിതമായ നടപ്പാതകളുടെ അപര്യാപ്തത കാൽനടയാത്രക്കാരെ വലയ്ക്കുകയാണ്. ദിവസേന ആയിരക്കണക്കിനാളുകൾ എത്തുന്ന നഗരത്തിലെ പല റോഡുകളിലും വശങ്ങളിലുള്ള ഓടകളുടെ മേൽമൂടികളെയാണ് ഏറെയും നടപ്പാതയായി ഉപയോഗിക്കുന്നത്. ഓടകളുടെ കോൺക്രീറ്റ് സ്ലാബുകൾ പലതും
ഒട്ടും ‘സേഫ്’ അല്ല തൊടുപുഴ ∙ ജില്ലയിലെ പ്രധാന നഗരമായ തൊടുപുഴയിൽ സുരക്ഷിതമായ നടപ്പാതകളുടെ അപര്യാപ്തത കാൽനടയാത്രക്കാരെ വലയ്ക്കുകയാണ്. ദിവസേന ആയിരക്കണക്കിനാളുകൾ എത്തുന്ന നഗരത്തിലെ പല റോഡുകളിലും വശങ്ങളിലുള്ള ഓടകളുടെ മേൽമൂടികളെയാണ് ഏറെയും നടപ്പാതയായി ഉപയോഗിക്കുന്നത്. ഓടകളുടെ കോൺക്രീറ്റ് സ്ലാബുകൾ പലതും
ഒട്ടും ‘സേഫ്’ അല്ല തൊടുപുഴ ∙ ജില്ലയിലെ പ്രധാന നഗരമായ തൊടുപുഴയിൽ സുരക്ഷിതമായ നടപ്പാതകളുടെ അപര്യാപ്തത കാൽനടയാത്രക്കാരെ വലയ്ക്കുകയാണ്. ദിവസേന ആയിരക്കണക്കിനാളുകൾ എത്തുന്ന നഗരത്തിലെ പല റോഡുകളിലും വശങ്ങളിലുള്ള ഓടകളുടെ മേൽമൂടികളെയാണ് ഏറെയും നടപ്പാതയായി ഉപയോഗിക്കുന്നത്. ഓടകളുടെ കോൺക്രീറ്റ് സ്ലാബുകൾ പലതും
ഒട്ടും ‘സേഫ്’ അല്ല തൊടുപുഴ
∙ ജില്ലയിലെ പ്രധാന നഗരമായ തൊടുപുഴയിൽ സുരക്ഷിതമായ നടപ്പാതകളുടെ അപര്യാപ്തത കാൽനടയാത്രക്കാരെ വലയ്ക്കുകയാണ്. ദിവസേന ആയിരക്കണക്കിനാളുകൾ എത്തുന്ന നഗരത്തിലെ പല റോഡുകളിലും വശങ്ങളിലുള്ള ഓടകളുടെ മേൽമൂടികളെയാണ് ഏറെയും നടപ്പാതയായി ഉപയോഗിക്കുന്നത്. ഓടകളുടെ കോൺക്രീറ്റ് സ്ലാബുകൾ പലതും അപകടാവസ്ഥയിലാണ്.നടപ്പാതകൾ കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വഴിയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. ഇതുമൂലം റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. നഗരത്തിൽ ഇടുക്കി റോഡിൽ കെഎസ്ആർടിസി ജംക്‌ഷൻ, പാലാ റോഡിൽ ധന്വന്തരിപ്പടി, മൂവാറ്റുപുഴ റോഡിൽ റോട്ടറി ജംക്‌ഷനു സമീപം തുടങ്ങി തിരക്കേറിയ പല ഭാഗത്തും സീബ്രാലൈൻ ഇല്ലാത്തതാണ് കാൽനടയാത്രികർ നേരിടുന്ന മറ്റൊരു വെല്ലുവിളി. നഗരത്തിൽ പലഭാഗത്തും വഴിവിളക്കുകൾ തെളിയാത്തതും തെരുവുനായശല്യം വർധിച്ചതും കാൽനടയാത്രക്കാർക്കു വെല്ലുവിളിയാകുന്നു. സുരക്ഷിത പാതയില്ലാത്തതു പ്രഭാത സവാരിക്കാർക്കും ഭീഷണിയാണ്. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളെ ഭയന്നു നടക്കേണ്ട അവസ്ഥയിലാണ് പ്രഭാത സവാരിക്കാർ.
മൂന്നാർ സുരക്ഷയിൽ പിന്നിൽ
∙ വിനോദസഞ്ചാരികളടക്കം നൂറുകണക്കിനാളുകൾ ദിനംപ്രതി സഞ്ചരിക്കുന്ന മൂന്നാർ ടൗണിലും പരിസരങ്ങളിലുമുള്ള പ്രധാന കവലകളിൽ വർഷങ്ങളായി സീബ്രാലൈനുകൾ മാഞ്ഞുപോയ നിലയിലാണ്. ജീവൻ പണയം വച്ചാണ് ഓരോ കവലയിലും സഞ്ചാരികളും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കാൽനടയായി കടന്നു പോകുന്നത്. രണ്ടുദിവസം മുൻപ്, മൂന്നാർ സെൻട്രൽ ജംക്‌ഷനിൽ സീബ്രാലൈൻ ഉണ്ടായിരുന്ന ഭാഗത്ത് റോഡ് കുറുകെ കടക്കുന്നതിനിടയിൽ രണ്ടു ഗർഭിണികൾക്ക് അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റിരുന്നു.ഏറ്റവുമധികം കാൽനടയാത്രക്കാർ കടന്നു പോകുന്ന മാട്ടുപ്പെട്ടി റോഡിലെ കോളനി സ്റ്റാൻഡിൽ നാളുകളായി സീബ്രാലൈൻ മാഞ്ഞു പോയ നിലയിലാണ്. മാട്ടുപ്പെട്ടി റോഡിൽ നിന്നു മൂന്നാർ ടൗണിലേക്കും മറ്റും യാത്ര ചെയ്യുന്നവർ ഏറെ പണിപ്പെട്ടാണ് റോഡ് കുറുകെ കടക്കുന്നത്. മൂന്നാർ ടൗണിൽ പ്രഭാത സവാരിക്കാർക്ക് നടക്കുന്നതിനായി ഒരു സൗകര്യവുമില്ല. ടൗണിലെ പല ഭാഗങ്ങളിലും നടപ്പാതകളുണ്ടെങ്കിലും വഴിയോര കച്ചവടക്കാർ ഇവിടം കയ്യേറി കച്ചവടം നടത്തിവരികയാണ്.
അടിമാലിയിൽ അപകടസാധ്യത
∙ കൊച്ചി– ധനുഷ്കോടി, അടിമാലി–കുമളി ദേശീയപാതകൾ സംഗമിക്കുന്ന അടിമാലി ടൗണിൽ പല ഇടങ്ങളിലും റോഡ് കുറുകെ കടക്കാൻ സീബ്രാലൈനുകളുടെ അഭാവം കാൽനട യാത്രികരുടെ ദുരിതം വർധിപ്പിക്കുകയാണ്. താലൂക്ക് ആശുപത്രി അത്യാഹിത ബ്ലോക്കിന് മുൻഭാഗത്ത് സീബ്രാലൈൻ ഉണ്ടെങ്കിലും അമിത വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ കാൽനടയാത്രക്കാർ റോഡ് കടക്കാൻ ഏറെസമയം കാത്തു നിൽക്കേണ്ട സാഹചര്യമാണുള്ളത്. കാംകോ, മാർക്കറ്റ്, ബസ് സ്റ്റാൻഡ് ജംക്‌ഷനുകളിലും സീബ്രാലൈൻ ഇല്ലാത്തതിനാൽ പാത കുറുകെ കടക്കാൻ കാൽനടയാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
കുമളിയിൽ കാണാനില്ല,സീബ്രാലൈനുകൾ
∙ രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയുടെ കവാടമായ കുമളി ടൗണിലൂടെ കാൽനട യാത്രക്കാർ ജീവൻ പണയം വച്ചാണ് കടന്നു പോകുന്നത്. സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കും. ഇത് വലിയ അപകടം വിളിച്ചു വരുത്തിയേക്കും.അടുത്ത മാസം ശബരിമല തീർഥാടകരുടെ തിരക്കുകൂടി വർധിക്കുന്നതോടെ സ്ഥിതി ഗുരുതരമാകും. ഫുട്പാത്ത് ഉണ്ടെങ്കിലും സീസൺ കച്ചവടക്കാർ ഇത് കയ്യടക്കുകയാണ് പതിവ്. മുൻപ് തേക്കടി കവലയിലും വണ്ടൻമേട് കവലയിലുമെല്ലാം സീബ്രാലൈനുകൾ ഉണ്ടായിരുന്നു. നാലു ഭാഗത്തു നിന്നും വാഹനങ്ങൾ എത്തുന്ന വണ്ടൻമേട് കവലയിലെ സ്ഥിതിയാണ് ഏറെ അപകടകരം.
കട്ടപ്പനയിൽ കാൽനട കഠിനം
∙ കട്ടപ്പന നഗരത്തിൽ മാഞ്ഞുപോയ സീബ്രാലൈനിലൂടെയും അല്ലാതെയും ജീവൻ പണയപ്പെടുത്തിയാണ് കാൽനടയാത്രക്കാർ കടന്നുപോകുന്നത്.പഴയ ബസ് സ്റ്റാൻഡിനു മുൻവശം, ഗാന്ധി സ്ക്വയറിനു സമീപം, സെൻട്രൽ ജംക്‌ഷൻ എന്നിവിടങ്ങളിലടക്കം നഗരത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും സീബ്രാലൈനുകൾ മാഞ്ഞുകഴിഞ്ഞു. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ റോഡിലാണ് ഈ അവസ്ഥ.വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പാതയാണിത്. ചിലയിടങ്ങളിൽ ട്രാഫിക് പൊലീസിന്റെ സേവനം ഇല്ലാത്തതിനാൽ റോഡ് കുറുകെ കടക്കാൻ വയോധികരും കുട്ടികളുമെല്ലാം ബുദ്ധിമുട്ടുകയാണ്.വിദ്യാർഥികളും കുടുംബാംഗങ്ങളും കൂട്ടമായി എത്തി കൈകോർത്തുപിടിച്ചുകൊണ്ട് റോഡ് കടക്കുന്നത് അപകടങ്ങൾക്കും കാരണമാകും.
നടപ്പാതയില്ലാതെ നെടുങ്കണ്ടം
∙ ഹൈറേഞ്ചിലെ പ്രധാന ടൗണുകളിലൊന്നായ നെടുങ്കണ്ടത്തും കാൽനടയാത്രക്കാർക്കു നടപ്പാതകൾ ഇല്ല. സുരക്ഷിതമായ പ്രഭാതസവാരിക്കായി നാട്ടുകാർ ഇപ്പോൾ ആശ്രയിക്കുന്നതു പഞ്ചായത്ത് സ്റ്റേഡിയത്തെയാണ്.തിരക്കേറിയ ടൗണിലെ സീബ്രാ ലൈനുകളും ഏറെക്കുറെ മാഞ്ഞ നിലയിലാണ്.പഞ്ചായത്ത് ജംക്‌ഷനിലെയും മുസ്‌ലിം പള്ളിക്കു മുന്നിലെയും സീബ്രാലൈനുകൾ ഏതാണ്ട് പൂർണമായി മാഞ്ഞു.റോഡിനിരുവശവും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് കാൽനട യാത്രക്കാർ സഞ്ചരിക്കുന്നത്.ഒന്നര കിലോമീറ്ററിലധികം നീളമുള്ള നെടുങ്കണ്ടം ടൗണിൽ അശ്രദ്ധമായി റോഡ് കുറുകെ കടക്കുന്നതും പതിവുകാഴ്ചയാണ്.താലൂക്കാസ്ഥാനമായ നെടുങ്കണ്ടത്താണ് പ്രധാന സർക്കാർ ഓഫിസുകളും സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ ജംക്‌ഷനുകളിൽ കൂടുതൽ സീബ്രാലൈനുകൾ വരയ്ക്കാനും സംരക്ഷണ വേലിയോടെ നടപ്പാതകൾ നിർമിക്കാനും അധികൃതർ തയാറായിട്ടില്ല.