ADVERTISEMENT

കണ്ണൂർ∙ നാടും നഗരവും ഓണത്തിരക്കിൽ. ഓണമാഘോഷിക്കാൻ കാത്തിരുന്നവരെല്ലാം റോഡിലേക്കിറങ്ങിയതോടെ ഇന്നലെ നഗരം ജനങ്ങളെക്കൊണ്ടു നിറഞ്ഞു. അതിനനുസരിച്ചു ഗതാഗതക്കുരുക്കുമുണ്ടായി. പ്രധാനവഴികളെല്ലാം ഓണത്തിരക്കിൽ അമർന്നു. വ്യാപാര സ്ഥാപനങ്ങളും വഴിയോരക്കച്ചവടക്കാരും ഹോട്ടലുകളും കൂൾബാറുമുൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞു.

kannur--flower-market-in-Kannur-city-is-active-late-into-the-night-on-the-occasion-of-Onam
ഓണപ്പൂമണം...: ഓണത്തോടനുബന്ധിച്ച് രാത്രി വൈകിയും കണ്ണൂർ നഗരത്തിൽ സജീവമായ പൂ വിപണി. ചിത്രം: മനോരമ

കേരളീയ വസ്ത്രങ്ങളും ആഹ്ലാദാരവങ്ങളുമായി സ്ഥാപനങ്ങളിലെ ഓണാഘോഷവും പൊടിപൊടിച്ചു. സ്കൂളുകളും കോളജുകളും സൗഹൃദക്കൂട്ടായ്മകളും ഓണാഘോഷ തിരക്കിലായിരുന്നു. തിരക്കു കണ്ടാൽ ഉത്രാടമാണോയെന്നു തോന്നിപ്പോകുന്ന തരത്തിൽ നിരത്തുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ജനം തിക്കിത്തിരക്കുന്നു. മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് ഓണക്കോടി വാങ്ങാനും ഓണസദ്യയ്ക്കുള്ള വിഭവങ്ങളൊരുക്കാനുമുളള പാച്ചിലിലാണ് ജനം.

ഓണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ അവധി ദിവസത്തിന്റെ ആലസ്യത്തിലേക്ക് വീഴാതെ ആളുകൾ ഇന്നും വിപണിയിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഉത്രാടദിന കച്ചവടത്തിലും വ്യാപാരികൾക്ക് പ്രതീക്ഷയുണ്ട്. കാലാവസ്ഥ അനുകൂലമായത് ആശ്വാസമായി. ഓണമെത്താൻ ദിവസങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും അതിനു മുൻപ് ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ജനം. ഗൃഹോപകരണ, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്ക് കൂടുതൽ. ഓണവിപണി  ലക്ഷ്യമിട്ട് ഗൃഹോപകരണങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച വ്യാപാര സ്ഥാപനങ്ങളുണ്ട്. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഓണക്കോടി വാങ്ങി നൽകാനുള്ള തിരക്കാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ.

ആഘോഷം അതിന്റെ പൂർണതയിൽ എത്തണമെങ്കിൽ പൂക്കളവും സദ്യയും മാത്രം പോരാ, ഓണക്കോടിയും വേണം. വീട്ടി‍ൽ വലിയ ആഘോഷമൊന്നും ഇല്ലെന്നു പറയുന്നവരും ‘അച്ഛനും അമ്മയ്ക്കും മുതിർന്ന ബന്ധുക്കൾക്കും കുട്ടികൾക്കുമൊക്കെ ഓണക്കോടി എടുക്കുന്ന പതിവ് തെറ്റിക്കാനാവില്ലല്ലോ’ എന്ന് പറയുന്നു. അതുകൊണ്ടാവാം, ചിങ്ങം എത്തും മുൻപേ വസ്ത്രശാലകളിൽ തുടങ്ങിയ തിരക്ക് ഓണമടുക്കുന്തോറും കൂടിവരുന്നത്.

ബോണസ് തർക്കങ്ങൾ മിക്കതും പരിഹരിക്കപ്പെട്ടത് തൊഴിലാളികൾക്കും അനുഗ്രഹമായി. നഗരത്തിന്റെ കോണുകളിലും വഴിയോരങ്ങളിലുമെല്ലാം പൂക്കടകളും ഇടം പിടിച്ചുകഴിഞ്ഞു. ഓണം വന്നതോടെ കണ്ണൂർ ഒരു പൂന്തോട്ടമായിക്കഴിഞ്ഞു, എങ്ങും പൂക്കളുടെയും വസ്ത്രങ്ങളുടെയും വർണങ്ങൾ മാത്രം. പൂത്തുമ്പികളായി മനുഷ്യരും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com