കോടതി സമുച്ചയം: പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു
Mail This Article
കൊല്ലം ∙ കോടതി സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. കെട്ടിടം നിർമിക്കുന്ന കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫിസിന് സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിന്റെ സ്ഥലത്തെ മണ്ണ് പാകപ്പെടുത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. ഇത് പൂർത്തിയാവുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കഴിഞ്ഞ വർഷം മാർച്ചിലാണ് പുതിയ കോടതി സമുച്ചയത്തിന്റെ നിർമാണ പ്രഖ്യാപനവും മാതൃക അനാഛാദനവും നടന്നത്. നിർമാൺ കൺസ്ട്രക്‌ഷൻസിനാണ് നിർമാണച്ചുമതല. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
90 കോടി അടങ്കൽ തുകയുള്ള പദ്ധതിയിലൂടെ 4 നില മന്ദിരമാണ് പണിയുന്നത്. 7 നില കെട്ടിടം നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വളരെ ആഴത്തിൽ പൈലിങ് നടത്തേണ്ടി വരുന്നതിനാൽ വലിയ ചെലവ് വരുന്നത് കണക്കാക്കിയാണ് നിലകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. ഭാവിയിൽ നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ നിലകൾ നിർമിക്കാനാകും. കെട്ടിടത്തിൽ 20 കോടതികൾക്കും അനുബന്ധ ഓഫിസുകൾക്കും സൗകര്യമുണ്ടാവും.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി എന്നിവയ്ക്ക് ഓഫിസ്, ബാർ അസോസിയേഷൻ ഹാൾ, കോൺഫറൻസ് ഹാൾ, വനിതാ അഭിഭാഷകർക്ക് പ്രത്യേക വിശ്രമമുറി, ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, ജില്ലാ ഗവ. പ്ലീഡർ, എപിപി എന്നിവർക്ക് ഓഫിസ്, ജീവനക്കാരുടെ മക്കൾക്ക് ക്രഷ് മുറി, സ്ത്രീകൾ, പോക്സോ കേസ് സാക്ഷികൾക്കും മറ്റും പ്രതികളിൽ നിന്നു ഭീഷണി ഉണ്ടാകാതിരിക്കാൻ പ്രത്യേക മുറി, അഭിഭാഷക ക്ലാർക്കുമാർക്ക് ഓഫിസ് മുറി തുടങ്ങിയ സജ്ജീകരണങ്ങളും ഉണ്ടാവും.