മുഖം മിനുക്കിയ വയ്യാങ്കരച്ചിറയിലേക്ക് സന്ദർശക പ്രവാഹം
Mail This Article
ശൂരനാട്∙ ടൂറിസം പദ്ധതിയിൽ മുഖം മിനുക്കിയ വയ്യാങ്കരച്ചിറയുടെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകരുടെ പ്രവാഹം. നൂറേക്കറോളം വരുന്ന ചിറയിൽബോട്ടിങ്, കയാക്കിങ് വള്ളങ്ങൾ, കുട്ടവഞ്ചി, പെഡൽ ബോട്ട്, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ഫുഡ് കോർട്ട്, ചിറയുടെ സൗന്ദര്യം ആസ്വദിക്കാൻ ലേക്ക് വ്യൂ പാലം, ശുചിമുറികൾ, പ്രവേശന കവാടം, നടപ്പാത, അലങ്കാര ചെടികൾ, വിളക്കുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അവധി ദിവസങ്ങളിൽ ആയിരങ്ങളാണ് ഇതെല്ലാം ആസ്വദിക്കാൻ എത്തുന്നത്. കുട്ടികളുടെ പാർക്കും സജീവമാണ്. കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിർത്തിയിലുള്ള വയ്യാങ്കര ചിറയിൽ ടൂറിസം വകുപ്പും താമരക്കുളം പച്ചക്കാട് ഫാർമേഴ്സ് ക്ലബ്ബും ചേർന്നാണ് ഗ്രീൻ ഫോറസ്റ്റ് പദ്ധതി നടപ്പാക്കിയത്. വിശാലമായ ചിറയുടെ മധ്യഭാഗത്ത് സ്ഥാപിച്ച ഹട്ട് ആകർഷകമാണ്. സന്ദർശകർക്ക് ഇവിടെ വിശ്രമത്തിനും സൗകര്യമുണ്ട്. ചിറയിലേക്ക് ഇറക്കി നിർമിച്ചിട്ടുള്ള പാലത്തിൽ അസ്തമയ സൂര്യനെ കാണാനും തിരക്കേറി.
1.64 കോടി എംപി ഫണ്ട്; പ്രാദേശിക കൂട്ടായ്മയുടെ വിജയം
കൊടിക്കുന്നിൽ സുരേഷ് എംപി അനുവദിച്ച 1.64 കോടി രൂപയുടെ പദ്ധതിയിൽ ആദ്യഘട്ടമായി വിവിധ സൗകര്യങ്ങൾ ഉറപ്പാക്കി. ഇതിനായി ചിറ ടൂറിസം വകുപ്പിനു കൈമാറി. വയ്യാങ്കരച്ചിറയിൽ മത്സ്യക്കൃഷി നടത്തിയിരുന്ന പ്രദേശവാസികൾ ചേർന്നുള്ള പച്ചക്കാട് ഫാർമേഴ്സ് ക്ലബ്ബിനു ടൂറിസം പദ്ധതിയുടെ ചുമതല നൽകുകയായിരുന്നു. തുടർന്നു ബോട്ടിങ് ഉൾപ്പെടെ സജ്ജീകരിച്ച് പ്രാദേശിക ടൂറിസം ഇടമായി വയ്യാങ്കരച്ചിറയെ ഒരുക്കി. 20 രൂപയാണ് പ്രവേശന ഫീസ്. കുട്ടികളുടെ പാർക്കിലെ റൈഡുകൾക്ക് 50 രൂപയാണ് നിരക്ക്. ബോട്ടിങ്, പെഡൽ ബോട്ട്, കയാക്കിങ്, കുട്ടവഞ്ചി സവാരിക്ക് ഒരാൾക്ക് 100 രൂപ വീതവും നൽകണം. രണ്ടാം ഘട്ടമായി 2 കോടി രൂപയുടെ പദ്ധതി സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങൾ വൈകാതെ ഉറപ്പാക്കുമെന്നു ഫാർമേഴ്സ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.