നെഹ്റു ട്രോഫി വളളംകളി: പുന്നമടപ്പൂരം നാളെ; ജലരാജാവാകാൻ ഒരുങ്ങി വലിയ ദിവാൻജി
Mail This Article
ചങ്ങനാശേരി ∙ അഞ്ചുവിളക്കിന്റെ നാടിനായി ജലരാജാവ് ഇറങ്ങുന്നു. നെഹ്റു ട്രോഫിയിൽ മുത്തമിടുക എന്ന ലക്ഷ്യത്തോടെ പുന്നമടക്കായലിന്റെ ഓളപ്പരപ്പിലേക്കു ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻ നാളെ ഇറങ്ങും. റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ ഒരുമയുടെ പെരുമ്പറ മുഴക്കിയാണു ചങ്ങനാശേരിയുടെ പേരിൽ ആദ്യമായി ഒരു ചുണ്ടൻവള്ളം ചരിത്രത്തിലേക്കു തുഴയെറിയുന്നത്.
ഇന്നലെ തുഴച്ചിലുകാരുടെ അവസാനഘട്ട പരിശീലനമായിരുന്നു. ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കലിന്റെ നേതൃത്വത്തിൽ തുഴച്ചിലുകാർ വള്ളത്തെ തൊട്ടുതൊഴുത് കയറി. ആർപ്പോ വിളിയും ആരവവും നിറച്ചു കെസി പാലത്തിനു സമീപം പമ്പയാറിന്റെ കൈവഴികളിൽ ആരംഭിച്ച പരിശീലനം എസി കനാലിലൂടെ പുത്തനാറിലേക്കു കടന്നപ്പോൾ ജനങ്ങളും കരയ്ക്ക് ഇരുവശവും കൂടി.
തുഴച്ചിലുക്കാർക്ക് ആവേശം പകരാൻ ചെറുവള്ളങ്ങളിൽ ആറിന്റെ കൈവഴികളിലൂടെ ആളുകൾ എത്തി. താളത്തിലും മേളത്തിലും പുത്തനാറിന്റെ ഓളപ്പരപ്പിലൂടെ കുതിച്ചെത്തിയ വലിയ ദിവാൻജി ചുണ്ടൻവള്ളം എസി റോഡിലൂടെ പോയവർക്കും ആവേശക്കാഴ്ചയായി. ചങ്ങനാശേരി ബോട്ട് ക്ലബ്ബിനു നേതൃത്വം നൽകുന്ന ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, ഫാ. ജോഫി പുതുപ്പറമ്പിൽ, വിനു ജോബ് കുഴിമണ്ണിൽ, ലീഡിങ് ക്യാപ്റ്റൻ സന്തോഷ് എന്നിവരും ഇന്നലെ പരിശീലനത്തിനു പിന്തുണയുമായി കൂടെയുണ്ടായിരുന്നു.