കമ്പിളിപ്പാറ മലയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ; നാട് വിറച്ചു
Mail This Article
വാണിമേൽ ∙ വിലങ്ങാട് മേഖലയിൽ 2 മാസം മുൻപുണ്ടായ ഉരുൾപൊട്ടലിനിടയിൽ നാശം നേരിട്ട കമ്പിളിപ്പാറ മലയിൽ ഇന്നലെ പെയ്ത മഴയിൽ വ്യാപകമായ മണ്ണിടിച്ചിൽ. ഉരുൾ വന്ന വഴിയിൽ കൂടി മലവെള്ളപ്പാച്ചിൽ ശക്തമായതോടെ നാട്ടുകാർ ഭീതിയിലായി. മഴ ശമിച്ചതോടെയാണ് ആശ്വാസമായത്. ജൂലൈ 29ന് ഉണ്ടായ ഉരുൾപൊട്ടലിനിടയിൽ പലയിടങ്ങളിലും ഭൂമിയിൽ വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഈ ഗർത്തങ്ങളിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കാണു മഴ പെയ്യുന്നതിനിടയിൽ ഉണ്ടാകുന്നത്.
വാളാംതോടു നിന്നു കമ്പിളിപ്പാറയിലേക്കുള്ള റോഡ് ഉരുൾപൊട്ടലിൽ നശിച്ചത് അതേപടി കിടക്കുകയാണ്. നാട്ടുകാർ റോഡിൽ നിന്നു കല്ലുകളും മണ്ണും ചെളിയും മാറ്റിയതോടെയാണ് ചെറിയ വാഹനങ്ങൾ കഷ്ടിച്ചു കടന്നു പോകുന്നത്. കമ്പിളിപ്പാറയിലെ കരിങ്കൽ ക്വാറിയുടെ മുകൾ ഭാഗത്ത് അപകടകരമായ അവസ്ഥയിലാണ് വനമേഖല നിലനിൽക്കുന്നതെന്നും ഈ മേഖലയിൽ ഇനിയും ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.