കൂളിമാട് പാലം കടന്നാൽ കുഴിനിറഞ്ഞ റോഡ്
Mail This Article
മാവൂർ ∙ കൂളിമാട് പാലം കടന്നാൽ ജനത്തിനു യാത്രാ ദുരിതം. കുണ്ടും കഴിയും നിറഞ്ഞ് പൂർണമായി തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങളും പതിവായി. റോഡിലെ വലിയ കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്ന് കുഴിയുടെ ആഴമറിയാതെ ഇതിൽ ചാടുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടങ്ങളിലേറെയും. കോഴിക്കോട് വിമാനത്താളത്തിൽനിന്നു വയനാട്, കർണാടക ഭാഗങ്ങളിലേക്കുളള ആയിരക്കണക്കിനു യാത്രക്കാരാണ് ദിനം പ്രതി ഇതുവഴി യാത്ര ചെയ്യുന്നത്. കൂളിമാട് പാലം കഴിഞ്ഞ് ഓട്ടുപാറ–ജലാലിയ ജംക്‌ഷൻ വരെ 900 മീറ്റർ ദൂരം റോഡ് പൂർണമായി തകർന്നിട്ടുണ്ട്.
10 വർഷം മുൻപ് നബാർഡിന്റെ സഹായത്തോടെ 3 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കുന്നും മലയും വെട്ടി 7 മീറ്റർ വീതിയിൽ റോഡു നിർമിച്ചത്. ഓടയില്ലാത്തതിനാൽ മഴവെള്ളം കുത്തിയൊലിച്ചതിനെത്തുടർന്നു റോഡ് വേഗം തകർന്നു. ഓട്ടുപാറ ജംക്‌ഷൻ മുതൽ വെട്ടത്തൂർ ഭാഗങ്ങളിലേക്കുള്ള റോഡും തകർന്നിട്ടുണ്ട്. ഈ റോഡ് പരിഷ്കരിക്കുന്നതിനു ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും കൂളിമാട്–ഓട്ടുപാറ–ജലാലിയ റോഡ് അറ്റകുറ്റപ്പണിക്കു പോലും സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.ടി.എ.റഹീം എംഎൽഎ മന്ത്രി കെ.എൻ.ബാലഗോപാലന് കത്തു നൽകിയിട്ടുണ്ട്.