വാതക ശ്മശാനമെവിടെ; ഉത്തരം ഈ കമ്പിക്കൂട്ടം
മഞ്ചേരി ∙ നിർമാണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും മഞ്ചേരിയിലെ വാതക ശ്മശാനത്തിന്റെ തറ പോലും ആയില്ല. പ്രവൃത്തിക്ക് എത്തിച്ച ഇരുമ്പു കമ്പികൾക്കിടയിൽ പുല്ലു മുളച്ചു. 2 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും മണ്ണടിഞ്ഞു.മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വേട്ടേക്കോട് ആണ് ശ്മശാനം നിർമിക്കുന്നത്. തൂണുകൾ സ്ഥാപിക്കാൻ കുഴിയെടുത്തതും ഇരുമ്പ് കമ്പികൾ എത്തിച്ചതുമാണ് ആകെ നടന്നത്.
മുൻ എംഎൽഎ എം.ഉമ്മർ 85 ലക്ഷം രൂപ അനുവദിച്ചിരുന്നു. നേരത്തേ കിഫ്ബിയിൽ പദ്ധതി തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചാണ് എംഎൽഎ ഫണ്ടിൽ തുടക്കം കുറിച്ചത്. സിഡ്കോ ആണ് കരാർ എടുത്തത്. പിന്നീട് ഉപകരാർ നൽകി. പൊതുശ്മശാനം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ അജ്ഞാത മൃതദേഹം ഉൾപ്പെടെയുള്ളവ സംസ്കരിക്കാൻ കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനം, മലപ്പുറം, നിലമ്പൂർ ശ്മശാനങ്ങൾ എന്നിവയെ ആണ് ആശ്രയിക്കുന്നത്. 1900 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം, ഓഫിസ്, ശുചിമുറി, സ്റ്റോർ, ഗ്യാസ് ചൂള, വരാന്ത തുടങ്ങിയ സൗകര്യങ്ങളാണു വിഭാവനം ചെയ്തത്.