തിരൂരങ്ങാടി ∙ സ്വന്തമായി ഇലക്ട്രിക് സൈക്കിൾ ഉണ്ടാക്കി വിദ്യാർഥി. പ്ലസ് വൺ വിദ്യാർഥിയായ തലപ്പാറ വലിയപറമ്പിലെ പാറക്കടവ് വീട്ടിൽ ഹാഷിം (16) ആണ് പഴയ സൈക്കിൾ വാങ്ങി ഇലക്ട്രിക് വണ്ടിയാക്കിയത്. ആക്രിക്കടയിൽനിന്നു പഴയ സൈക്കിൾ വാങ്ങിയാണ് രൂപമാറ്റം വരുത്തിയത്. 48 വോൾട്ട് ബിഎൽഡിസി മോട്ടർ, 12 വോൾട്ട് 4 യുപിഎസ് ബാറ്ററി എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. വണ്ടി മുന്നോട്ടുപോകാൻ സ്വിച്ച് അമർത്തിയാൽ മതി. വേഗം നിയന്ത്രിക്കാൻ ആക്സിലറേറ്ററിന് പകരം നോബ് ആണ്.

വണ്ടി ഓടിക്കാൻ അറിയാത്തവർക്കു പോലും ഇഷ്ടമുള്ള വേഗത്തിൽ ക്രമീകരിച്ച് ഓടിച്ചുപഠിക്കാൻ സൗകര്യമാകും. ഫ്ലക്സ് ഷീറ്റ് ഉപയോഗിച്ചാണ് ബോഡി നിർമിച്ചിട്ടുള്ളത്. തെർമോക്കോളും മൾട്ടിവുഡും ഉപയോഗിച്ച് ടാങ്ക് ഒരുക്കി. ഒരു തവണ ചാർജ് ചെയ്താൽ 8 കിലോമീറ്റർ വരെ പോകാൻ പറ്റും. 12,000 രൂപ ചെലവായി. കാരന്തൂർ മർകസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ ഹാഷിം വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ട്. ജാഫർ കോയ തങ്ങളുടെയും ആയിഷ ബീവിയുടെയും മകനാണ്.