ADVERTISEMENT

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷനുമായി കേരളീയ മുസ്‌ലിം  മത–രാഷ്ട്രീയ രംഗത്ത് അമരത്തിരുന്നപ്പോഴും സൗമ്യനും വിനയാന്വിതനുമായി, സമുദായത്തിന്റെ ആശ്രയവും ആശാകേന്ദ്രവുമായി, പ്രവർത്തന രംഗത്ത് അതുല്യമാതൃക തീർത്താണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കടന്നു പോകുന്നത്.

1968ലാണ് ലേഖകൻ ഹൈദരലി തങ്ങളുമായി കൊടപ്പനക്കൽ വച്ച് പരിചയപ്പെടുന്നത്. പൂക്കോയ തങ്ങളെ അതീവ സ്നേഹബഹുമാനങ്ങളോടെ കാണുകയും ഇടയ്ക്കിടെ തങ്ങളെ സന്ദർശിക്കുകയും ചെയ്തിരുന്ന മാതാമഹൻ തേനു മുസല്യാരൊന്നിച്ച് അവിടെ പോയിരുന്നപ്പോഴാണ് അത്. മതരംഗത്തെ ഉന്നതപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് ഞങ്ങൾ ഇരുവരും ഒന്നിച്ച് ഒരേ വാഹനത്തിൽ ആദ്യ യാത്ര ചെയ്തതു മുതൽ അത് ദൃഢമായി. 

അന്നാരംഭിച്ച സൗഹൃദ ബന്ധം സഹപാഠികൾ, സഹപ്രവർത്തകർ, സഹകാര്യദർശികൾ എന്നീ നിലകളിൽ അര നൂറ്റാണ്ടുകാലം ആത്മബന്ധമായി തുടർന്നു. ജാമിഅയിലെ ആദ്യവർഷം സ്ഥാപനത്തിലെ വിദ്യാർഥി സംഘടന നൂറുൽ ഉലമയുടെ അമരത്ത് ഞങ്ങളിരുവരും അവരോധിതരായി. തൊട്ടടുത്ത വർഷം 1973ൽ സമസ്തയുടെ വിദ്യാർഥി സംഘടന രൂപീകരിച്ചപ്പോൾ സംഘടനയുടെ പ്രഥമ പ്രസിഡന്റായി തങ്ങളും ജന.സെക്രട്ടറിയായി ഞാനും നിയമതിനായി. ‍‍

ഇ.കെ അബൂബക്കർ മുസല്യാർ, ഇ.കെ ഹസൻ മുസല്യാർ, വാണിയമ്പലം അബ്ദുറഹ്മാൻ മുസല്യാർ, കെ.വി മുഹമ്മദ് മുസല്യാർ കൂറ്റനാട്, കോട്ടുമല അബൂബക്കർ മുസല്യാർ തുടങ്ങിയ നേതാക്കളുമായി സംഘടനാ സാരഥികൾ എന്ന നിലയ്ക്ക് ആത്മബന്ധമുണ്ടാക്കാനും ഉപദേശ നിർദേശങ്ങൾ തേടാനും ഇരുവർക്കും അവസരമുണ്ടായി. ജാമിഅ ക്യാംപസ് മാഗസിൻ അൽമുനീറിന്റെ പത്രാധിപരായി പ്രവർത്തിക്കാനും അക്കാലത്തു സാധിച്ചു. സമസ്തയുടെ വിദ്യാർഥി സംഘടന വിപുലപ്പെടുത്താനും ജില്ലാ, താലൂക്ക് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കാനും സംസ്ഥാനത്തുടനീളം ഞങ്ങൾ യാത്രകൾ നടത്തി. സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും ജില്ലാ, സംസ്ഥാന ഭാരവാഹികളായി ഒന്നിച്ചു പ്രവർത്തിച്ചു. 

പാണ്ഡിത്യവും നേതൃഗുണവും ഒരേ അളവിൽ മേളിച്ചതിനാൽ മത–രാഷ്ട്രീയ രംഗത്തെ അവസാന വാക്കായി നിലകൊള്ളാൻ ഹൈദരലി തങ്ങൾക്കായി. രാഷ്ട്രീയ രംഗങ്ങളിലേതുപോലെ മത വിഷയങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു. സൗമ്യപ്രകൃതമാണെങ്കിലും സമുദായ–രാഷ്ട്രീയ വിഷയങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തുമ്പോൾ അതീവ ജാഗ്രതയും കണിശതയും പുലർത്തി. മത സംഘടനയെയും രാഷ്ട്രീയ പാർട്ടിയെയും സക്രിയമായി മുന്നോട്ടുനയിച്ചു.  ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ സംഘടനയെയും മത സംഘടനയെയും ഒരുമിച്ചു ചലിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം അദ്ദേഹം നിഷ്കളങ്കമായി നിർവഹിച്ചു. കേരളീയ പരിസരം സാമുദായിക ധ്രുവീകരണത്തിനു വേദിയാകരുതെന്ന നിർബന്ധം തങ്ങൾക്കുണ്ടായിരുന്നു. 

മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിനും രാഷ്ട്രീയ മത സംഘടനകൾ തമ്മിലുള്ള വാക്പോരുകളുടെ തീവ്രത കുറയ്ക്കുന്നതിനും അദ്ദേഹം ആവതു ശ്രമിച്ചു. മഹല്ല് സംവിധാനം ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട മത–ധാർമിക അന്തരീക്ഷം നിലനിർത്തുന്നതിനും നിർണായക ഇടപെടലുകൾ നടത്തി. മുസ്‍ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ, ശബ്ദമലിനീകരണത്തിനു കാരണമാകരുതെന്ന ഹൈദരലി തങ്ങളുടെ കർക്കശ നിർദേശം ശ്രദ്ധേയമായിരുന്നു. കേരളത്തിലെ ബഹുഭൂരിഭാഗം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃപദവിയിലെ അവിഭാജ്യഘടകമായിരുന്നു തങ്ങൾ. വൈജ്ഞാനിക സംരംഭങ്ങളെ കാലികമാക്കുന്നതിനു നേതൃപരമായ പങ്കും വഹിച്ചു. 

സമന്വയ സംവിധാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിഞ്ഞ അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം, വാഫി സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ മത–സമന്വയ സ്ഥാപനങ്ങളുടെ കാര്യദർശിയായി. യുഎഇ, ഈജിപ്ത്, തുർക്കി, മൊറോക്കോ രാഷ്ട്രങ്ങളിൽ ഞങ്ങളൊരുമിച്ചു നടത്തിയ യാത്രകൾ ഇന്നും മധുരിക്കുന്ന ഓർമകളാണ്. ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് അലി ജുമുഅയുമായി കൂടിക്കാഴ്ച നടത്താനും മൊറോക്കോയിലെ ഉന്നതവിദ്യാഭ്യാസ ശാലകൾ സന്ദർശിക്കാനും അധികൃതർ, നയതന്ത്രജ്ഞർ, മന്ത്രിമാർ എന്നിവരുമായി ബന്ധമുണ്ടാക്കാനും അവസരമുണ്ടായി. 

ദാറുൽ ഹുദായുമായി സവിശേഷമായൊരു ഹൃദയബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. 2008–ൽ ദാറുൽഹുദായുടെ പ്രസിഡന്റ് പദവിയിലെത്തിയ അദ്ദേഹം 2009 മേയ് 10ന് ഇസ്‌ലാമിക സർവകലാശാലയായി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രഥമ ചാൻസലറായി.  വൈസ് ചാൻസലറായി ലേഖകനും നിയമിതരായി. ഇടപെടലുകളിലെ സൗമ്യത, നിലപാടുകളിലെ കണിശത, പ്രവർത്തനങ്ങളിലെ ഊർജസ്വലത, അഭിപ്രായ പ്രകടനങ്ങളിലെ വ്യക്തത തുടങ്ങി ഒട്ടേറെ വിശേഷങ്ങളുള്ള അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം. 

മുസ്‍ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കീഴ്ഘടകങ്ങൾ, മഹല്ല് സംവിധാനങ്ങൾ, മത–ഭൗതിക–സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം സൗമ്യതയുടെ നേത‍‌‍ൃമുഖമായി നിലകൊണ്ട ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം കടുത്ത ശൂന്യതയാണ് അനുഭവപ്പെടുന്നത്. (സമസ്ത മുശാവറ അംഗവും ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ലേഖകൻ,  ഹൈദരലി തങ്ങൾ സമസ്ത വിദ്യാർഥി സംഘടനയുടെ  പ്രഥമ സംസ്ഥാന പ്രസിഡന്റായിരിക്കെ ജനറൽ സെക്രട്ടറിയായിരുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com