ക്യാംപസ് ഗവ. മോഡൽ സ്കൂളിലേക്ക് ദുരിതവഴി; പാർക്കിങ് നിരോധിച്ച ബോർഡിനു പുല്ലുവില
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ അധികൃതർ വാഹന പാർക്കിങ് നിരോധിച്ച് ബോർഡ് വച്ച പാതയോരത്ത് തന്നെ ബൈക്കുകളുടെ നീണ്ട നിര. സ്കൂളിലേക്കുള്ള വിദ്യാർഥികളുടെ യാത്രയ്ക്ക് ഈ ‘വണ്ടിത്താവളം’ ബുദ്ധിമുട്ട് ആണെന്ന് കരുതിയാണ് പാർക്കിങ് നിരോധനം. പക്ഷേ പലരും വേറെ സ്ഥലം ഇല്ലാതെ അവിടെ തന്നെ പാർക്കിങ്ങിന് നിർബന്ധിതരാകുന്നു. ദേശീയപാത നിർമാണം തുടങ്ങിയതോടെ യൂണിവേഴ്സിറ്റി ബസ് സ്റ്റോപ് പരിസരത്ത് വാഹന പാർക്കിങ്ങിന് സ്ഥലമില്ലാതായി.
പാർക്കിങ്ങിന് സൗകര്യം ചെയ്യേണ്ടത് യൂണിവേഴ്സിറ്റി അധികൃതരാണ്. സ്കൂൾ റോഡിന്റെ ഇരുവശങ്ങളിലും ബൈക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ അതേ വഴിയുള്ളൂ. ഒട്ടേറെ ആളുകൾ വന്ന് മടങ്ങുന്ന സ്ഥലമായിട്ടും ബസ് സ്റ്റാൻഡ് ഇല്ലെന്നത് മുൻപേ വിവാദ വിഷയമാണ്. ആറുവരിപ്പാത അടുത്ത മാസം തുറക്കുന്നതോടെ ദീർഘദൂര ബസുകൾ പലതും അതു വഴി പറക്കും. സർവീസ് റോഡ് മാത്രമാകും അപ്പോൾ യൂണിവേഴ്സിറ്റിയെ ആശ്രയിക്കുന്നവരുടെ രക്ഷ. വിപുല സൗകര്യത്തോടെ ബസ് സ്റ്റാൻഡ് നിർമിച്ചാൽ ഇപ്പോഴത്തെ സ്വകാര്യ വാഹന പാർക്കിങ് പ്രശ്നവും പരിഹരിക്കാനാകും.