മലബാർ സമര സ്മാരകം: പന്തല്ലൂർ പൊലീസ് ഔട്ട്പോസ്റ്റ് സംരക്ഷിക്കാൻ പുരാവസ്തു വകുപ്പ്
Mail This Article
മഞ്ചേരി∙ മലബാർ സമരത്തിന്റെ കനലെരിയുന്ന തടവറയോർമ പേറുന്ന പന്തല്ലൂർ പൊലീസ് ഔട്ട്പോസ്റ്റിലേക്ക് സ്വാതന്ത്യ്രത്തിന്റെ പുലരി വെളിച്ചം. പതിറ്റാണ്ടുകളായി അവഗണനയുടെ കാട് മൂടിയ തടവറയിലെ കാടു വെട്ടി, മണ്ണു നീക്കി ചരിത്ര ശേഷിപ്പുകൾ വീണ്ടെടുക്കാൻ പുരാവസ്തു വകുപ്പ് നടപടി തുടങ്ങി.
മുടിക്കോട് വില്ലേജ് ഓഫിസിനു സമീപത്താണ് പൊലീസ് ഔട്ട് പോസ്റ്റും തടവറയും. വർഷങ്ങളായി അടിഞ്ഞു കൂടിയ മണ്ണ് നീക്കുന്ന ജോലിയാണ് ആരംഭിച്ചത്. ഇതിനു ശേഷം വീണ്ടെടുക്കുന്നതിന്റെ സാധ്യതകൾ വിദഗ്ധരുമായി ആരായും. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ കാട് വെട്ടലും മണ്ണ് നീക്കുന്ന പ്രവൃത്തിയും തുടങ്ങിയത്.
ബ്രിട്ടിഷ് അധിനിവേശ കാലത്ത് സമര പോരാളികളെ തടവിലിട്ടിരുന്ന ഔട്ട് പോസ്റ്റും അതോടനുബന്ധിച്ച ജയിലറയും പതിറ്റാണ്ടുകളായി കാടു കയറി നശിക്കുകയായിരുന്നു. ഖിലാഫത്ത് പ്രവർത്തകരെ ഇവിടെ തടവിൽ പാർപ്പിച്ചിരുന്നു. പഴകി ദ്രവിച്ച കെട്ടിടവും ലോക്കപ്പ് മുറിയുമാണ് ഇന്ന് അവശേഷിക്കുന്നത്. സമരം ശക്തി പ്രാപിച്ചപ്പോൾ പട്ടാളം കലാപകാരികളെ വീക്ഷിച്ചത് എയ്ഡ് പോസ്റ്റ് കേന്ദ്രീകരിച്ചായിരുന്നു. പന്തല്ലൂർ മലനിരകൾ കേന്ദ്രീകരിച്ചാണ് പോരാളികൾ പട്ടാളത്തിനെതിരെ ഒളിപ്പോരാട്ടം നടത്തിയിരുന്നത്. പോരാളികളെ പിടികൂടി ആദ്യം ഇവിടെ പാർപ്പിക്കുകയും പിന്നീട് പുഴയിലൂടെ പാണ്ടിക്കാട് പട്ടാള ക്യാംപിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഔട്ട് പോസ്റ്റിൽ നിന്ന് ക്യാംപിലേക്ക് പ്രത്യേക മാർഗവും ഉണ്ടായിരുന്നു.
ചരിത്ര സ്മാരകത്തിന്റെ സംരക്ഷണ സംബന്ധിച്ച്‍ ആനക്കയം പഞ്ചായത്ത് ഭരണ സമിതി, ഐഎൻഎൽ, ചരിത്ര വിദ്യാർഥികൾ, ഗവേഷകർ, സഞ്ചാരികൾ, പുരാവസ്തു ഗവേഷകനായ അബ്ദുൽ സലീം പടവണ്ണ, തുടങ്ങി ഒട്ടേറെ പേർ നിരന്തരമായി സർക്കാരിന്റെയും പുരാവസ്തു വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.