കൂട് നിറയെ ആടുകളുമായി ഉമ്മൻ ചാണ്ടിയുടെ മകളെത്തി: മനം നിറഞ്ഞ് തുളസി
Mail This Article
അഗളി ∙ പുലി കടക്കാത്ത ഉറപ്പുള്ള ഇരുമ്പുകൂട് നിറയെ ആടുകളുമായി ആദിവാസി വിധവ തുളസിയെ കാണാൻ ഡോ. മറിയ ഉമ്മനെത്തി. അട്ടപ്പാടി ചെമ്പവട്ടക്കാട് വരഗാറിന്റെ കരയിൽ വീടിനോടു ചേർന്നുണ്ടാക്കിയ പുതിയ കൂട്ടിലേക്കുള്ള ആടുകളുടെ കയർ വാങ്ങുമ്പോൾ തുളസിയുടെ കണ്ണു നിറഞ്ഞു. കൈ കൂപ്പി നന്ദിയോടെ ചിരിച്ചു. അട്ടപ്പാടിയെ ഏറെ സ്നേഹിച്ച ഉമ്മൻ ചാണ്ടിയുടെ മകൾക്കും മനം നിറഞ്ഞു.
ഉമ്മൻ ചാണ്ടി സ്നേഹ സ്പർശം പരിപാടിയുടെ ഭാഗമായാണു തുളസിക്ക് 7 ആടുകളെയും അടച്ചുറപ്പുള്ള കൂടും നൽകിയത്. 3 മാസം മുൻപാണു തുളസിയുടെ ആടുകളെ പുലി പിടിച്ചത്. ഉപജീവനമാർഗം നഷ്ടപ്പെട്ട തുളസിയുടെ ദയനീയാവസ്ഥ മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്നാണ് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സെന്റർ ഓഫ് എക്സലൻസ് ഫോർ മാർജിനലൈസ്‌ഡ് കമ്യൂണിറ്റി തുളസിക്ക് അടച്ചുറപ്പുള്ള കൂടും നഷ്ടപ്പെട്ട അത്രയും ആടുകളെയും വാഗ്ദാനം ചെയ്തത്. ഇന്നലെ ഉച്ചയോടെ വരഗാർ ഇറങ്ങിക്കടന്ന് ഒരു കിലോമീറ്ററോളം നടന്നാണു മറിയ ഉമ്മൻ ചെമ്പവട്ടക്കാട് എത്തിയത്. കെപിസിസി അംഗം പി.സി.ബേബി, കോൺഗ്രസ് നേതാക്കളായ എം.ആർ.സത്യൻ, പി.എൽ.ജോർജ്, ആർ.രങ്കസ്വാമി, കൃഷ്ണമൂർത്തി, മാണിക്യൻ എന്നിവരും കൂടെയുണ്ടായിരുന്നു.