കുഴിച്ചു, മണ്ണ് റോഡിലിട്ടു, പൈപ്പും പൊട്ടിച്ചു; ഞങ്ങൾ വേറൊന്നും ചെയ്തില്ല...!
Mail This Article
ഇരവിപേരൂർ ∙ ഏതാനും മണിക്കൂറുകൾ മാത്രം..... ഒരു റോഡ് വെറും മൺകൂനയായി മാറി. സ്ഥിരമായി റോഡ് ഉപയോഗിക്കുന്നവർ പോലും വഴിയറിയാതെ കറങ്ങേണ്ടിവരുന്നു. ഇരവിപേരൂർ – പ്രയാറ്റ് കടവ് റോഡിന് ഒറ്റ ദിവസം കൊണ്ടു സംഭവിച്ച മാറ്റമാണിത്. സ്വകാര്യ കമ്പനി നേരത്തെ ഇട്ട കേബിളിന്റെ തകരാർ പരിഹരിക്കുന്നതിനു വേണ്ടിയാണു റോഡ് കുഴിച്ചു മൺകൂനയാക്കി മാറ്റിയതെന്നു പറയുന്നു. സംഭവം തങ്ങളുടെ അറിവോടു കൂടിയല്ലെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കല്ലൂപ്പാറയിൽ നിന്നു ഇരവിപേരൂരിലേക്കുള്ള റോഡാണിത്. 6 മാസം മുൻപു കേബിൾ ഇടുന്നതിനുവേണ്ടി പഞ്ചായത്തിന്റെ അനുമതിയോടെയാണു സ്വകാര്യകമ്പനി റോഡ് കുഴിച്ചു കേബിൾ ഇട്ടത്. റോഡ് വീണ്ടും പഴയ നിലയിലാക്കുന്നതിനു പഞ്ചായത്ത് ആവശ്യപ്പെട്ട 22 ലക്ഷം രൂപ പഞ്ചായത്തിൽ അടച്ചിട്ടാണ് അന്നു റോഡ് കുഴിച്ചത്.
കേബിൾ ഇടുന്ന ജോലി കഴിഞ്ഞെങ്കിലും റോഡ് സഞ്ചാരയോഗ്യമായില്ല. റോഡുപണിക്കായി പഞ്ചായത്ത് പദ്ധതി ഡിപിസിക്കു സമർപ്പിച്ച് അംഗീകാരത്തിനു കാത്തിരിക്കുകയാണ്. കേബിൾ ഇടുന്നതിനു റോഡിന്റെ മുക്കാൽ ഭാഗത്തോളം കുഴിച്ചതോടെ ഇരു ചക്രവാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത വിധം 6 മാസമായി തകർന്നു കിടക്കുകയായിരുന്നു.
ഇതിനിടയിലാണു ചൊവ്വാഴ്ച രാവിലെ മുതൽ റോഡ് വീണ്ടും കുഴിക്കാൻ തുടങ്ങിയത്. കുഴിയിൽ നിന്നെടുത്ത മണ്ണ് റോഡിന്റെ വശത്തിടുന്നതിനു പകരം റോഡിന്റെ നടുവിലേക്കാണ് ഇട്ടത്. ഇതോടെ ഇരു ചക്രവാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത വിധം റോഡ് മണ്ണ് നിറഞ്ഞു കിടക്കുകയാണ്. കുഴിക്കുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടുകയും ചെയ്തു. ഇതിന്റെ തകരാർ പിന്നീടു പരിഹരിച്ചു.
6 മാസം മുൻപ് ഇട്ട കേബിളിന്റെ തകരാർ പരിഹരിക്കുന്നതിനാണു റോഡ് വീണ്ടും കുഴിക്കുന്നതെന്നാണു കമ്പനി അധികൃതർ പറയുന്നത്. പക്ഷേ ഇതു നാട്ടുകാരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിച്ചില്ല. തകർന്നു കിടക്കുന്ന റോഡിൽ കൂടി ഇതുവരെ നടന്നു പോകുകയെങ്കിലും ചെയ്യാമായിരുന്നു. ഇപ്പോൾ അതും ഇല്ലാതായി,.
റോഡാറുമാസം!
കേബിൾ ഇടുന്നതിനു റോഡിന്റെ മുക്കാൽ ഭാഗത്തോളം കുഴിച്ചതോടെ ഇരു ചക്രവാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത വിധം 6 മാസമായി തകർന്നു കിടക്കുകയായിരുന്നു.