ADVERTISEMENT

ഗവിയും കോന്നി ആനക്കൂടും തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരിയും കഴിഞ്ഞാൽ പത്തനംതിട്ടയിൽ കാണാൻ എന്തുണ്ട്? പോകാൻ ഏതിടമുണ്ട്? ജില്ലക്കാർ പൊതുവേ നിരാശയോടെ പറയാറുള്ള വാക്കുകളാണിത്. പദ്ധതികൾ മാത്രമായി ഒതുങ്ങിപ്പോയ വികസനം യാഥാർഥ്യമായിരുന്നെങ്കിൽ ലോക വിനോദ സഞ്ചാരദിനത്തിൽ ജില്ലയിലേക്കും സഞ്ചാരികൾ ഒഴുകിയെത്തുമായിരുന്നു. ഇവിടെ സ്ഥിതി വേറെയാണ്. ആഘോഷമായി പ്രഖ്യാപിച്ച പദ്ധതികളിലേറെയും ഇനിയും യാഥാർഥ്യമായിട്ടില്ല.

ഗവിയോട് അരുത്, ഈ അവഗണന...!
ഗവി ടൂറിസം പദ്ധതികളോട് തികഞ്ഞ അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളത്. ടൂറിസം മാപ്പിൽ ഇടം തേടിയിട്ടും ഗവിയും മേഖലകളും കണ്ടു മടങ്ങണമെങ്കിൽ കടമ്പകളേറെ. ദിവസവും സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ നാമമാത്രം. ഏകദേശം 60 കിലോമീറ്ററോളം വനത്തിലൂടെയുള്ള യാത്രയിൽ ലഭിക്കുന്നത് അസുലഭ അനുഭവങ്ങളാണെന്ന് അവരുടെ അനുഭവക്കുറിപ്പുകൾ വ്യക്തമാക്കുന്നു. അതേ സമയം ഇവർക്കുള്ള പരിഭവങ്ങളും അധികൃതർ കാണാതെ പോകുന്നുവെന്നാണ് സഞ്ചാരികളുടെ വാക്കുകൾ.

ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിൽനിന്നാണ് ഗവിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഇവിടെ ശുചിമുറിയും മറ്റ് സൗകര്യങ്ങളും ഉണ്ട്. ഇത് കഴിഞ്ഞാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ മറ്റു സംവിധാനങ്ങളില്ല. അണക്കെട്ടുകളുടെ സംരക്ഷണത്തിന് എത്തിയ പൊലീസ് ഔട്പോസ്റ്റുകളിലെ ശുചിമുറികളാണ് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നത്. കക്കിക്കു സമീപം വനം വകുപ്പിന്റെ നേതൃത്വത്തിൽ ശുചിമുറിയുടെ നിർമാണം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടു.  ആനത്തോടിനു സമീപം കെഎഫ്ഡിസിയുടെ നേതൃത്വത്തിലുള്ള ബോട്ട് സവാരി കേന്ദ്രത്തിൽ എത്തുന്നവർക്കു ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യമുണ്ട്. പ്രവേശന ഫീസ് നൽകിയാൽ ഇവിടെ വിശ്രമിക്കാനാകും. 

കെഎസ്ആർടിസിയും കലക്കി
ഓണക്കാലത്തു ബഡ്ജറ്റ് ടൂറിസം സെൽ കെഎസ്ആർടിസി വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രകൾ നടത്തി. ഗവി, മലക്കപ്പാറ, മൂന്നാർ, മാമലകണ്ടം, ഇടുക്കി, വേഗബോട്ടിങ് എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ ട്രിപ്പുകൾ നടത്തിയത്. ജില്ലയിലെ പത്തനംതിട്ട, തിരുവല്ല, പന്തളം, അടൂർ, മല്ലപ്പള്ളി തുടങ്ങിയ യൂണിറ്റുകളിൽ നിന്നാണ് ട്രിപ്പുകൾ നടത്തിയത്. 18 ട്രിപ്പുകളിൽ നിന്ന് 7 ലക്ഷത്തോളം കലക്‌ഷൻ നേടാൻ കെഎസ്ആർടിസിക്കു കഴിഞ്ഞു.

തിരക്കിന് കുറവില്ല
അടിസ്ഥാന സൗകര്യങ്ങൾ കാര്യമായി ഇല്ലെങ്കിലും ഗവിയിലേക്കു വിനോദ സഞ്ചാരികളുടെ ഒഴുക്കിനു കുറവില്ല. കഴിഞ്ഞ രണ്ടാഴ്ചയായി അത്യപൂർവമായ തിരക്കാണ് ഗവി റൂട്ടിൽ അനുഭവപ്പെടുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഈ മാസം ഞായറാഴ്ചവരെ ഗവി കാണാൻ എത്തിയത് 3984 സഞ്ചാരികൾ. 3,98,400 രൂപയാണ് വരവ്. പ്രതിദിനം 30 വാഹനങ്ങൾക്കാണ് കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് വഴി പ്രവേശനം. കെഎസ്ആർടിസി പത്തനംതിട്ട, കുമളി ഡിപ്പോകളിൽ നിന്നും ഓരോ സർവീസുകൾ നടത്തുന്നതിനു പുറമേ കെഎസ്ആർടിസിയുടെ ഉല്ലാസ ബസുകൾ വേറെയും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. www.gavikakkionline.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യണം. 8547600897,8547600900. 

English Summary:

Despite its scenic beauty and growing popularity, Gavi, a prominent tourist destination in Kerala's Pathanamthitta district, faces challenges due to a lack of basic amenities. This article explores the current state of Gavi tourism, highlighting the need for improved infrastructure while showcasing the area's captivating charm and the efforts being made to enhance visitor experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com