ADVERTISEMENT

ഉതിമൂട് ∙ കണ്ടെയ്നർ അടക്കമുള്ള ഉയരം കൂടിയ വാഹനങ്ങളുടെ യാത്ര മന്ദിരം–ഉതിമൂട് വരെ നിരോധിച്ചില്ലെങ്കിൽ പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) വലിയകലുങ്ക് നീർപ്പാലത്തിനു നാശം ഉറപ്പ്. ഉയരം കൂടിയ വാഹനങ്ങൾ നീർപ്പാലത്തിനടിയിലൂടെ കടന്നു പോകുമ്പോൾ ഞെരിഞ്ഞമർന്ന് കോൺക്രീറ്റ് അടരുന്നതാണു വിനയാകുന്നത്. കോന്നി–പ്ലാച്ചേരി പാതയുടെ നിർമാണത്തിലുണ്ടായ ആസൂത്രണത്തിലെ പാളിച്ചയാണു പൊല്ലാപ്പായത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കോന്നി–പ്ലാച്ചേരി ഭാഗം ഉന്നത നിലവാരത്തിൽ നിർമിച്ചപ്പോൾ വലിയകലുങ്കിൽ മേൽപ്പാലം പണിയണമെന്ന് ആവശ്യം ഉയർന്നിരുന്നു.

എന്നാൽ‌ രൂപരേഖ തയാറാക്കിയ കെഎസ്ടിപിയും കരാർ കമ്പനിയും ഇതു മുഖവിലയ്ക്കെടുക്കാൻ തയാറായില്ല. റാന്നിയിലെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിനു മുന്നിൽ പ്രമോദ് നാരായൺ എംഎൽഎ അടക്കമുള്ളവർ ആവശ്യം ഉന്നയിച്ചിരുന്നു. പരിഗണിക്കാമെന്നു അദ്ദേഹം പറഞ്ഞതല്ലാതെ തുടർ നടപടിയുണ്ടായില്ല. പിന്നാലെ പാതയുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു.ഉയരം കൂടിയ വാഹനങ്ങൾ ഇപ്പോൾ നീർപ്പാലത്തിനടിയിലൂടെ കടന്നു പോകാനാകില്ല.

ഇരുവശത്തു നിന്നുമെത്തുന്ന വാഹനങ്ങൾ‌ നീർപ്പാലത്തിനു സമീപം വരെ എത്തിയ ശേഷം ഉതിമൂട്ടിലെത്തി കുമ്പളാംപൊയ്ക, കന്നാംപാലം, റാന്നി വഴി തിരിഞ്ഞു പോകുകയാണ്. മണ്ണാരക്കുളഞ്ഞിയിൽ നിന്ന് തിരിഞ്ഞു പോകുന്ന വാഹനങ്ങളുമുണ്.ഉതിമൂട് വലിയകലുങ്ക് കൃഷിഭവനോടു ചേർന്നു പിഐപിയുടെ സ്ഥലം തരിശായി കിടപ്പുണ്ട്. ഇതുവഴി റോഡ് നിർമിച്ചാൽ കനാലിനു മുകളിലൂടെ മറുവശത്തെത്താം. മേൽപ്പാലം നിർമിക്കുന്ന ചെലവാകില്ല. ഉയരം കൂടിയ വാഹനങ്ങളുടെ ഗതാഗത തടസ്സം മാറുകയും ചെയ്യും.  എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടൽ ഇതിനാവശ്യമാണ്.

English Summary:

The Valiyakalunk Aqueduct, crucial to the Pampa Irrigation Project, faces imminent damage from tall vehicles due to faulty planning during road construction. This has led to traffic congestion and necessitates immediate action. This article explores the issue, highlighting the need for an alternative route via Uthimood and the intervention of local representatives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com