ADVERTISEMENT

തിരുവനന്തപുരം ∙ രാവും പകലും സിനിമക്കാഴ്ചകൾ ഒരുക്കിയ 28–ാം കേരള രാജ്യാന്തര ചലച്ചിത്ര മേള നാളെ സമാപിക്കും. ഇന്നും 66 പ്രദർശനങ്ങൾ മേളയുടെ ഭാഗമായി നടത്തും. നാളെ 15 സിനിമകളുടെ പ്രദർശനങ്ങൾ മാത്രമാണുള്ളത്.  മേള അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ സുവർണചകോരം ആർക്ക് എന്ന ചർച്ച സജീവമാണ്. ഡോൺ പാലത്തറയുടെ ‘ഫാമിലി’, ഫാസിൽ റസാഖിന്റെ ‘തടവ്’ തുടങ്ങിയ മലയാള ചിത്രങ്ങളും പ്രതീക്ഷ പുലർത്താവുന്നവയാണെന്ന് സിനിമാ പ്രേക്ഷകർ പറയുന്നു. 

രാജ്യാന്തര മത്സരവിഭാഗത്തിൽ ആകെ 14 ചലച്ചിത്രങ്ങളാണുള്ളത്. സ്പെയിനിൽ നിന്നുള്ള 4 ചിത്രങ്ങൾ ഉൾപ്പെടെയാണിത്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിലൂടെ ഒരു തവണ മാത്രമാണ് പുരസ്കാരം മലയാള സിനിമയ്ക്ക് ലഭിച്ചത്. ഇന്ന് 11 മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫാമിലി, തടവ്, ആട്ടം, ബി 32 മുതൽ 44 വരെ, കാതൽ, നിർമാല്യം തുടങ്ങിയ മലയാള ചിത്രങ്ങൾ ഇന്നു പ്രദർശിപ്പിക്കും.ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ച സനൂസിയുടെ ദ് കോൺട്രാക്റ്റും ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തും.

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകൾ ടഗോർ തിയറ്റർ പരിസരത്ത്.
തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകൾ ടഗോർ തിയറ്റർ പരിസരത്ത്.

ഡിയർ ഡെലിഗേറ്റ്സ് !
തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രമേള തുടങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഡെലിഗേറ്റുകളാണ് ചർച്ചാ വിഷയം. ട്രോളുകളും വിമർശനങ്ങളും പല വഴികളിലൂടെ വരുന്നെങ്കിലും ഇവർക്ക് അതൊന്നും നോക്കാൻ പോലും സമയം കിട്ടുന്നില്ലത്രേ ! എങ്ങനെയും പരമാവധി സിനിമ കണ്ടു തീർക്കണം, സൗഹൃദങ്ങൾ പുതുക്കണം, മേള ആഘോഷമാക്കണം… 8 ദിവസത്തെ ചലച്ചിത്രമേളയിൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പിടിപ്പതു പണി ബാക്കിയാണ്.

മാസങ്ങളുടെ പ്ലാനിങ് !
ചലച്ചിത്ര മേളയുടെ തീയതി പ്രഖ്യാപിച്ചു കഴിയുമ്പോൾ തുടങ്ങുന്നു ഡെലിഗേറ്റുകളുടെ പ്ലാനിങ്. ആ ദിവസങ്ങളിൽ തന്നെ റൂം ബുക്ക് ചെയ്യും. തിയറ്ററുകളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയും വിധം നഗരത്തിൽ എവിടെയെങ്കിലുമാകും കൂടുതൽ പേരും റൂം ബുക്ക് ചെയ്യുക. തുടർന്ന് സിനിമ ഷെഡ്യൂളിനായി കാത്തിരിപ്പ്. മേളയുടെ ഓരോ ദിവസവും ധരിക്കേണ്ട വസ്ത്രങ്ങളുടെ കാര്യത്തിൽ വരെ തീരുമാനമെടുത്താണ് തലസ്ഥാനത്തേക്കു വണ്ടി കയറുന്നതെന്ന് ഡെലിഗേറ്റ്സിൽ ചിലർ പറയുന്നു.

തിയറ്ററുകളിൽ നിന്ന് തിയറ്ററുകളിലേക്ക് !
രാവിലെ 8ന് അടുത്ത ദിവസത്തേക്കുള്ള സിനിമ ബുക്കിങ് ആരംഭിക്കും. 10 മിനിറ്റിനുള്ളിൽ ബുക്കിങ് അവസാനിക്കും. അതിനു മുൻപ് തന്നെ ഏതൊക്കെ സിനിമകൾ ബുക്ക് ചെയ്യണം എന്ന ധാരണ ഉണ്ടാവണം.  മിക്ക സിനിമകളെപ്പറ്റിയും വായിച്ചും കേട്ടും അറിഞ്ഞവരാണ് ഏറെയും. ബുക്കിങ് പൂർത്തിയാക്കിയാൽ തിയറ്ററുകളിൽ നിന്ന് തിയറ്ററുകളിലേക്കുള്ള ഓട്ടമാണ്. ബുക്ക് ചെയ്തെങ്കിലും സിനിമയ്ക്കു മുൻപ് പോയി ക്യൂ നിൽക്കണം. കൃത്യമായി പ്ലാൻ ചെയ്ത് ഓടിയില്ലെങ്കിൽ ഇഷ്ടസിനിമ മിസ് ആകുമെന്നാണ് ഇവർ പറയുന്നത്. മിഡ്നൈറ്റ് ഷോയ്ക്ക് പോയാൽ രാവിലത്തെ സിനിമകൾ കാണാൻ പറ്റില്ലെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

തിയറ്ററുകൾ ഭിന്നശേഷി സൗഹൃദമല്ല: ജൂറി പരേഷ് 
തിരുവനന്തപുരം∙ ‘‘മറ്റൊരാളുടെ സഹായമില്ലെങ്കിൽ ഭിന്നശേഷിക്കാരാനായ ഒരാൾ‍ക്ക് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള കാണാൻ അവസരമേ കാണില്ല !മേള പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ മിക്കതും ഭിന്നശേഷി സൗഹൃദമല്ല. ചിലയിടത്ത് റാംപുകൾ ഉണ്ടെങ്കിലും സ്വയം കൈകാര്യം ചെയ്യാനാവുന്ന വീൽചെയർ വാഹനങ്ങൾ അകത്തു കടത്താൻ സൗകര്യമില്ല. പടിക്കെട്ടുകളിൽ ആരെങ്കിലും ഉയർത്തിത്തരേണ്ടി വരും.’’– പറയുന്നത് ഐഎഫ്എഫ്കെയിലെ കേവലമൊരു ഡെലിഗേറ്റ് മാത്രമല്ല,  ചലച്ചിത്ര പ്രവർത്തകനും മേളയിലെ ലോക സിനിമാ വിഭാഗത്തിൽ തിരഞ്ഞെടുപ്പു ജൂറിയായി പ്രവർത്തിക്കുകയും ചെയ്ത കൊച്ചി സ്വദേശി പരേഷ് സി.പലീചയാണ്.

വീൽചെയറിൽ തിയറ്ററുകളിൽ നിന്ന് തിയറ്ററുകളിലേക്ക് സുഹൃത്തുക്കളുടെ സഹായത്തിലാണു നീക്കം. മുഖ്യധാരാ ഇംഗ്ലിഷ് പ്രസിദ്ധീകരണങ്ങളിലും നവമാധ്യമങ്ങളിലും സിനിമാനിരൂപണ കോളങ്ങളിലൂടെ ശ്രദ്ധേയനായ പരേഷിന് താമസിയാതെ ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് താൽപര്യം. അതിനുള്ള തയാറെടുപ്പുകളിലാണ്. അതിനു മുൻപായി ഹൈക്കോടതിയിൽ നിയമപോരാട്ടത്തിലും ഏർപ്പെട്ടിരിക്കുന്നു. കോടതിക്കു മുൻപാകെയുള്ള അദ്ദേഹത്തിന്റെ ആവശ്യം ഇതാണ്: സിനിമാ തിയറ്ററുകൾ ഭിന്നശേഷി സൗഹൃദമാകണം. തിയറ്ററുകൾ മൾട്ടിപ്ലക്സുകൾ  ആയി മാറിയിട്ടും ഭിന്നശേഷി സൗഹൃദമല്ല. !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com