മാലിന്യം ഹരിതകർമസേന ശേഖരിക്കുന്നു; എങ്കിലും സംസ്കരണം നടക്കുന്നില്ല
Mail This Article
നെയ്യാറ്റിൻകര ∙ പെരുങ്കടവിള പഞ്ചായത്ത് ഹരിത കർമ സേനയെ ഉപയോഗിച്ച് വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും അവയുടെ സംസ്കരണം യഥാസമയം നടക്കുന്നില്ലെന്ന് പരാതി. ക്ലീൻ കേരള മിഷൻ ഇവിടെ നിന്ന് മാലിന്യം നീക്കാത്തതാണ് കാരണം. ഇതേ തുടർന്ന് മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ മാലിന്യം കുന്നു കൂടുന്നു.പെരുങ്കടവിള പഞ്ചായത്തിൽ 16 വാർഡുകൾ ആണുള്ളത്. മുഴുവൻ വാർഡുകളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ സേന മാലിന്യം സ്വീകരിക്കുന്നുണ്ട്. ഇവ മിനി എംസിഎഫിൽ ആണ് സംഭരിക്കുന്നത്. ഇവിടെ നിന്ന് പ്രധാന സംഭരണ കേന്ദ്രത്തിൽ എത്തിക്കും. പിന്നീടാണ് ക്ലീൻ കേരള മിഷന് കൈമാറുന്നത്. ഇപ്പോൾ പ്രധാന കേന്ദ്രത്തിൽ മാത്രമല്ല, പല മിനി മെറ്റീരിയൽ കളക്‌ഷൻ സെന്ററുകളിലും മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്.
ക്ലീൻ കേരള മിഷന്റെ മെല്ലെപ്പോക്കിന്റെ കാരണമറിയില്ല. പഞ്ചായത്തിൽ നിന്ന് ക്ലീൻ കേരള മിഷന്റെ അധികൃതരെ പലതവണ ബന്ധപ്പെട്ടതായി പറയുന്നുണ്ട്. പക്ഷേ, ഇവിടെ നിന്ന് മാലിന്യം നീക്കാൻ അവർ എത്തുന്നില്ല. ഇതാണ് മിനി എംസിഎഫുകളിൽ ഉൾപ്പെടെ മാലിന്യം കുന്നു കൂടാൻ കാരണം.ചപ്പു ചവറുകൾ കുന്നു കൂടുന്നതോടെ തെരുവ് നായ ശല്യം പെരുകിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നേരിയ ദുർഗന്ധവും വമിക്കുന്നു. മാസത്തിൽ ഒരു തവണയെങ്കിലും ക്ലീൻ കേരള മിഷൻ അധികൃതർ ഇവിടെ നിന്നും മാലിന്യം നീക്കിയിരുന്നെങ്കിൽ ഈ പ്രതിസന്ധി പരിഹരിക്കാമായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ട്. പക്ഷേ, ക്ലീൻ കേരള മിഷന്റെ മാലിന്യം നീക്കൽ അമ്പേ പരാജയം ആണെന്നും പുതിയ സംവിധാനം ആവിഷ്കരിക്കുകയാണ് വേണ്ടതെന്നും ജനം പറയുന്നു.
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുമ്പോൾ യൂസർ ഫീ നൽകണം. നിലവിൽ പ്ലാസ്റ്റിക് മാത്രമാണ് ശേഖരിക്കുന്നത്. കുപ്പിച്ചില്ല്, പഴയ ചെരുപ്പ്, ബാഗുകൾ, കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയൊന്നും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പഞ്ചായത്തിൽ യൂസർഫീ കുടിശിക ആകുമെന്നതിനാൽ ഇവയൊന്നും സ്വീകരിക്കുന്നില്ല എന്ന പേരിൽ പണം നൽകാതിരിക്കാനും ജനത്തിനു കഴിയുന്നില്ല. അതേസമയം പണം നൽകിയിട്ടും ഇവ ശേഖരിക്കാത്തതിൽ ജനത്തിനു വലിയ പ്രതിഷേധമുണ്ട്.
മാലിന്യം കുന്നുകൂടിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി മാലിന്യം നീക്കാൻ ക്ലീൻ കേരള മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു. അതേസമയം മാലിന്യം നീക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തുമെന്ന് കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള അറിയിച്ചു.