നിബിഡ വനത്തിലേക്കൊരു കാൽനടയാത്ര; വാഴച്ചാൽ കാരാംതോട് ട്രക്കിങ് വിശേഷങ്ങളിതാ..
തൃശൂർ ∙ ആന കുത്താൻ വന്നാൽ എന്തുചെയ്യുമെന്നാലോചിച്ചു പേടിക്കാതെ ധൈര്യമായി കാടുകയറാൻ പറ്റിയൊരു വനപാത; അതാണു വാഴച്ചാലിലെ കാരാംതോട് ട്രക്കിങ്. കാട്ടാനയും കടുവയും പുലിയുമടക്കമുള്ള വന്യമൃഗങ്ങളെ നേരിട്ടുകാണാൻ ബന്ദിപ്പൂർ വരെ വണ്ടിയോടിച്ചു പോകുന്ന പലർക്കുമറിയില്ല, അതിരപ്പിള്ളിയിൽ നിന്നു 12 കിലോമീറ്റർ അകലെ
തൃശൂർ ∙ ആന കുത്താൻ വന്നാൽ എന്തുചെയ്യുമെന്നാലോചിച്ചു പേടിക്കാതെ ധൈര്യമായി കാടുകയറാൻ പറ്റിയൊരു വനപാത; അതാണു വാഴച്ചാലിലെ കാരാംതോട് ട്രക്കിങ്. കാട്ടാനയും കടുവയും പുലിയുമടക്കമുള്ള വന്യമൃഗങ്ങളെ നേരിട്ടുകാണാൻ ബന്ദിപ്പൂർ വരെ വണ്ടിയോടിച്ചു പോകുന്ന പലർക്കുമറിയില്ല, അതിരപ്പിള്ളിയിൽ നിന്നു 12 കിലോമീറ്റർ അകലെ
തൃശൂർ ∙ ആന കുത്താൻ വന്നാൽ എന്തുചെയ്യുമെന്നാലോചിച്ചു പേടിക്കാതെ ധൈര്യമായി കാടുകയറാൻ പറ്റിയൊരു വനപാത; അതാണു വാഴച്ചാലിലെ കാരാംതോട് ട്രക്കിങ്. കാട്ടാനയും കടുവയും പുലിയുമടക്കമുള്ള വന്യമൃഗങ്ങളെ നേരിട്ടുകാണാൻ ബന്ദിപ്പൂർ വരെ വണ്ടിയോടിച്ചു പോകുന്ന പലർക്കുമറിയില്ല, അതിരപ്പിള്ളിയിൽ നിന്നു 12 കിലോമീറ്റർ അകലെ
തൃശൂർ ∙ ആന കുത്താൻ വന്നാൽ എന്തുചെയ്യുമെന്നാലോചിച്ചു പേടിക്കാതെ ധൈര്യമായി കാടുകയറാൻ പറ്റിയൊരു വനപാത; അതാണു വാഴച്ചാലിലെ കാരാംതോട് ട്രക്കിങ്. കാട്ടാനയും കടുവയും പുലിയുമടക്കമുള്ള വന്യമൃഗങ്ങളെ നേരിട്ടുകാണാൻ ബന്ദിപ്പൂർ വരെ വണ്ടിയോടിച്ചു പോകുന്ന പലർക്കുമറിയില്ല, അതിരപ്പിള്ളിയിൽ നിന്നു 12 കിലോമീറ്റർ അകലെ വാഴച്ചാലിൽ നിന്നൊരു കിടിലൻ വനയാത്ര സാധ്യമാണെന്ന്. സഞ്ചാരികൾക്കു സുരക്ഷയേകാൻ തോക്കുമായി വനപാലകരും പ്രഫഷനലായ ഗൈഡുകളും അകമ്പടിയായി ഒപ്പമുണ്ടാകുമെന്നതാണു പ്രധാന സവിശേഷത. പൊതുജനത്തിനു പ്രവേശനമില്ലാത്ത പെരിങ്ങൽക്കുത്ത് ഡാം വരെ വനംവകുപ്പിന്റെ വാഹനത്തിലെത്തിച്ച ശേഷം 6 കിലോമീറ്റർ കാൽനട വനയാത്രയാണു ട്രക്കിങ്ങിന്റെ ഹൈലൈറ്റ്.
തുടക്കം പൊകലപ്പാറ
വാഴച്ചാൽ പൊകലപ്പാറയിലെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നാണു ട്രക്കിങ്ങിന്റെ തുടക്കം. ഫോണിലൂടെ ബുക്ക് ചെയ്തെത്തുന്ന 3 സംഘങ്ങൾക്കു മാത്രമേ ഒരു ദിവസം ട്രക്കിങ് നടത്താനാകൂ. പരമാവധി 8 പേർ വരെ ഉൾപ്പെടുന്നതാണ് ഓരോ സംഘവും. രണ്ടോ മൂന്നോ പേർ മാത്രമുള്ള ചെറുസംഘങ്ങളായാണു ബുക്ക് ചെയ്യുന്നതെങ്കിൽ 4000 രൂപ ആകെ ഫീസായി അടയ്ക്കണം. രാവിലെ 8 മണിക്കു വാഴച്ചാലിൽ നിന്ന് ആദ്യ സംഘം പുറപ്പെടും. അരമണിക്കൂർ വീതം ഇടവേളയിൽ രണ്ടും മൂന്നും സംഘങ്ങളും യാത്രതിരിക്കും. വന്യമൃഗങ്ങൾ നിറഞ്ഞ കാടായതിനാൽ തോക്കുമായി വനപാലകൻ ഒപ്പമുണ്ടാകും. വാഴച്ചാൽ റേഞ്ചിലെ പൊകലപ്പാറ, പെരിങ്ങൽക്കുത്ത് ആദിവാസി ഊരുകളിൽ നിന്നു തിരഞ്ഞെടുത്തു പരിശീലനം നൽകിയ 2 ഗൈഡുമാർ വീതം ഓരോ വണ്ടിയിലുമുണ്ടാകും. പെരിങ്ങൽക്കുത്ത് ഡാമിനു മുകളിൽ സഞ്ചാരികളെ ഇറക്കിയ ശേഷം വാഹനം തിരികെ പോകും. ഇതോടെ 6 കിലോമീറ്റർ അകലെയുള്ള ആദിവട്ടാരം ക്യാംപ് ഷെഡ് ലക്ഷ്യമാക്കി നടപ്പു തുടങ്ങുകയായി.
ലക്ഷ്യം ആദിവട്ടാരം ക്യാംപ്
വനംവകുപ്പിന്റെ ജീപ്പിനു മാത്രം പ്രവേശനമുള്ള മൺപാതയിലൂടെയാണു നടത്തം തുടങ്ങുക. ഇരുവശത്തും ഇടതൂർന്ന മഴക്കാട്. കരിങ്കുരങ്ങുകളും സിംഹവാലൻ കുരങ്ങുകളും മരത്തലപ്പുകളിൽ വിഹരിക്കുന്ന കാഴ്ചയാണു സഞ്ചാരികളെ വരവേൽക്കുക. മരങ്ങളുടെ പ്രത്യേകതകളും കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്ന പക്ഷികളുടെ വിശേഷങ്ങളും വിശദീകരിച്ചുകൊണ്ടു ഗൈഡ് മുന്നിൽ നടക്കും. നടപ്പിനു തടസ്സമാകുന്ന പുൽപടർപ്പുകളും ചില്ലകളും വെട്ടിയൊതുക്കാൻ വലിയ കത്തിയും കയ്യിലുണ്ടാകും. ഒന്നരക്കിലോമീറ്ററോളം നടന്നു കഴിഞ്ഞാൽ ഇരുമ്പുപാലം കാണാം. തേക്കിൻതോട്ടത്തിനുള്ളിലൂടെ കയറി പുഴയോരത്തെ ഒറ്റയടി കാട്ടുപാതയിൽ പ്രവേശിക്കുന്നതോടെ യഥാർഥ വനയാത്രയുടെ വിസ്മയം തേടിയെത്തുകയായി. കാട്ടാനയുടെ സാന്നിധ്യമുണ്ടെങ്കിൽ ഗൈഡുമാർ കൃത്യമായി മണത്തറിയും. കാട്ടുപോത്തുകളും മലയണ്ണാനും വേഴാമ്പലുമൊക്കെ മിക്കവാറും സഞ്ചാരികൾക്കു മുന്നിലെത്താറുണ്ട്. കടുവയെയും പുലിയെയും കരടിയെയും കാണാൻ ഭാഗ്യം കൂടി വേണം.
പറമ്പിക്കുളം അരികെ
പലതരം പക്ഷികളെയും മൃഗങ്ങളെയും കണ്ടു നടക്കുന്നതിനിടെ പുഴയുടെ നടുവിൽ പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച താൽക്കാലിക അണക്കെട്ടിന്റെ അവശേഷിക്കുന്ന ഭാഗം മുന്നിലെത്തും. മൃഗങ്ങൾ കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തുന്ന ഭാഗം കൂടിയാണിത്. തണുത്ത പുഴവെള്ളത്തിൽ കയ്യുംമുഖവും കഴുകി അൽപനേരം വിശ്രമിച്ചു വീണ്ടും യാത്ര തുടരാം. 6 കിലോമീറ്റർ നീണ്ട നടത്തം തീരുമ്പോഴേക്കും കാരാംതോട്ടിലെ ആദിവട്ടാരം ഫോറസ്റ്റ് ക്യാംപ് ഷെഡ് മുന്നിലെത്തും. നട്ടുച്ചയ്ക്കും തണുത്ത കാറ്റു വീശുന്ന ഇടമാണിത്. ഇവിടെ നിന്ന് 5 കിലോമീറ്റർ മാത്രമാണു പറമ്പിക്കുളം വനാതിർത്തിയിലേക്കുള്ള ദൂരം. ആനകൾ ക്യാംപ് ഷെഡ് തകർക്കാതിരിക്കാൻ ചുറ്റും ട്രഞ്ച് തീർത്തിട്ടുണ്ട്. ലഘുഭക്ഷണം കഴിച്ചു ക്ഷീണം തീർത്തശേഷം മടക്കയാത്ര ആരംഭിക്കും. കയറ്റിറക്കങ്ങൾ കുറഞ്ഞ മറ്റൊരു പാതയിലൂടെ നടക്കുമ്പോൾ വേഴാമ്പലുകൾ പാർക്കുന്ന മരങ്ങളും മാൻകൂട്ടം വിഹരിക്കുന്ന പുൽമേടും മുന്നിലെത്തും. തിക്കുംതിരക്കുമില്ലാതെ കാടുകണ്ടു പെരിങ്ങൽക്കുത്ത് ഡാമിനു മുകളിൽ തിരിച്ചെത്തുമ്പോഴേക്കും 2 മണി കഴിഞ്ഞിരിക്കും. സഞ്ചാരികളെ തിരികെ കൊണ്ടുപോകാൻ വാഹനവും കാത്തുകിടക്കും. ഇതുവരെ അനുഭവിച്ചിട്ടില്ലാത്തവിധം സുന്ദരമായ വനയാത്ര ആസ്വദിക്കാനായതിന്റെ സന്തോഷത്തോടെയാകും മടക്കം. ബുക്കിങ്ങിനു വിളിക്കേണ്ട നമ്പർ: 8547601991.
ശ്രദ്ധിക്കേണ്ടത്..
∙ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും ട്രക്കിങ്ങിന് അനുമതിയില്ല.
∙ വാഴച്ചാൽ സ്റ്റേഷനിലെ ബുക്കിങ് നമ്പറിൽ വിളിച്ചു സീറ്റ് ഉറപ്പാക്കിയിട്ടു മാത്രം യാത്ര പുറപ്പെടുക.
∙ ഇരുവശത്തേക്കുമായി 12 കിലോമീറ്റർ നടക്കേണ്ടതിനാൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുക.
∙ അവശ്യ സാധനങ്ങളൊഴികെ ഒന്നും ബാഗിൽ കരുതരുത്. ബാഗിന്റെ ഭാരം കൂടിയാൽ യാത്ര ദുഷ്കരമാകും.
∙ ഷൂസ്, തൊപ്പി എന്നിവ ധരിക്കുന്നതു നന്നായിരിക്കും.