ശ്രീകുരുംബ ഭഗവതിക്ഷേത്ര മ്യൂസിയം; ഉദ്ഘാടനം ആഘോഷത്തോടെ; ഒന്നും യാഥാർഥ്യമായില്ല
Mail This Article
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിനോട് ചേർന്നു കച്ചേരി കെട്ടിടത്തിൽ ക്ഷേത്ര മ്യൂസിയം ഉദ്ഘാടനം കഴിഞ്ഞെങ്കിലും യാഥാർഥ്യമായില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജൂലൈ അഞ്ചിനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. മുസിരിസ് പൈതൃക പദ്ധതി പ്രകാരം 3.23 കോടി രൂപ ചെലവഴിച്ചാണു മ്യൂസിയത്തിനായി കച്ചേരി കെട്ടിടം നവീകരിച്ചത്. ആദ്യ ഘട്ട പ്രവൃത്തി 3 വർഷം മുൻപ് തുടങ്ങിയെങ്കിലും ഇപ്പോഴും പൂർത്തിയായിട്ടില്ല. പുരാതനമായ കച്ചേരി കെട്ടിടത്തിന്റെ മുഴുവൻ തനിമയും നിലനിർത്തി നവീകരിച്ചാണ് മ്യൂസിയം ആക്കുന്നത്. കൊടുങ്ങല്ലൂർ ഭഗവതിയുടെ 12 കരങ്ങളെ പ്രതിനിധീകരിച്ചു 12 വേദികൾ മ്യൂസിയത്തിൽ ക്രമീകരിക്കാനും ക്ഷേത്ര ചരിത്രം, ക്ഷേത്രത്തിലെ ഉപാസന മൂർത്തികൾ എന്നിവയടക്കം സജ്ജീകരിക്കാനാണ് ലക്ഷ്യമിട്ടത്.
എന്നാൽ, ഇതിൽ ഒന്നുപോലും യാഥാർഥ്യമായില്ല.കേരളത്തിലെ ക്ഷേത്ര കലകളും ക്ഷേത്ര ആചാരങ്ങളും മ്യൂസിയത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ ആക്കാനായിരുന്നു പദ്ധതി. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ആചാരങ്ങളും ചരിത്രങ്ങളും മ്യൂസിയത്തിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ടായിരുന്നു. മ്യൂസിയത്തിനു വേണ്ടി കച്ചേരി കെട്ടിടം കൈമാറിയപ്പോൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ 1.88 കോടി രൂപ ചെലവഴിച്ചു അക്കമഡേഷൻ കോംപ്ലക്സ് നിർമിക്കാൻ തുടങ്ങിയിരുന്നു. ഇതിന്റെ നിർമാണവും നിലച്ചിരിക്കുകയാണ്.