ജല അതോറിറ്റി പൈപ്പുകൾ രണ്ടിടത്ത് പൊട്ടി: കൊടുങ്ങല്ലൂരിൽ ഭാഗികമായി ശുദ്ധജല വിതരണംമുടങ്ങി
Mail This Article
കൊടുങ്ങല്ലൂർ ∙ നഗരസഭ പ്രദേശത്തേക്കു ശുദ്ധജലം പമ്പ് ചെയ്യുന്ന ജല അതോറിറ്റി പൈപ്പുകൾ രണ്ടിടത്തു പൊട്ടി. കൊടുങ്ങല്ലൂർ, മേത്തല എന്നിവിടങ്ങളിൽ ശുദ്ധജല വിതരണം ഭാഗികമായി മുടങ്ങി. വൈന്തല ജല ശുദ്ധീകരണ ശാലയിൽ നിന്നു നാരായണമംഗലം സംഭരണിയിലേക്ക് വെള്ളം എത്തിക്കുന്ന 350 മില്ലിമീറ്റർ വ്യാസമുള്ള പമ്പിങ് മെയിൻ പൈപ്പും എറിയാട് കുറിഞ്ഞിപ്പുറത്ത് നിന്നു മേത്തല ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പും ആണ് പൊട്ടിയത്.മാള - നാരായണ മംഗലം റോഡിൽ പിണ്ടാണി കലുങ്കിന് സമീപം 350 എംഎം പൈപ്പ് കാലപ്പഴക്കം മൂലം ദ്രവിച്ച് വെള്ളം ചോരുകയാണ്. ദേശീയപാത ബൈപാസിൽ പടാകുളം സിഗ്‌നലിനു കിഴക്കു വശം ഇന്നലെ വൈകിട്ട് അഞ്ചിനാണ് പൈപ്പ് പൊട്ടിയത്.
ഇവിടെയും ഏറെ വെള്ളം ഒഴുകി പോയി. മേത്തല ടാങ്കിലേക്കുള്ള പൈപ്പിനു പുറമേ നാരായണമംഗലം ടാങ്കിൽ നിന്നു പടാകുളം സെന്റർ വഴി പടിഞ്ഞാറോട്ട് പോകുന്ന പൈപ്പ് ഇൗ ലൈനിലുണ്ട്. വൈന്തല ടാങ്കിൽ നിന്നു കൊടുങ്ങല്ലൂരിലേക്ക് വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടുന്നത് പതിവാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ പലയിടത്തും ചോർച്ചയുണ്ട്. മാള – നാരായണമംഗലം റോഡിൽ വെള്ളൂർ, നാരായണമംഗലം എന്നിവിടങ്ങളിലായി വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നുണ്ട്. പടാകുളം സിഗ്‌നലിൽ വൈകിട്ട് അഞ്ചരയോടെ ജല അതോറിറ്റി ഉദ്യോഗസ്ഥർ നേരിട്ടെത്തി പൈപ്പ് പരിശോധിച്ചു. പമ്പിങ് നിർത്തി വച്ചു. കൂടുതൽ പരിശോധനയ്ക്കു ശേഷമേ പമ്പിങ് പുനരാരംഭിക്കുകയുള്ളൂ.