ADVERTISEMENT

ഇരിങ്ങാലക്കുട ∙ അമിതവേഗത്തിലെത്തിയ ബസ് കാറിലിടിച്ചു കാർ യാത്രികൻ മരിച്ചു. തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി നിജോ (51) ആണ് മരിച്ചത്.  കരുവന്നൂർ ചെറിയ പാലത്തിൽ ഇന്നലെ രാവിലെ 10ന് ആണ്  അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നു വന്നിരുന്ന ദേവമാതാ ബസ് മുൻപിൽ പോയ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ മറ്റൊരു ഓട്ടോ ടാക്സിയെ മറികടന്നെത്തിയ കാറിൽ ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിയ കാർ അഞ്ച് മീറ്ററോളം മുൻപിലേക്ക് വലിച്ചു നീക്കിയാണ് ബസ് നിന്നത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്ന്  കാർ വെട്ടിപ്പൊളിച്ചാണു നിജോയെ പുറത്തെടുത്തത്. ആശുപത്രിയിൽ  എത്തും മുൻപേ നിജോ മരിച്ചിരുന്നു. അപകടം നടന്ന ചെറിയ പാലത്തിൽ നിന്ന് ഏകദേശം  ഇരുപത് മീറ്റർ അപ്പുറത്തുള്ള  സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കാനുള്ള ബസാണ് അമിത വേഗത്തിൽ എത്തി അപകടം ഉണ്ടാക്കിയതെന്നു നാട്ടുകാർ പറഞ്ഞു.

രക്ഷാ പ്രവർത്തനങ്ങൾക്കിടയിൽ  ഡ്രൈവറും കണ്ടക്ടറും കടന്നുകളഞ്ഞു. ജെസിബി ഉപയോഗിച്ച് നാട്ടുകാരുടെ സഹകരണത്തോടെയാണ് വാഹനങ്ങൾ റോഡിന് നടുവിൽ നിന്ന് നീക്കിയത്. ചേർപ്പ് പൊലീസും ഇരിങ്ങാലക്കുട ഫയർഫോഴ്‌സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇറ്റലിയിൽ നഴ്സായ നിജോ വീട് നിർമാണത്തിനായാണ് നാട്ടിൽ എത്തിയത്. വീട് നിർമാണത്തിനുള്ള സാമഗ്രികൾ വാങ്ങി വരുന്നതിനിടെയാണ് അപകടം. ഭാര്യ ജിജിയും മകൻ അമലും ഇറ്റലിയിലാണ്. മകൾ അലീന ബെംഗളൂരുവിൽ പഠിക്കുകയാണ്. നിജോയുടെ സംസ്കാരം പിന്നീട്.

1,കരുവന്നൂർ ചെറിയ പാലത്തിൽ  അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം. 2,നിജോ
1,കരുവന്നൂർ ചെറിയ പാലത്തിൽ അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം. 2,നിജോ

നാട്ടുകാർ ബസ് തടഞ്ഞു
കരുവന്നൂർ∙ തൃശൂർ  കൊടുങ്ങല്ലൂർ  റൂട്ടിൽ  സ്വകാര്യ ബസുകളുടെ അമിത വേഗം  നിയന്ത്രിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ  ഈ റൂട്ടിലെ സ്വകാര്യ ബസ് സർവീസ് തടഞ്ഞു. ഇതോടെ  ചേർപ്പ് പൊലീസ്  തൃശൂർ ഭാഗത്ത് നിന്ന് വന്ന ബസുകൾ ആറാട്ടുപുഴ വഴി തിരിച്ചു വിട്ടു. ഇതിനിടെ ഏതാനും  ബസ് ജീവനക്കാർ നാട്ടുകാരോട് പ്രകോപനപരമായി പെരുമാറിയത് സംഘർഷത്തിലേക്ക് വഴിവച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ  തുടർന്ന് ബസ് ജീവനക്കാർക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാമെന്നും വരും ദിവസങ്ങളിൽ റൂട്ടിലെ സ്വകാര്യ ബസുകളുടെ വേഗം പരിശോധിച്ചു കർശന നടപടി സ്വീകരിക്കും എന്ന് ചേർപ്പ് എസ്എച്ച്ഒ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

"അമിത വേഗത്തിൽ വന്ന ബസ് കാറിലേക്ക് ഇടിച്ച് കയറുന്നത് കണ്ട സമയത്ത് ബസ് നിർത്താൻ അലമുറയിട്ടു വിളിച്ചു പറ‍ഞ്ഞു. എന്നാൽ വാഹനം നിർത്താൻ കഴിയാതെ ബസിന് മുൻപിൽ കുടുങ്ങിയ കാറിനെ വീണ്ടും വലിച്ചിഴച്ച് മുൻപോട്ട് നീങ്ങുകയായിരുന്നു.  ഇതിനിടയിൽ ബ്രേക്ക് ചെയ്യാൻ പലതവണ ഡ്രൈവറോഡ് പറഞ്ഞപ്പോഴും അതിന് പറ്റുന്നില്ല എന്നായിരുന്നു അയാളുടെ മറുപടി. കാറിൽ ‍ഞെരിഞ്ഞമർന്ന് കിടന്ന ആ മനുഷ്യന്റെ മുഖം മനസ്സിൽ ഒരു നടുക്കം തീർക്കുകയാണ് ഇപ്പോഴും. കരുവന്നൂർ ചെറിയ പാലത്തിന് തൊട്ടടുത്തുള്ള ചെറിയ ഷെഡിൽ ഷാഹുൽ ഹമീദ് ലോട്ടറി കച്ചവടം നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി."

English Summary:

A man lost his life in a horrific car accident in Irinjalakuda, Kerala, after a speeding bus collided with his vehicle while overtaking on Cheriapilly Bridge. The incident highlights concerns about road safety and reckless driving.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com