ADVERTISEMENT

പനമരം ∙ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമാണത്തിനിടെ തൊഴിലാളികൾക്കുണ്ടായ ദുരന്തത്തിൽ ഞെട്ടി എരനെല്ലൂർ നിവാസികൾ. പണിതീരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കിണറിനു മുകളിൽ കുറുകെയിട്ട കമുകുതടിയുടെ രൂപത്തിൽ അപകടം എത്തിയത്. ഇന്നലെ രാവിലെ 11.30 ന് ആണ് കൽപറ്റ – പനമരം പാതയോട് ചേർന്ന് എരനെല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപത്ത് അപകടമുണ്ടായത്.

ഒരു മാസത്തോളമായി കൂടെയുണ്ടായിരുന്ന ആൾ വെള്ളത്തിൽ വീണു മരിച്ചത് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കൂടെയുള്ളവർ. പണി ഇന്ന് തീർത്ത് വീട്ടിൽ പോകാമെന്ന സന്തോഷത്തിലാണ് ഇന്നലെ, മരിച്ച മുഹമ്മദ് അടക്കമുള്ള 3 പേർ 18 മീറ്റർ താഴ്ചയും പത്തടിയിലേറെ വീതിയുമുള്ള കിണറ്റിലിറങ്ങി വെട്ടുകല്ല് കൊണ്ട് സംരക്ഷണഭിത്തി നിർമിക്കാനാരംഭിച്ചത്.3 പേർ കിണറിന് മുകളിൽ നിന്ന് കല്ലും സിമന്റും കിണറിലേക്കു എത്തിച്ചുകൊണ്ടിരുന്നു.

പെട്ടെന്നാണ് കിണറ്റിനുള്ളിൽ കുറുകെയിട്ട കമുക് കഷണങ്ങളിൽ ചവിട്ടി നിന്ന പലകകൾ ഇളകി 3 പേരും കിണറ്റിലേക്ക് വീണത്. മുഹമ്മദിന്റെ കൂടെ കിണറ്റിൽ വീണ 2 അതിഥിത്തൊഴിലാളികളെ പരുക്കുകളോടെ രക്ഷിക്കാനായെങ്കിലും മുഹമ്മദ് വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു. പ്രദേശത്ത് ഇന്നലെ വൈദ്യുതി ഇല്ലാതിരുന്നതിനാൽ കിണറ്റിലെ വെള്ളം വറ്റിക്കാനോ സമയത്തിനുള്ളിൽ ആളെ പുറത്തെടുക്കാനോ ആയില്ല. മാനന്തവാടിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി കിണറ്റിൽ മുങ്ങി മുഹമ്മദിനെ പുറത്തെത്തിച്ച് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സ്വദേശമായ മലപ്പുറം വാഴക്കാട് ആക്കോട്ടേക്ക് കൊണ്ടുപോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com